2013, മാർച്ച് 14, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII-iii



ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം iii

അപ്രമാദിത്വത്തെ എതിര്‍ത്തവരെ മാര്‍പ്പാപ്പാ കഠിനമായി അധിക്ഷേപിച്ചു. അവരെ തന്റെ കാല്‍ മുത്തുന്നതിന് നിര്‍ബന്ധിച്ചു. അപ്രമാദിത്വത്തെ എതിര്‍ത്ത ഹെന്റി മാരെറ്റ് (Henry Maret) എന്ന മെത്രാനെ കാണുന്നതിനു പോലും മാര്‍പ്പാപ്പാ വിസമ്മതിച്ചു. അദ്ദേഹത്തെ ഒരു അണലിപ്പാമ്പായാണ് മാര്‍പ്പാപ്പാ വിവരിച്ചത്. (മുന്‍ഗ്രന്ഥം, പേജ് 83). അപ്രമാദിത്വത്തെ എതിര്‍ത്തു സംസാരിച്ച കല്‍ദായ പാത്രിയര്‍ക്കീസ് ജോസഫ് ഔദോയെ വത്തിക്കാനിലേക്കു വിളിച്ചു. 78 വയസ്സുള്ള പാത്രിയര്‍ക്കീസ് മുറിയില്‍ പ്രവേശിച്ചപ്പോള്‍ വാതിലടച്ച് ശക്തമായി ശാസിച്ചു. അപ്രമാദിത്വ രേഖയില്‍ ഒപ്പു വയ്ക്കുന്നിെല്ലങ്കില്‍ മുറിവിട്ടു പോകാന്‍ അനുവദിക്കുകയില്ലന്ന് ഭീഷണിപ്പെടുത്തി. പിന്നീടദ്ദേഹത്തെ പാത്രിയാര്‍ക്കാ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. ഗ്രീക്ക് മെല്‍ക്കേറ്റ് പാത്രിയര്‍ക്കീസായ ഗ്രെഹര്‍ യൂസഫ് കൗണ്‍സിലില്‍ അപ്രമാദിത്വത്തെ എതിര്‍ക്കുകയുണ്ടായി. കുപിതനായ മാര്‍പ്പാപ്പാ അദ്ദേഹത്തെ വത്തിക്കാനിലേക്കു ക്ഷണിച്ചു. പാരമ്പര്യമര്യാദയനുസരിച്ച് പാത്രിയര്‍ക്കീസ്, മാര്‍പ്പാപ്പായുടെ കാലു ചുംബിച്ചപ്പോള്‍ കാലെടുത്ത് പാത്രിയര്‍ക്കീസിന്റെ തലയില്‍ വച്ച് ചവിട്ടി (മുന്‍ഗ്രന്ഥം, പേജ് 86).

ഇങ്ങനെയെല്ലാമാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിന് കൗണ്‍സിലിനെക്കൊണ്ട് അംഗീകാരം വാങ്ങിച്ചത് എന്നാണ് ഫാ. ഹേസ്‌ലര്‍ 1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ പറയു ന്നത്. ആധുനിക കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ എന്തുതന്നെ പറഞ്ഞാലും എന്തു വ്യാഖ്യാനങ്ങള്‍ നല്‍കിയാലും മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഇന്ന് കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു. 

അപ്രമാദിത്വം എപ്പോള്‍? 
ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീര്‍പ്പനുസരിച്ച് വിശ്വാസത്തെയും സന്മാര്‍ഗത്തെയും കുറിച്ചുള്ള (Ex Catheedra) മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങളെ അപ്രമാദിത്വമുള്ളതാകൂ എന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം പ്രഖ്യാപനങ്ങളാണ് ഔദ്യോഗികം എന്നും, ഏതെല്ലാം സാഹചര്യങ്ങളാണ് ഒരു പ്രഖ്യാപനത്തെ അപ്രമാദിത്വമുള്ളതാക്കിത്തീര്‍ക്കുന്നത് എന്നും നിര്‍വചിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മാര്‍പ്പാപ്പായുടെ ഏതെങ്കിലും ഒരു പ്രഖ്യാപനം ഔദ്യോഗികം ആണോ എന്നു കണ്ടുപിടിക്കാന്‍ സാധാരണ വിശ്വാസിക്ക് കഴിയുകയില്ല. മാര്‍പ്പാപ്പാ ഇടയ്ക്കിടയ്ക്ക് പ്രസിദ്ധീകരിക്കുന്ന ചാക്രിക ലേഖനങ്ങള്‍, മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിന്റെ പരിധിയില്‍ വരുകയില്ല എന്ന് പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്മാര്‍ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടുംബാസൂത്രണം സംബന്ധിച്ച് 6-ാം പോള്‍ മാര്‍പ്പാപ്പായുടെ ഹ്യുമാനെ വിറ്റേ (Humane Vitae) എന്ന ചാക്രിക ലേഖനം സഭയില്‍ ശക്തമായ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തുകയുണ്ടായി. ഇതിന്നെതിരെ അതിപ്രശസ്ത്രരായ ദൈവശാസ്ത്രജ്ഞന്മാര്‍ ആഗോള തലത്തില്‍ത്തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന് അപ്രമാദിത്വം ആരോപിച്ചവരോട് കേരളത്തിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായ ശ്രീ പി.റ്റി. ചാക്കോ ഇങ്ങനെ പ്രതികരിച്ചു: ''The technique of resorting to the Holy Ghost to justify all the exercises of papal authority can no more be convincing or effective. It is difficult to bleieve that the Holy Ghost is there at one's beck and call whenever one wants to justify the arbitrary exercise of one's authority. The Holy Ghost is not the monopoly of the Pope. It is claimed that the doctrine contained in 'Humanae Vitae' is authentic, though not infallible. But so many of the authentic doctrines of the Church in past ages have had to be reformulated or changed in the context of changed conditions and circumstances'' (Church in Kerala Seminar Digest 1969, page 221). അപ്പോള്‍, ചാക്രിക ലേഖനങ്ങള്‍ക്ക് അപ്രമാദിത്വം ഇല്ല എന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ പിന്നെ ഏതു സാഹചര്യത്തിലാണ് മാര്‍പ്പാപ്പായുടെ പ്രഖ്യപനങ്ങള്‍ അപ്രമാദിത്വ പരിവേഷിതമാകുന്നത് എന്ന് സഭ പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു. 



