2012, നവംബർ 8, വ്യാഴാഴ്‌ച

പെരുന്നാളുകള്‍



ഓശാനമാസികയുടെ ആദ്യലക്കത്തില്‍നിന്നുള്ള (1975 ഒക്ടോബര്‍ ലക്കം) ഈ ലേഖനം ഇന്നും പ്രസക്തമല്ലേ?

ജോസഫ് പുലിക്കുന്നേല്‍
(ക്രിസ്ത്യാനികള്‍ വിഗ്രഹങ്ങള്‍ക്കു ശക്തിയുണ്ടെന്നു വിശ്വസിക്കുന്നില്ല. എങ്കിലും നമ്മുടെ പള്ളിപ്പെരുന്നാളുകള്‍ അവരെ വിഗ്രഹാരാധകരാക്കി മാറ്റുന്നില്ലേ?)

വര്‍ഷകാലം കഴിയുന്നതോടെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പെരുന്നാളുകളുടെ സീസണ്‍ ആരംഭിക്കുകയായി. ഏതെങ്കിലും പ്രത്യേക പള്ളിയിലെ പുണ്യവാളന്റേയോ പുണ്യവാളത്തിയുടേയോ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് സംലബ്ധമാക്കണമെന്ന് തീവ്രമായ ഉദ്ദേശ്യത്തോടുകൂടി പള്ളിക്കാര്യത്തില്‍നിന്നോ പ്രസുദേന്തിമാരില്‍നിന്നോ ഉള്ള പരസ്യങ്ങള്‍ പത്രങ്ങളിലും ബസ്സുകളിലും കണ്ടു തുടങ്ങുന്നു. പരസ്യങ്ങളില്‍, പെരുന്നാള്‍ ദിവസവും കച്ചവടത്തിനായി തറ ലേലം ചെയ്യുന്ന തീയതിയും സമയവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ പെരുന്നാളുകളുടെ ചരിത്രപരമായ കാരണങ്ങളെയും കത്തോലിക്കാ വിശ്വാസത്തിനിവയുമായുള്ള ബന്ധങ്ങളെയുംപറ്റി യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍ ചിന്തിക്കുന്നത് ഉചിതമല്ലേ?


വിഗ്രഹങ്ങള്‍ക്ക് വിലക്ക്
ക്രൈസ്തവമതം ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന യഹൂദമതത്തരുവില്‍ വിരിഞ്ഞ സുന്ദരസൂനമത്രേ. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ബഹുദൈവവിശ്വാസത്തിലും വിഗ്രഹാരാധനയിലും മുഴുകിയിരുന്നപ്പോള്‍, ഏകദൈവവിശ്വാസം അചഞ്ചലമായി മുറുകെ പിടിക്കുകയാണ് യഹൂദജനത ചെയ്തത്. പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യമൊഴിച്ച് മറ്റൊന്നും, യഹൂദമതത്തിന്റെ, ദൈവവീക്ഷണത്തില്‍നിന്നു വ്യത്യസ്തമായി മിശിഹാ ക്രൈസ്തവവിശ്വാസികള്‍ക്ക് നല്‍കിയിട്ടില്ല. മനുഷ്യപാപങ്ങളുടെ പരിപൂര്‍ണ്ണമോചനത്തിനായി, ദൈവത്തിന്റെ ഏകജാതന്‍ ഭൂതലത്തില്‍ പിറന്ന്, രക്ഷാകരപ്രവര്‍ത്തനം നടത്തിയെന്ന് നാം വിശ്വസിക്കുന്നു. അത് അനിഷേധ്യമായ സത്യവും വിശ്വാസവുമാണ്. പഴയ നിയമത്തിന്റെ തുടര്‍ച്ച മാത്രമാണ് പുതിയ നിയമം. മോശെയ്ക്ക് ദൈവം നല്‍കിയ പ്രമാണങ്ങളാണ് പുതിയ നിയമത്തിന്റേയും പഴയ നിയമത്തിന്റേയും ആണിക്കല്ല്. പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തേത് ഇങ്ങനെയാണ്. ''ഈജിപ്ത് നാട്ടില്‍നിന്ന്, അടിമത്തത്തിന്റെ നാട്ടില്‍നിന്ന് ,നിന്നെ പുറത്താക്കാനയച്ചവനും നിന്റെ ദൈവവുമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ കീഴ്ഭൂമിയിലോ ഭൂമിക്കടയിലോ ജലത്തിലോ ഉള്ള യാതൊന്നിന്റേയും വിഗ്രഹമോ രൂപമോ നീ ഉണ്ടാക്കരുത്. നീ അവയെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്'' (പുറപ്പാട് 20:2-4). മിശിഹ പിറന്നകാലത്തും ഇന്നും ഈ അടിസ്ഥാനവിശ്വാസം യഹൂദരിലുണ്ട്. മനോഹരമായ യരൂശലേം ദേവാലയത്തില്‍പോലും ആദിപിതാവ് അബ്രഹാമിന്റെയോ, ഇസ്രായേലിന്റ കുലപതിയായ യാക്കോബിന്റേയോ, രൂപങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ദേവാലയം മാത്രമായിരുന്നു.


വിഗ്രഹങ്ങള്‍ ക്രിസ്തുമതത്തിലേയ്ക്ക്
ക്രിസ്തുമതം ആദ്യകാലങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തിനും വിഗ്രഹാരാധനയ്ക്കും വിരുദ്ധമായ നിലപാടാണെടുത്തിട്ടുള്ളത്. മിശിഹായുടെ കല്‌നകളനുസരിച്ച് മോശെയുടെ പ്രമാണങ്ങളില്‍ മുറുകെ പിടിക്കാന്‍ ആദിമസഭ ജാഗരൂകരായിരുന്നു. ''വിഗ്രഹങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ലെന്നും, ഏകദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നും നിങ്ങള്‍ക്കറിയാല്ലോ? അകാശത്തിലും ഭൂമിയിലും ദേവന്മാരെന്നും കര്‍ത്താക്കളെന്നും പേരുള്ള പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളു. അവിടുന്നാണ് സമസ്തവും സൃഷ്ടിച്ചതും.
നാം അവിടുത്തേക്കായി ജീവിക്കേണ്ടവരുമാണ്. ഈശോമിശിഹായെന്ന ഏക കര്‍ത്താവേ നമുക്കുള്ളു. അവിടുന്നു വഴി സമസ്തവുമുണ്ടായി. അവിടുന്നുവഴി നാമും ആവിര്‍ഭവിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഒരു ബോധമില്ല, ചിലര്‍ ഇന്നും വിഗ്രഹാരാധനയില്‍ മുഴുകിയിരിക്കുകയാണ്'' (വി. പൗ. 1 കോറി. 8: 4-7). വിശുദ്ധ പൗലോസ് വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതിനെയും വിഗ്രഹാര്‍പ്പിതങ്ങള്‍ ഭക്ഷിക്കുന്നതിനേയും എതിര്‍ക്കുന്നുണ്ട്. റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന റോമയില്‍ ജനങ്ങള്‍ വിഗ്രഹാരാധനക്കാരായിരുന്നു. ചക്രവര്‍ത്തിയുടെ വിഗ്രഹങ്ങള്‍വരെ നിര്‍മ്മിച്ച് പൂജിക്കുന്ന പതിവ് അവര്‍ക്കുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ടതിനുശേഷം റോമയിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പ്രവഹിച്ചു. അന്ന് റോമില്‍ നിലവിലുണ്ടായിരുന്ന പ്രാകൃതമതം ക്രിസ്തുമതത്തെ സ്വാധീനിച്ചു. അതിന്റെ ഫലമാണ് ക്രിസ്തുമതത്തിലെ വിഗ്രഹങ്ങള്‍. ക്രൈസ്തവമത വിശ്വാസത്തിന്റെ ആണിക്കല്ലായ മോശെയുടെ അടിസ്ഥാനപ്രമാണങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് രൂപങ്ങള്‍ നിര്‍മ്മിച്ച് പള്ളികളില്‍ സ്ഥാപിക്കാന്‍ തുടങ്ങി.