അപ്രമാദിത്വത്തിന്നെതിരെയുള്ള വാദം
അപ്രമാദിത്വ വരം മാര്‍പ്പാപ്പാ എന്ന വ്യക്തിയില്‍ നിക്ഷിപ്തമാണ് എന്ന് വാദിക്കുമ്പോള്‍ വളരെയധികം തടസ്സങ്ങള്‍ ഇതിന്നെതിരെ ഉയര്‍ത്തപ്പെടുന്നുണ്ട്. 1415-ല്‍ കൂടിയ കോണ്‍സ്റ്റന്‍സ് സൂനഹദോസ് അന്ന് അധികാരത്തിനു വേണ്ടി മല്ലടിച്ചു നിന്ന മൂന്നു മാര്‍പ്പാപ്പാമാരെ ഒറ്റയടിക്കു സ്ഥാനഭൃഷ്ടരാക്കി മാര്‍ട്ടിന്‍ 5-ാമനെ മാര്‍പ്പാപ്പായായി തെരഞ്ഞെടുത്തു നിയമിക്കുകയുണ്ടായി. മാത്രമല്ല, ഈ കൗണ്‍സില്‍ 5 വര്‍ഷത്തില്‍ ഒരിക്കല്‍ പൊതു സൂനഹദോസ് കൂടണമെന്ന് തീരുമാനിക്കുകയും ചെയ്തു. കോണ്‍സ്റ്റന്‍സ് കൗണ്‍സില്‍ സ്ഥാനഭ്രഷ്ടരാക്കിയ മാര്‍പ്പാപ്പാമാരില്‍ ആര്‍ക്കായിരുന്നു അപ്രമാദിത്വവരം ഉണ്ടായിരുന്നത് എന്ന ചോദ്യം ന്യായമായും ഉദിക്കാം. 

625 മുതല്‍ 38 വരെ മാര്‍പ്പാപ്പായായിരുന്ന ഹൊണോറിയസിനെ പാഷണ്ഡത ആരോപിച്ച് മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ ശപിക്കുകയുണ്ടായി. ക്രിസ്തുവിന്റെ ഏകസ്വഭാവവാദം തെറ്റായി ഇദ്ദേഹം അംഗീകരിച്ചിരുന്നു. അങ്ങനെയെങ്കില്‍ മാര്‍പ്പാപ്പാമാര്‍ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന വാദം എങ്ങനെ അംഗീകരിക്കാനാവും? മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഇതാണ്: 17-ാം നൂറ്റാണ്ടില്‍ ഗലീലിയോയെ ശപിച്ച പോള്‍ അഞ്ചാമനും (1605-1621) ഊര്‍ബന്‍ 8-ാമനും (1623-1644) അപ്രമാദിത്വവരം ഉണ്ടായിരുന്നോ? ഭൂമി സൂര്യനെ ചുറ്റുന്നു എന്ന അടിസ്ഥാന തത്ത്വം ആവിഷ്‌ക്കരിച്ച ഗലീലിയോ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കെതിരായി പഠിപ്പിക്കുന്നു എന്നാരോപിച്ച് ശിക്ഷ വിധിച്ച ഈ മാര്‍പ്പാപ്പാമാര്‍ ചരിത്ര ദൃഷ്ടിയില്‍ ഇന്നു തെറ്റുകാരാണല്ലോ? തെറ്റാവരമുള്ള മാര്‍പ്പാപ്പായ്ക്ക് ഇക്കാര്യത്തില്‍ എങ്ങനെ തെറ്റു പറ്റി? 

മധ്യകാലയുഗങ്ങളില്‍ സഭയെ ഭരിച്ചിരുന്ന വളരെയധികം മാര്‍പ്പാപ്പാമാര്‍ അഴിമതിക്കാരും കൊള്ളരുതാത്തവരും വിഷയലമ്പടന്മാരും ആയിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. പാപത്തില്‍ ഊളിയിട്ടു കഴിഞ്ഞിരുന്ന ഈ മാര്‍പ്പാപ്പാമാരില്‍ തെറ്റാവരം ഉണ്ടായിരുന്നു എന്ന് എങ്ങനെയാണ് വിശ്വസിക്കുക?

മാര്‍പ്പാപ്പായുടെ തെറ്റാവരത്തെ കത്തോലിക്കേതരസഭകള്‍ ശക്തമായി വിമര്‍ശിക്കുമ്പോള്‍ കത്തോലിക്കാസഭയ്ക്കുള്ളിലും ദൈവശാസ്ത്രജ്ഞന്മാരുടെ എതിര്‍പ്പ് ഇന്നും അവസാനിച്ചു കഴിഞ്ഞിട്ടില്ല.