ഹിന്ദുമതത്തില്‍
ഇന്ത്യയിലും അതുതന്നെയാണു സംഭവിച്ചത്. ഹിന്ദുമതവിശ്വാസമനുസരിച്ച് മന്ത്രങ്ങള്‍ കൊണ്ട് വിഗ്രഹങ്ങളില്‍ ശക്തി അവാഹിപ്പിച്ച് തേജസ്സുറ്റതാക്കിത്തീര്‍ക്കുന്നു. അവ കല്ലുകൊണ്ടോ പഞ്ചലോഹം കൊണ്ടോ അഞ്ജനക്കല്ലുകൊണ്ടോ, നിര്‍മ്മിച്ചതാണെങ്കിലും ശക്തിയുള്ളതായിത്തീരുന്നു. അങ്ങിനെയാണ് ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ദൈവശക്തി ലഭിക്കുന്നതെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ക്രിസ്ത്യാനികള്‍ക്ക് അങ്ങനെ ഒരു വിശ്വാസമില്ല. ഒരു പ്രത്യേകരൂപത്തിനു ശക്തിയുള്ളതായി ക്രിസ്തു മതവിശ്വാസത്തിലില്ല, മാത്രമല്ല, ഇത്തരം വിശ്വാസങ്ങള്‍ ക്രിസ്തുമതത്തിന്റെ ദൈവവീക്ഷണത്തിനു കടകവിരുദ്ധവുമാണ്.

അരീത്ര വെല്ലിച്ചനും ശബരിമല അയ്യപ്പനും
ക്രിസ്തുമതവീക്ഷണത്തില്‍ വിഗ്രഹങ്ങള്‍ക്കും രൂപങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായോഗികമതത്തില്‍ ഇന്നു നില നേരേ മറിച്ചാണ്. പഴയ പള്ളികളിലുള്ള ചില വിശുദ്ധന്മാരുടെ രൂപങ്ങളോട് പ്രത്യേകമായ ഭക്തിയും വണക്കവും ഇന്ന് കേരളസഭയിലുണ്ട്. അതിരമ്പുഴയും അര്‍ത്തുങ്കലുമുള്ള ദേവസ്യാനോസ് പുണ്യവാളന്റെ രൂപം, എടത്വായിലും ഇടപ്പള്ളിയിലുമുള്ള ഗീവര്‍ഗീസ് സഹദായുടെ രൂപം, അരുവിത്തുറയിലുള്ള ഗീവര്‍ഗീസ് വല്ല്യച്ചന്റെ രൂപം, മയ്യഴിപ്പള്ളിയിലെ അമ്മത്രേസ്യയുടെ രൂപം - ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രൂപങ്ങള്‍. ഇവയ്ക്ക് പ്രത്യേക ശക്തിയുള്ളതായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേര്‍ച്ചകാഴ്ചകള്‍ വാങ്ങുന്ന സമ്പ്രദായം നിര്‍ഭാഗ്യവശാല്‍ ഇന്നു നിലവിലുണ്ട്. ധീരോദാത്തമായ പുണ്യജീവിതംകൊണ്ട് ആത്മസാക്ഷാത്ക്കാരം നേടിയവരാണ് ഈ വിശുദ്ധന്മാര്‍. എന്നാല്‍ തടികൊണ്ടോ കളിമണ്ണുകൊണ്ടോ നിര്‍മ്മിച്ച ഒരു പ്രതിമയ്ക്ക് എന്തെങ്കിലും ശക്തിയുണ്ടെന്നു പ്രചരിപ്പിക്കുന്നത് അജ്ഞരായ ജനങ്ങളെ ചൂഷണം ചെയ്യലാണ്; ക്രൈസ്തവമതവിരുദ്ധമാണ്. എടത്വായിലെ പുണ്യാളനും, അരീത്രവ ല്യച്ചനും നേര്‍ച്ചയിട്ടില്ലെങ്കില്‍ അവര്‍ പാമ്പിനെ അയയ്ക്കുമെന്ന ഭയം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. ദേവസ്യാനോസ് പുണ്യവാളന് നേര്‍ച്ചകാഴ്ചകള്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹം നാട്ടില്‍ 'വസന്ത' വിതയ്ക്കുമെന്നു ഭയപ്പെടുത്തുന്നു. അങ്ങിനെ നേര്‍ച്ചകാഴ്ചകള്‍ ലഭിച്ചില്ലെങ്കില്‍ മനുഷ്യദ്രോഹം ചെയ്യുന്ന ക്ഷൂദ്രബുദ്ധികളാണ് ഈ വിശുദ്ധന്മാരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൈക്കൂലി കൊടുത്തില്ലെങ്കില്‍ മനുഷ്യരെ തല്ലുന്ന പോലീസുകാരന്റെയും, കൈക്കൂലി കൊടുത്തില്ലെങ്കില്‍ പ്ലാന്റേഷന്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെയും നിലയിലേക്ക് പുണ്യചരിതരായ ഈ വിശുദ്ധന്മാരെ നാം അധഃപതിപ്പിക്കുകയാണ്. ഇത് ആ പുണ്യാത്മാക്കളോടു ചെയ്യുന്ന അപരാധമത്രെ. ഓരോ കാര്യസാധ്യത്തിനായി ഓരോ പുണ്യവാളനും സ്വര്‍ഗത്തില്‍ 'പോര്‍ട്ടു ഫോളിയോ' നിശ്ചയിച്ചിട്ടുണ്ടെന്നു തോന്നു പ്രചരണങ്ങളുടെ പോക്കു കണ്ടാല്‍. തന്റെ തിരുസൂതന്റെ രക്തം കൊണ്ട് മനുഷ്യവര്‍ഗത്തെ രക്ഷിച്ച സ്‌നേഹസ്വരൂപനും സകല നന്മസ്വരൂപനുമായ ദൈവത്തെ സ്വാധീനിക്കുന്നതിന് പണവും നേര്‍ച്ച കാഴ്ചകളും വാങ്ങി ശിപാര്‍ശ ചെയ്യുന്ന നാലാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഇന്ന്  പുണ്യവാന്മാരെ നാം അധഃപതിപ്പിച്ചുവെന്നത് ജൂഗുപ്‌സാവഹമാണ്. ശബരിമലയ്ക്ക് ശരണം വിളിച്ചുപോകുന്ന അയ്യപ്പഭക്തനെ നമുക്ക് ന്യായീകരിക്കാം. കാരണം ശബരിമല ധര്‍മ്മശാസ്താവിന്റെ വിഗ്രഹം ശക്തിയും തേജസ്സുമുറ്റതാണെന്ന് ആ തീര്‍ത്ഥാടകന്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പഠനം അതില്‍നിന്നു വ്യത്യസ്തമാണ്. 'സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏകനും ആദിയും അന്തവുമില്ലാത്തവനുമായ പിതാവാകുന്നു. ആ പിതാവിന്റെ ഇഷ്ടം നിറവേറ്റല്‍ മാത്രമായിരുന്നു മിശിഹായുടെ കര്‍മ്മസരണി. അവിടെ വിഗ്രഹങ്ങള്‍ക്കോ രൂപങ്ങള്‍ക്കോ സ്ഥാനമില്ല.