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII-ii


ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ii
ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ 

സഭയുടെ ചരിത്രത്തില്‍ ആകെ ഇരുപത്തിയൊന്ന് സൂനഹദോസുകളാണ് വിളിച്ചുകൂട്ടപ്പെട്ടിട്ടുള്ളത്. അതില്‍ പത്തൊമ്പത് സൂനഹദോസുകളും രാജാക്കന്മാരുടെ രക്ഷാകര്‍ത്തൃത്വത്തിലായിരുന്നു. 1545-63 കാലഘട്ടങ്ങളില്‍ നടത്തപ്പെട്ട തെന്ത്രോസ് സൂനഹദോസിനു ശേഷം (20-മത്തെ സൂനഹദോസ്) മുന്നുറു കൊല്ലം കഴിഞ്ഞാണ് 1-ാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടപ്പെട്ടത്. രാജാക്കന്മാരുടെ ഇടപെടല്‍ ഇല്ലാതെ ആദ്യമായി വിളിച്ചു കൂട്ടപ്പെട്ട സാര്‍വത്രിക സൂനഹദോസ് ഇതായിരുന്നു. ഈ സൂനഹദോസ് വിളിച്ചു കൂട്ടിയ 9-ാം പീയൂസ് മാര്‍പ്പാപ്പാ വ്യക്തിപരമായി ഏകാധിപത്യവാദിയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നുണ്ട്. മാത്രമല്ല ചെറുപ്പത്തില്‍ അപസ്മാര രോഗിയായിരുന്ന ഇദ്ദേഹം ആ രോഗത്തിന്റെ പ്രതിഫലനമായ പല മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും വിധേയനായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു. (1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നടപടിക ളെക്കുറിച്ച് കൂടുതല്‍ വിവരത്തിന് ഫാ. ഹേസ്‌ലറിന്റെ 'How the Pope Became Infallible' എന്ന ഗ്രന്ഥം നോക്കുക). ഈ സൂനഹദോസില്‍ സംബന്ധിച്ചിരുന്ന യൂറോപ്യന്മാരായ 541 മെത്രാന്മാരില്‍ 276 പേരും ഇറ്റലിക്കാ രായിരുന്നു. ഇവരില്‍ 62 പേര്‍ പേപ്പല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും.

ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പേ തന്നെ ഈശോ സഭാ വൈദികരുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ സംബന്ധിച്ച് വിപുലമായ പ്രചാരണം ആരംഭിച്ചിരുന്നു. പേപ്പല്‍ അപ്രമാദിത്വത്തെ എതിര്‍ത്ത മെത്രാന്മാര്‍ പലപ്പോഴും ഭീഷണിക്ക് വിധേയ രായി. എങ്കിലും പേപ്പല്‍ അപ്രമാദിത്വത്തെ പലരും ശക്തിയായി എതിര്‍ത്തു. ക്രോഷ്യയിലെ (Crotia) ഡയക്കേവായിലെ (Diakavo) പണ്ഡിതനായ മെത്രാന്‍ സ്‌ട്രോസ് മെയര്‍ (Strossmayer) സൂനഹദോസില്‍ ഇങ്ങനെ ധീരമായി പറഞ്ഞു: ''ഞാന്‍ അങ്ങേയറ്റം ഗൗരവത്തോടെ പഴയ നിയമവും പുതിയ നിയമവും പഠിച്ചു. സത്യത്തിന്റെ നിക്ഷേപമായ ദൈവനിവേശിതഗ്രന്ഥങ്ങളോട്, ഇവിടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മാര്‍പ്പാപ്പാ പത്രോസിന്റെ പിന്‍ഗാമിയും ക്രിസ്തുവിന്റെ വികാരിയും സഭയിലെ തെറ്റു വരാത്ത വേദപണ്ഡിതനുമാണോ എന്ന് എന്നെ അറിയിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അപ്പോസ്തലികകാലത്ത് പത്രോസിന്റെ പിന്‍ഗാമിയും യേശുവിന്റെ വികാരിയുമായി ഒരു മാര്‍പ്പാപ്പാ ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കി. പുതിയ നിയമം മുഴുവന്‍ വായിച്ചതിനു ശേഷം, ദൈവസന്നിധിയില്‍ കരങ്ങളുയര്‍ത്തി ഞാന്‍ പറയുന്നു: ഇന്നു കാണുന്ന രൂപത്തിലുള്ള ഒരു മാര്‍പ്പാപ്പാ സ്ഥാനം അന്നുണ്ടായിരുന്നില്ല എന്ന്.''

മാര്‍പ്പാപ്പായുടെ അപ്രമാദിത്വവരം പ്രഖ്യാപിച്ച 1-ാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു സ്വതന്ത്ര കൗണ്‍സില്‍ ആയിരുന്നില്ല എന്ന് ഇന്ന് പല ചരിത്ര പണ്ഡിതന്മാരും വാദിക്കുന്നുണ്ട്. 2-ാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ചരിത്ര ഗവേഷകനുമായ ഫാ. ഹേസ്‌ലര്‍ ദീര്‍ഘകാലം 1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകള്‍ പഠിച്ചതിനു ശേഷം എഴുതിയ 'How the Pope Became Infallible' എന്ന ഗ്രന്ഥത്തില്‍ കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് റോമന്‍ കൂരിയാ നടത്തിയ സമ്മര്‍ദങ്ങളെ വിശദമായി പ്രതിപാദിക്കുന്നു.

വളരെയധികം ഒരുക്കങ്ങള്‍ക്കു ശേഷമാണ് 9-ാം പീയൂസ് മാര്‍പ്പാപ്പാ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. 1846-ല്‍ മാര്‍പ്പാപ്പാസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളത്. (1846-78) 23 വര്‍ഷം മാര്‍പ്പാപ്പായായി ഭരണം നടത്തിയ ശേഷമാണ് 1869-ല്‍ 1-ാം വത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയത്. സഭയിലെ മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പ്പാപ്പാമാരാണല്ലോ. ഈ കാലഘട്ടത്തില്‍ തന്റെ ആജ്ഞാനുസാരികളായ പുരോഹിതന്മാരെ വിവിധ രൂപതകളില്‍ മെത്രാന്മാരായി നിയമിക്കുകയുണ്ടായി. മാര്‍പ്പാപ്പായുടെ ഇഷ്ടാനുസരണം മാത്രം പ്രവര്‍ത്തിക്കുന്നതിന് മെത്രാന്മാരെ ഒരുക്കുന്നതിനായി റോം അനുവര്‍ത്തിച്ച നയങ്ങള്‍ ഫാ. ഹേസ്‌ലര്‍ വിവരിക്കുന്നു: 'Wherever possible, Pius IX named Ultramontane priests as bishops. In keeping with the old Roman maxim 'divide and conquer'', he forbade the formation of national bishops's conferences. The bishops were to have as little contact as possible with each other, but were instead to cultivate all the more their connection with Rome. For this reason Pius IX introduced the obligation of regular visits to the Holy See. At bottom, the idea was to eliminate the bishop's independence as much as possible. The bishops had to administer their dioceses in strict sub-ordination to the pope. In carefully gradated fashion, various curial measurs were brought into play to attain this end; praise, blame, coercion, condemnation. With their many informants scattered far and wide, the nuncios lent significant help. Again, as far as possible, theology and catechesis were brought into line with a centralized standard. Episcopalist manuals had to be rewritten, or they were put on the Index of Forbidden Books or even burned in the style of an auto-da-fe. The intransigent curial party forced the acceptance of papal infallibility in many catechisms'' (How the Pope Became Infallible, August Bernhard Haslter, Page 43). റോമില്‍ കേന്ദ്രീകരിച്ചുള്ള സഭാഭരണത്തിനു വേണ്ടി വാദിക്കുന്നവരെയാണ് Ultramontane എന്നു വിളിക്കുന്നത്.

മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ പിന്‍താങ്ങിയ 'എല്‍ യൂണിവേഴ്‌സ്' (L Universe), 'എല്‍ കത്തോലിക്ക' (L Cattolica) എന്നീ പ്രസിദ്ധീകരണങ്ങള്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ദീര്‍ഘങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് മ്യുണിക്കിലെ സഭാചരിത്ര പ്രൊഫസറായ ഡ്വള്ളിന്‍ജര്‍ (Johann Joseph Ignaz Von Dollinger) പ്രസിദ്ധികരിച്ച 'മാര്‍പ്പാപ്പായും കൗണ്‍സിലും' എന്ന ഗ്രന്ഥം സഭയുടെ ഇന്‍ഡക്‌സില്‍ പെടുത്തി വിശ്വാസികള്‍ വായിക്കരുത് എന്നു നിരോധിച്ചു. കര്‍ദ്ദിനാള്‍ ന്യുമാന്റെ നിര്‍ദേശപ്രകാരം ഹൊണോറിയസ് 1-ാമന്‍ മാര്‍പ്പാപ്പായെക്കുറിച്ച് ദൈവശാസ്ത്രജ്ഞനായ റിനോഫ് (Peter Le Page Renouf) എഴുതിയ 'The Condemnation of Pope Honorius'' എന്ന ഗ്രന്ഥം ഇന്‍ഡക്‌സില്‍ പെടുത്തി നിരോധിച്ചു. 

മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിനെതിരെ സംസാരിച്ചവരും എഴുതിയവരും എല്ലാം കഠിനമായ പീഡനത്തിന് വിധേയരായി. കൗണ്‍സിലിന്റെ വിവിധ കമ്മറ്റികളില്‍ നിന്നും അപ്രമാദിത്വത്തെ എതിര്‍ത്ത മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും ഒഴിച്ചു നിര്‍ത്തി. കൗണ്‍സിലിന് മുമ്പ് മാര്‍പ്പാപ്പാ ബെല്‍ജിയം സ്ഥാനപതിയോട് ഇങ്ങനെ പറഞ്ഞു: ''Pope want to credit me with infallibility. I don't need it at all. Am I not infallible already? Didn't I establish the dogma of the Virgin's Immaculate Conception all by myself several years ago'' (How the Pope Became Infallible, A.B. Hasler, Page 82)
                                                                        (തുടരും)

2013, മാർച്ച് 12, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII

ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം

കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വം അഥവാ തെറ്റു വരാന്‍ പാടില്ലായ്മ. മാര്‍പ്പാപ്പായുടെ അപ്രമാദിത്വം വളരെയധികം തെറ്റിദ്ധാരണകള്‍ വളര്‍ത്തിയിട്ടുണ്ട്. 1869-70ല്‍ ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ കാലത്ത് വത്തിക്കാനില്‍ സമ്മേളിച്ച സൂനഹദോസാണ് മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം ഉണ്ട് എന്നു പ്രഖ്യാപിച്ചത്. ഹൊര്‍മീസ് പെരുമാലില്‍ ''ക്രിസ്തുമതവും ഭാരതവും'' എന്ന ഗ്രന്ഥത്തില്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''വളരെയധികം വാദപ്രതിവാദങ്ങള്‍ക്കു ശേഷം മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഒരു പ്രകാരത്തില്‍ അഗീകാരം നേടി'' (പേജ് 239).
 
മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെക്കുറിച്ചുള്ള ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ താഴെ കൊടുക്കുന്നു: 'We teach and difine that it is a dogma, divinely revealed that the Roman Pontiff, when he speaks Ex Cathedra, that is, when he discharge of the office of pastor and doctor of all Christians,by virtue of his supreme Apostolic authority, he defines a doctyrine regarding faith and morals to be held by the universal Church, by the divine assistance promised him in blessing Peter, is possessed of that infallibility with which the divine Redeemer willed that his Church should be endowed for difining doctrines regarding faith and morals, and that therefore such definitions of the Roman Pontiff of themselves-and not by virtue of the consent of Church - are irreformable''................ 'But if anyone - which may God forbid! - shall persume to contradict this our definition: let him be a anathema''.
 
ഈ പ്രഖ്യാപനത്തില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 
(1) മാര്‍പ്പാപ്പാ നടത്തുന്ന എല്ലാ പ്രഖ്യാപനങ്ങള്‍ക്കും അപ്രമാദിത്വം ഇല്ല. ''എക്‌സ് കത്തീഡ്രാ'' ആയി അതായത് പത്രോസിന്റെ സിംഹാസനത്തി ലിരുന്ന് സഭാ തലവന്‍ എന്ന നിലയില്‍ ഔദ്യോഗികമായി നടത്തുന്ന പ്രഖ്യാ പനങ്ങള്‍ക്കു മാത്രമേ അപ്രമാദിത്വം അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. 