തെറ്റിദ്ധരിപ്പിക്കല്‍
ക്രൈസ്തവമതത്തിന്റെ അന്തര്‍ധാര ഇതായിരിക്കെ ഇത്തരം മതവിരുദ്ധമായ ഭക്തിപ്രസ്ഥാനങ്ങളുടെ ഉറവിടങ്ങള്‍ എവിടെയാണെന്നു കണ്ടെത്തേണ്ടതല്ലേ? കന്യാവ്രതത്തിനന്തരം വരാതെ മനുഷ്യപുത്രനെ ജനിപ്പിച്ച പുണ്യപൂര്‍ണ്ണയാണ് മറിയം. അവള്‍ ഒന്നേയുള്ളു. എന്നാല്‍ ഭക്തി പസ്ഥാനം സൃഷ്ടിക്കുന്നവര്‍ക്ക് പരിശുദ്ധ മറിയം പലതാണ്. കര്‍മ്മല മാതാവ്, കൊന്ത മാതാവ്, വെന്തിങ്ങ മാതാവ്, ലൂര്‍ദ്ദ് മാതാവ്, ഫാത്തിമാ മാതാവ്, പാറേ മാതാവ്, അമലോത്ഭവ മാതാവ്, കൊരട്ടിമുത്തി, കുറവിലങ്ങാട്ടുമാതാവ്, നിത്യസഹായമാതാവ് - ഇങ്ങനെ പോകുന്നു ഭക്തിപ്രസ്ഥാനത്തിന് കേന്ദ്രമായ 'മാതാവു'മാര്‍-ഓരോ മാതാവിനും പ്രത്യേകം ഭക്തികളുണ്ട്. പാലായിലെ നിത്യസഹായ മാതാവിന്റെ പടം അച്ചടിച്ച അതേ പ്രസ്സിലാണ് എറണാകുളത്തെ നിത്യസഹായ മാതാവിന്റെ പടവും അടിച്ചതെങ്കിലും പാലായിലെ നിത്യസഹായമാതാവിന്റെ അത്ഭുതകരമായ സിദ്ധികളെക്കുറിച്ചാണ് ചിലര്‍ക്ക് വിശ്വാസം. (ഈ വിശ്വാസങ്ങള്‍ പ്രചരണമാധ്യമത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്). വ്യക്തമായ വിഗ്രഹാരാധന തന്നെ. കിഴപറയാര്‍ പള്ളിയിലെ ഗീവറുഗീസ് പുണ്യവാനു ശക്തിയില്ല, പാമ്പിനെ അയയ്ക്കാന്‍ ധീരതയില്ല.  എടത്വായിലും ഇടപ്പള്ളിയിലും അരുവിത്തുറ പള്ളിയിലുമുള്ള ഗീവറുഗീസ് സഹദാമാര്‍ ധീരന്മാരും ഭയങ്കരന്മാരുമാണ്. പാമ്പിനെ അയയ്ക്കും, കളവ് തെളിയിക്കും. കൂത്രപള്ളിയിലെ യൂദാ തദേവൂസ് പുണ്യവാളനു ശക്തിയില്ല. എന്നാല്‍ തേവരയിലെ യൂദാ തദേവൂസ് അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥതയില്‍ വിദഗ്ദ്ധനാണ്. ജനങ്ങളെ അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു.