(2) ഈ പ്രഖ്യാപനങ്ങള്‍ സഭയ്ക്ക് മുഴുവനും ബാധകമായിട്ടുള്ളതായിരിക്കണം. ഏതെങ്കിലും പ്രത്യേക പ്രദേശത്തെയോ ജനങ്ങളെയോ ബാധിക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങള്‍ അപ്രമാദിത്വമുള്ളവയല്ല. 

(3) ഈ പ്രഖ്യാപനങ്ങള്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ചുള്ളവയായിരിക്കണം.
 
ഒരു മനുഷ്യനെന്ന നിലയില്‍ മാര്‍പ്പാപ്പാ അപ്രമാദിത്വം ഉള്ള ആളല്ല. സഭാതലവന്‍ എന്ന നിലയില്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പരിശുദ്ധാരൂപി മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം കൊടുക്കും എന്നാണ് കത്തോലിക്കാ സഭാ വിശ്വാസം. 
 
ഈ വിശ്വാസം വളരെയധികം തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. 1-ാം വത്തിക്കാന്‍ കൗണ്‍സിലിലെ ഈ പ്രഖ്യാപനം സഭകളുടെ യോജിപ്പിനെതിരെയുള്ള ഏറ്റവും വലിയ വിലങ്ങുതടിയായിട്ടാണ് ഇതര സഭകള്‍ ഇന്നു കാണുന്നത്. 
 
അപ്രമാദിത്വത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസത്തിന്റെ അതിര്‍ത്തി വരമ്പുകളെ സംബന്ധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ത്തന്നെ ഇന്നും തര്‍ക്കം നിലവിലുണ്ട്. മാര്‍പ്പാപ്പായ്ക്കല്ല സഭയ്ക്കാണ് അപ്രമാദിത്വം എന്നു ചിലര്‍ വാദിക്കുന്നുണ്ട്. സഭയുടെ അപ്രമാദിത്വം ആദ്യ കാലങ്ങളില്‍ത്തന്നെ ദൈവശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചിരുന്നു. ക്രിസ്തു ശിരസ്സായ സഭയ്ക്ക് ഒരിക്കലും തെറ്റുവരാന്‍ പാടില്ലല്ലോ? സഭ ക്രിസ്തുവിന്റെ ഭൗതികശരീരമാെണങ്കില്‍ ക്രിസ്തുവിനെപ്പോലെ അത് ''ഏകവഴിയും സത്യവു'' മാകുന്നു. പക്ഷേ അപ്രമാദിത്വം ഉള്ള സഭ ഏത് എന്ന് നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു. മാനുഷികമായ ബലഹീനതകള്‍ നിറഞ്ഞ മനുഷ്യരുടെ സഭയാണോ തെറ്റിന് അതീതമായ സഭ? സഭയെ നയിക്കാനും പ്രചോദിപ്പിക്കാനും പരിശുദ്ധാത്മാവ് സഭയോടൊത്തുണ്ട് എന്നു പറയുമ്പോഴും ഏതു സഭ എന്ന ചോദ്യം ന്യായമായും നിലനില്‍ക്കുന്നു.
 
ഈ നൂറ്റാണ്ടിലെ അതിപ്രശസ്തദൈവശാസ്ത്ര പണ്ഡിതനായ കാള്‍ റാണര്‍, പാപ്പായുടെ അപ്രമാദിത്വത്തെ കൂടുതല്‍ വലിയ ഒരു ക്യാന്‍വാസില്‍ വരയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്രമാദിത്വം സഭയ്ക്കാണെന്നും സഭയുടെ പ്രതിനിധി എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മാത്രേമ മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം അവകാശപ്പെടാനാവു എന്നും വരെ കാള്‍ റാണര്‍ പറഞ്ഞു വച്ചിട്ടുണ്ട്. 'Hence the human subjects so to speak of infallibility is the Church as a whole, because the spirit lives and works in the church as a whole'' (Sacramentum Mundi, Vol.3, page 134).
 
വേറൊരു പ്രശസ്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാന്‍സ്‌കങ്ങ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. മാര്‍പ്പാപ്പാ എന്ന വ്യക്തിയിലല്ല സഭയിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് ഇദ്ദേഹവും വാദിക്കുന്നു. സഭ, ഘടനാപരമായ സവിശേഷതയുള്ള ഒരു സ്ഥാപനമാണ്. ഈ സവിശേഷത ക്രിസ്തുവിന്റെ മൗതിക ശരീരമായ ഏകസഭയില്‍ വിവിധ പ്രാദേശികസഭകളുടെ സംഘാതമായ കൗണ്‍സിലിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് കാള്‍ റാണര്‍ പറയുന്നു: ''The General Council being the assembly of all local Churches to represent the unity of the ' hearing'' and the teaching Church posses ses the gift of infallibility'' (ibid page 134).
എന്നാല്‍ ഈ വാദങ്ങളൊന്നും ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സാധൂകരണാര്‍ഹങ്ങളല്ല. കാരണം ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് റോമന്‍ മാര്‍പ്പാപ്പാ തന്നെയാണ് അപ്രമാദിത്വ വരത്തിന് ഉടമയായിട്ടുള്ളത്. അപ്രമാദിത്വത്തെക്കുറിച്ചുള്ള റോമന്‍ കത്തോലിക്കാ സഭയുടെ തീര്‍പ്പില്‍ മെത്രാന്മാരുടെ കൗണ്‍സിലിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. 
 
മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന് കൗണ്‍സിലാണ് തീരുമാനിച്ചതെങ്കിലും ഈ തീരുമാനം മൂലമല്ല മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ലഭിച്ചത് എന്നാണ് അക്കാലത്ത് ദൈവശാസ്ത്രജ്ഞന്മാര്‍ വാദിച്ചുപോന്നത്. ഇതിന് ഉദാഹരണമായി മറിയത്തിന്റെ അമലോല്‍ഭവത്തെക്കുറിച്ചുള്ള ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ പ്രഖ്യാപനം (1854) കൗണ്‍സിലിനോട് ആലോചിച്ചിട്ടല്ല ചെയ്തത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ ശരീരത്തോടു കൂടി മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന പ്രഖ്യാപനം 12-ാം പീയുസ് മാര്‍പ്പാപ്പാ നടത്തി യതും മെത്രാന്മാരുടെ കൗണ്‍സിലിനോട് ആലോചിച്ചിട്ടായിരുന്നില്ല. ഇക്കാരണത്താല്‍ കത്തോലിക്കാ സഭയുടെ പഠനങ്ങളനുസരിച്ച് അപ്രമാദിത്വവരം കൗണ്‍സിലിന്റെ പിന്തുണ ഇല്ലാതെതന്നെ മാര്‍പ്പാപ്പായില്‍ നിക്ഷിപ്തമാണ്.                                                               (തുടരും)

2013, മാർച്ച് 9, ശനിയാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച ii)


                                ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി
                        (തുടര്ച്ച ii) 

മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതവും രാഷ്ട്രീയക്കളിയും വളരെയധികം ദൈവമനുഷ്യരെ പ്രകോപിപ്പിച്ചു. 14-ാം നൂറ്റാണ്ടോടുകൂടി സഭാനവീകരണത്തിനായി പാശ്ചാത്യദേശത്തു തന്നെ വളരെയധികം പേര്‍ മുമ്പോട്ടു വന്നു. മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും പുരോഹിതരുടെയും അധാര്‍മികജീവിതത്തെ എതിര്‍ത്തവര്‍ക്കെതിരെ ഇന്‍ക്വിസിഷന്‍ എന്ന കിരാതമായ നീതിനിര്‍വഹണം നടത്താനാരംഭിച്ചു. ''സംശയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ നില വിശദീകരിക്കാനുള്ള അവകാശം പോലും പലപ്പോഴും ഉണ്ടായിരുന്നില്ല. വളരെയധികം നിരപരാധികള്‍ നിഷ്‌കരുണം വധിക്കപ്പെട്ടു. ഉദാഹരണത്തിന്, റോബര്‍ട്ട് എന്നൊരു ഡൊമിനിക്കന്‍ സന്ന്യാസി 1239-ല്‍ ഒരൊറ്റ ദിവസം തന്നെ 180 പാഷണ്ഡികളെ ദഹിപ്പിക്കുന്നതിനിടയാക്കി. മാനുഷികമായ നീതിപോലും പലര്‍ക്കും നിഷേധിക്കപ്പെട്ടിരുന്നു, അതുപോലെ ക്രുരമായ ശാരീരിക മര്‍ദനങ്ങളും നടന്നിരുന്നു. ഇവയെല്ലാം സഭയുടെ മാനുഷികവശത്തിനുണ്ടായ പരാജയങ്ങള്‍ എന്നുമാത്രമേ നമുക്ക് വ്യാഖ്യാനിക്കാനാവൂ. അതോടൊപ്പം ഇതില്‍ നിന്നൊരു ഗുണപാഠവും ഗ്രഹിക്കാം'' (മുന്‍ഗ്രന്ഥം, പേജ് 389). 


ഇന്‍ക്വിസിഷന്‍ എന്ന ക്രൂരനീതിനിര്‍വഹണത്തിന്റെ മറവില്‍ മാര്‍പ്പാപ്പാമാര്‍ ധാര്‍മികാധഃപതനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. ചില മാര്‍പ്പാപ്പാമാരെക്കുറിച്ച് ചരിത്രകാരന്മാര്‍ ഇങ്ങനെ പറയുന്നു: ''Francesco della Rovere, General of Fransciscans, when elected Pope, undertook to make the papacy as powerful as the leading Italian State and, with this end in view, he persued a policy of systematic nepotism and of Matrimonial alliuaces'' (An Outline History of the Church by Centuries: Joseph Mcsorley, page 495). ഇദ്ദേഹത്തിന്റെ മരണശേഷം 8-ാം ഇന്നസെന്റ് മാര്‍പ്പാപ്പാ തെരഞ്ഞടുക്കപ്പെട്ടു. ഇദ്ദേഹത്തിന് മൂന്നുമക്കളുണ്ടായിരുന്നു. ഒരാള്‍ ഭാര്യയില്‍ ജനിച്ചതും രണ്ടുപേര്‍ വെപ്പാട്ടികളില്‍ ജനിച്ചതും. അദ്ദേഹത്തിന്റെ തെരഞ്ഞടുപ്പിനെക്കുറിച്ച് മുന്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ''Innocent VIII was elected in a conclave which ranks as one of the most deplorable in the annals of Church History'' (ibid page 496)

1492-ല്‍ ഇന്നസെന്റ് മാര്‍പ്പാപ്പാ മരിച്ചു. തുടര്‍ന്ന് മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടത് റോഡ്രിറിഗോ ബോര്‍ജിയാ എന്ന കര്‍ദ്ദിനാളായിരുന്നു. കാലിസ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പാ തന്റെ മരുമകനായ ബോര്‍ജിയായെ 26-ാം വയസ്സിലാണ് കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. 27-ാം വയസ്സില്‍ സഭയുടെ വൈസ് ചാന്‍സിലര്‍ പദവി അദ്ദേഹത്തിനു കിട്ടി. കര്‍ദ്ദിനാളന്മാര്‍ക്ക് വമ്പിച്ച കൈക്കൂലി കൊടുത്താണ് ബോര്‍ജിയ മാര്‍പ്പാപ്പായായത്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വളരെയധികം മിസ്ട്രസുമാരും അവരില്‍ ആറോളം പുത്രീപുത്രന്മാരുമുണ്ടായിരുന്നു. പോപ്പിന്റെ ഒരു മിസ്ട്രസ്സായിരുന്ന ഗിലിയ ഫാര്‍നസ്സിന്റെ സഹോദരന്‍ അലസ്സാഡ്രോ ഫാര്‍നസ്സിനെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തി. ഇദ്ദേഹം ''പെറ്റിക്കോട്ടു'' കര്‍ദ്ദിനാള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇദ്ദേഹമാണ് പിന്നീട് മൂന്നാം പോള്‍ മാര്‍പ്പാപ്പായായത്. അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ തന്റെ മകന്‍ സീസറെ 18-ാം വയസ്സില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തി. കര്‍ദ്ദിനാളായ സീസറെ പിന്നീട് പൗരോഹിത്യത്തില്‍ നിന്ന് 22-ാം വയസ്സില്‍ മാറ്റി. ഫ്രാന്‍സിലെഒരു രാജകുമാരിയെ കല്യാണം കഴിപ്പിച്ച് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അധിപനാക്കി. അല്ക്‌സാണ്ടറുടെ പുത്രി ലൂസെസിയാ (Lucezia) യെ ജിയോവാനി സ്‌ഫ്രോസാപ്രഭു (Geovanni Sforza)വാണ് വിവാഹം കഴിച്ചിരുന്നത്. മൂന്നു കൊല്ലത്തിനു ശേഷം അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ ഈ വിവാഹം അസാധുവാക്കുകയും മകളെ മറ്റൊരു പ്രഭുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

1513-ല്‍ 37-ാം വയസ്സില്‍ ജിയോവാനി ജിയോ പത്താമന്‍ മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടു. ഇറ്റലിയിലെ സമ്പന്നമായ മെഡിസിതറവാട്ടിലെ പൊന്നോമന പുത്രനായിരുന്നു ഇദ്ദേഹം. പ്രതാപവാനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ലോറന്‍സോപ്രഭു ജിയോവാനിയെ 7-ാം വയസ്സില്‍ പുരോഹിതനാക്കി. 8-ാം വയസ്സില്‍ ആബട്ടായി നിയമിച്ചു. ഇന്നസെന്റ് 8-ാമന്‍ മാര്‍പ്പാപ്പാ 14-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാളാക്കി. 37-ാം വയസ്സില്‍ മാര്‍പ്പാപ്പായും. 

മാര്‍പ്പാപ്പാമാരുടെ കുത്തഴിഞ്ഞ ജീവിതത്തിനും പുരോഹിതരുടെയും മെത്രാന്മാരുടെയും അസാന്മാര്‍ഗിക ജീവിത വ്യവഹാരത്തിനുമെതിരെ സ്വരമുയര്‍ത്തിയവരെ, ഇന്‍ക്വിസിഷന്‍ എന്ന ഭീകര നീതിനിര്‍വഹണത്താല്‍ നിശ്ശബ്ദരാക്കിപ്പോന്നു. എന്നാല്‍ അധാര്‍മികതക്കെതിരെയുള്ള ചെറുത്തു നില്‍പ് വര്‍ധിച്ചു വന്നു. അത് യൂറോപ്യന്‍ ക്രൈസ്തവലോകത്തില്‍ ഉരുള്‍പൊട്ടലായി കലാശിച്ചു. 16-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ ക്രൈസ്തവലോകത്തെയും പേപ്പസിയെയും കിടിലം കൊള്ളിച്ചു കൊണ്ട് നവീകരണപ്രസ്ഥാനം വളരുകയും ഇന്‍ക്വിസിഷനെ അതിജീവിച്ച് പേപ്പസിയുടെ അടിത്തറ തകര്‍ക്കുകയും ചെയ്തു. കാല്‍വിനും ലൂതറും ആശയനേതൃത്വം നല്കിയ ഈ പ്രസ്ഥാനം പാശ്ചാത്യക്രിസ്ത്യാനികളെ രണ്ടു ഭാഗമായി വിഭജിച്ചു. റോമാസഭയെ എതിര്‍ത്തവര്‍ 'പ്രൊട്ടസ്റ്റന്റുകാര്‍' എന്നറിയപ്പെടുന്നു. അവര്‍ മാര്‍പ്പാപ്പായുടെ പരമാധികാരത്തെ എതിര്‍ത്തു പോരുന്നു.  
                                                                    (തുടരും) 

2013, മാർച്ച് 6, ബുധനാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച i)