പണം ലക്ഷ്യം
ഓരോ പള്ളിയുടെയും പണസമ്പാദന വ്യഗ്രതയാണ് ഈ വിഗ്രഹാരാധനയുടെ പിന്നിലെന്നു തോന്നുന്നു. ഗീവര്‍ഗീസ് പുണ്യവാളന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് വിശ്വാസികള്‍ക്ക് ഉറപ്പുണ്ടായാല്‍ മാത്രം പോരാ അരീത്രയിലേയും എടത്വായിലേയും 'വെല്ലിച്ചന്മാരെ'ക്കുറിച്ച് ഭയഭക്തി ബഹുമനങ്ങളുണ്ടായാലേ ആ പള്ളികള്‍ക്ക് കാശുണ്ടാകുകയുള്ളു. അങ്ങനെ ഓരോ പള്ളിയും പ്രത്യേകം പ്രത്യേകം രൂപങ്ങള്‍വെച്ച് പെരുന്നാളുകള്‍ നടത്തി നേര്‍ച്ചകാഴ്ചകള്‍ നേടുന്നു.
കരിമരുന്നു പ്രയോഗത്തോടെയും മറ്റും പെരുന്നാളുകള്‍ കെങ്കേമമായി കൊണ്ടാടുന്നതിന്റെ ലക്ഷ്യം, നിര്‍ഭാഗ്യവശാല്‍, പണമാണ്. ഈ കൊട്ടിന്റെയും, കുരവയുടെയും ഇടയില്‍ 'സിനായി' മലമുകളില്‍ മൂശകേട്ട ദൈവത്തിന്റെ ശബ്ദം നിഷ്ഫലമാകുന്നു. ''മുകളില്‍ ആകാശത്തിലോ കീഴ്ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള യാതൊന്നിന്റേയും വിഗ്രഹമോ രൂപമോ നീ ഉണ്ടാക്കരുത്. നീ അവയെ ആരാധിക്കുകയോ സേവിക്കയോ ചെയ്യരുത്''.

അഭിനവ അഹറോന്മാര്‍
എല്ലാമറിയാവുന്ന സഭാധികാരികള്‍പോലും ഇന്ന്, ഈ അസാധാരണമായ 'വിഗ്രഹഭക്തി'യേക്കുറിച്ച് മൗനം ദീക്ഷിക്കുകയാണ്. ജനങ്ങളുടെ ആവശ്യപ്രകാരം, വന്ദനത്തിനായി പൊന്‍കാളക്കുട്ടിയെ വാര്‍ത്തുകൊടുത്ത പുരോഹിതനായ അഹറോനേപ്പോലെ ജനത്തേ ഭയപ്പെടുന്നു! നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ.

ഇടനിലക്കാരന്‍ എന്തിന്?
ക്രിസ്തു നമുക്കു കാണിച്ചു തന്ന ദൈവം സ്‌നേഹസമ്പന്നനാണ്. പറുദീസായില്‍ വെച്ച് കൃതഘ്‌നനായ ആദിപിതാവ് പാപം ചെയ്തിട്ടുപോലും, മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുക്കുന്നതിന് സ്വയം സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലിറങ്ങി തന്നെത്തന്നെ ബലിയായി അര്‍പ്പിച്ച സ്‌നേഹസ്വരൂപന്‍! മനുഷ്യനായി പിറന്ന ദൈവപുത്രന്‍, തന്റെ നന്മപ്രവര്‍ത്തികള്‍ക്ക് നേര്‍ച്ചയും കാഴ്ചയും ആവശ്യപ്പെട്ടില്ല. ആ സകലനന്മസ്വരൂപിയും സ്‌നേഹനിധിയുമായ മനുഷ്യപുത്രനോട് നമ്മുടെ ആവശ്യങ്ങള്‍ ചോദിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ശുപാര്‍ശക്കാരന്റെയും ആവശ്യമുണ്ടോ?

''കിഴവിയുടെ അര്‍ത്ഥശൂന്യമായ കെട്ടുകഥകളില്‍ നിന്നും ഒഴിഞ്ഞ് നീതിയില്‍ നിന്നെത്തന്നെ പരിശീലിപ്പിക്കുക'' (തിമോ. 1-4:7) എന്ന പൗലോസിന്റെ വാക്യം എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്.

ദൈവനിവേശിതമായ വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ശ്രവിച്ചാലും: ''ലോകവും അതിലുള്ള സമസ്തവും നിര്‍മ്മിച്ച ദൈവം സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും നാഥനായിരിക്കയാല്‍ മനുഷ്യനിര്‍മ്മിതമായ ആലയങ്ങളില്‍ വസിക്കുന്നില്ല. സകല മനുഷ്യര്‍ക്കും ജീവനും ശ്വാസവും, എന്നല്ല സമസ്തവും നല്‍കുന്നത് അവിടുന്നാണ്. തന്‍നിമിത്തം അവിടുത്തേയ്ക്ക് യാതൊന്നിനും കുറവില്ല. ആകയാല്‍ മനുഷ്യകരങ്ങളുടെ സേവനം ആവശ്യമില്ല. ദൈവത്തില്‍ നാം ജീവിക്കുന്നു, ചരിക്കുന്നു. നമ്മുടെ അസ്തിത്വവും അവിടുന്നു തന്നെ.... അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളാണെങ്കില്‍ മനുഷ്യര്‍ തന്റെ കലാവൈഭവവും സങ്കല്പശക്തിയുംകൊണ്ട് അവിടുത്തെ രൂപം കല്ലിലോ, സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ പ്രതിഫലിപ്പിക്കാമെന്ന് വിചാരിക്കരുത്. അജ്ഞതയുടെ ഈ കാലഘട്ടത്തെ അവിടുന്ന് അവഗണിച്ചിരിക്കുന്നു.'' (നടപടി 17: 24-27)

തെറ്റുകള്‍ തിരുത്തുക.
സാമൂഹ്യമായ ഒരു ചടങ്ങെന്ന നിലയില്‍ പെരുന്നാളുകള്‍, നടത്തുന്നതില്‍ തെറ്റില്ലായിരിക്കാം. വാണിജ്യം ഇന്നത്തേതുപോലെ വികസിക്കാതിരുന്ന കാലഘട്ടത്തില്‍ പെരുന്നാള്‍ സ്ഥലം, സാധനസാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഒരു കച്ചവടകേന്ദ്രമായും കരുതിപ്പോന്നു. ഒരു സമൂഹസ്ഥാപനമെന്ന നിലയില്‍ പള്ളിക്ക് അതും അനുവദനീയമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്ന് ''അത്ഭുത പ്രവര്‍ത്തകനായ ........ പളളിയിലെ പുണ്യവാളന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനുവേണ്ടി ..... പെരുന്നാള്‍'' എന്ന് പത്രത്തില്‍ പരസ്യം ചെയ്യുമ്പോള്‍, അത് എല്ലാ സാമൂഹിക ആവശ്യങ്ങളെയും മറികടന്ന് വിഗ്രഹാരാധനയുടെ മുറ്റത്ത് നമ്മെ എത്തിക്കുന്നു. അത് ക്രൈസ്തവരുടെ മതവീക്ഷണത്തിനും ദൈവവീക്ഷണത്തിനും കടകവിരുദ്ധമായ വിഗ്രഹാരാധനയുടെ വിലക്കപ്പെട്ട മേഖലയിലേക്കു നമ്മെ നയിക്കുന്നു. ഇത് പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതാണ്. നേര്‍ച്ചകാഴ്ചകള്‍ കൊണ്ട് പ്രീണിപ്പിക്കാന്‍ കഴിയുന്ന പുണ്യവാളന്മാരോ, ദൈവമോ ഉണ്ട് എന്ന് ക്രൈസ്തവര്‍ക്ക് വിശ്വസിക്കാന്‍ സാദ്ധ്യമല്ല. ഇത്തരം വിശ്വാസങ്ങള്‍ പ്രമാണങ്ങളുടെ കടുത്ത ലംഘനമാണ്.

(വിശുദ്ധന്മാര്‍, ആഘോഷങ്ങള്‍, അന്ധവിശ്വാസം, ക്രിസ്തു, പ്രമാണലംഘനം)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