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി                    (തുടര്ച്ച)                                                                                   മാര്‍പ്പാപ്പാമാരെ അക്കാലഘട്ടങ്ങളില്‍ തെരഞ്ഞെടുത്തിരുന്നത് സ്വാധീന ശക്തിയുള്ള രാജാക്കന്മാരായിരുന്നു. പോപ്പ് ഊര്‍ബര്‍ ആറാമന്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച് അരങ്ങേറിയ നാടകം                       ഡോ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: 
''1378 മാര്‍ച്ചുമാസം 27-ാം തിയതി പോപ്പ് ഗ്രിഗറി പത്താമന്‍ ചരമമടഞ്ഞു. സഭാനിയമപ്രകാരം പത്തുദിവസങ്ങള്‍ക്കു ശേഷം റോമിലെ പതിനാറു കര്‍ദ്ദിനാളന്മാര്‍ പുതിയ ഒരു പാപ്പായെ തെരഞ്ഞെടുക്കുന്നതിനായി ഒരുമിച്ചു കൂടി. അവരില്‍ പതിനൊന്നു പേര്‍ ഇറ്റലിക്കാരും നാലു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ സ്‌പെയിന്‍കാരനുമായിരുന്നു. വിജയത്തിന്നാവശ്യമായ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ ഭൂരിപക്ഷത്തെ ഫ്രഞ്ചുകാര്‍ നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധം വഴങ്ങാത്ത രണ്ടു വിഭാഗമായി കര്‍ദ്ദിനാളന്മാര്‍ ചേരി തിരിഞ്ഞു. ഗ്രിഗറിയുടെ മരണാനന്തരം ഉടന്‍ തന്നെ ഫ്രഞ്ചുകാരനല്ലാത്ത ഒരാളെ പാപ്പായായി അവരുടെ ഇടയില്‍ നിന്നു തെരഞ്ഞെടുക്കുവാന്‍ വോട്ടറന്മാരെ ഇറ്റലിക്കാര്‍ പ്രേരിപ്പിച്ചിരുന്നു. കോണ്‍ ക്ലേവിനു മുമ്പു തന്നെ അപ്രകാരമൊരു തീരുമാനത്തില്‍ കര്‍ദ്ദിനാളന്മാര്‍ എത്തിച്ചേര്‍ന്നിരുന്നുവത്രേ!
                                                                                  തെരഞ്ഞെടുപ്പിനായി ഏപ്രില്‍ ഏഴാം തിയതി വൈകുന്നേരം കര്‍ദ്ദിനാളന്മാര്‍ റോമില്‍ വന്ന അവസരത്തില്‍ 'ഒരു റോമന്‍ പാപ്പാ അല്ലങ്കില്‍ കുറഞ്ഞ പക്ഷം ഒരു ഇറ്റാലിയന്‍ പാപ്പാ' എന്ന് ആവേശപൂര്‍വം ആര്‍ത്തു വിളിക്കുന്ന ഒരു വലിയ ജനക്കൂട്ടം അവരെ നേരിട്ടു. എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷം പാപ്പാഭരണം തിരികെ കിട്ടിയതോടെ, ഇനിയും അവിഞ്ഞോണിലേക്ക് തിരികെപ്പോകുമോ എന്ന ഭയത്താല്‍ ഫ്രഞ്ചുകാരനായ പാപ്പായെ വേണ്ടാ എന്ന് റോമന്‍ ജനത ആഗ്രഹിച്ചിരുന്നു. അതിന്റെ ബാഹ്യപ്രകടനമെന്നോണം കോണ്‍ക്ലേവു സമയം മുഴുവന്‍ റോമന്‍ ജനം നാലു പാടും ചുറ്റിത്തിരിയുകയും പാപ്പായുടെ പ്രത്യേക മുറിയില്‍ നിന്ന് വെടിപൊട്ടിക്കുകയും ഒരു റോമന്‍പാപ്പായ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. അനന്തരം ജനക്കൂട്ടം തെരഞ്ഞെടുപ്പിന്റെ സമ്മേളനസ്ഥലമായ കോണ്‍ക്ലേവിലേക്കും നുഴഞ്ഞുകയറി. എട്ടാം തീയതി വൈകുന്നേരം കാവല്‍ക്കാരെയെല്ലാം തള്ളി നീക്കിക്കൊണ്ട് കോണ്‍ക്ലേവിനുള്ളില്‍ തന്നെ പ്രവേശിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആസന്നമായിരിക്കുന്ന അപകടം മനസ്സിലാക്കിയ കര്‍ദ്ദിനാളന്മാര്‍ താമസംവിനാ റോമിലെ ഏറ്റവും പ്രായം കൂടിയ ഒരു കര്‍ദ്ദിനാളിനെ പാപ്പായുടെ വേഷമണിയിച്ച് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കി. ക്ഷൂഭിതരായ ജനങ്ങളെ ശാന്തരാക്കുന്നതിനും, അങ്ങനെ അപകീര്‍ത്തിയില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷപെടുന്നതിനുംവേണ്ടിയുള്ള ഒരു ഉപായം മാത്രമായിരുന്നു അത്. കുഴപ്പങ്ങള്‍ക്കിടയില്‍ കര്‍ദ്ദിനാളന്മാര്‍ ചിതറിക്കപ്പെട്ടു. പ്രാണരക്ഷാര്‍ത്ഥം ചിലര്‍ പട്ടണങ്ങളില്‍ ഒളിച്ചു. മറ്റു ചിലര്‍ വി. അഞ്ചലോയുടെ കോട്ടയിലുള്ള മാര്‍പ്പാപ്പായുടെ സങ്കേതത്തില്‍ അഭയം തേടി. എന്തെന്നാല്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അവര്‍ പൂര്‍ണ്ണമായും കീഴടങ്ങിയിരുന്നില്ല.

നേപ്പിള്‍സുകാരനായ ബര്‍ത്തലോമിയാ പ്രിഞ്ഞാനോയെ (Bartholomeo Prignano) പാപ്പായായി അവര്‍ ഐകകണ്‌ഠ്യേന തെരഞ്ഞടുത്തിരുന്നു. ബാരിയിലെ (Bari) ആര്‍ച്ചു ബിഷപ്പായിരുന്ന അദ്ദേഹം 1378 ഏപ്രില്‍ 8-ാം തിയതി ഊര്‍ബന്‍ ആറാമന്‍ (Urban VI) എന്ന നാമം സ്വികരിച്ചു പാപ്പാസ്ഥാനം ഏറ്റെടുത്തു'                                                                                                                                                                                                                                                                      ‘...കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തം മെയ് അവസാനത്തോടു കൂടി റോമാ വിട്ട കര്‍ദ്ദിനാളന്മാര്‍ ക്രമേണ അനാനി (Anagni) യായില്‍ ഒരുമിച്ചു കൂടി. ഊര്‍ബന്‍ ആറാമന്‍ ശരിയായ ഒരു പാപ്പായല്ലെന്നും റോമന്‍ ജനക്കൂട്ടത്തില്‍ നിന്നുള്ള ഭയം നിമിത്തം മാത്രമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ലോകത്തെ അറിയിച്ചുകൊണ്ട് ആഗസ്റ്റ് രണ്ട് എന്ന വ്യാജതീയതി വച്ച് ഒരു പ്രകടന പത്രിക അവര്‍ ഇറക്കി. ഊര്‍ബന്‍ പാപ്പായോട് സ്ഥാനത്യാഗം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചതിനാല്‍, കര്‍ദ്ദിനാളന്മാര്‍ കോണ്‍ക്ലേവു കൂടി സെപ്തംബര്‍ ഇരുപതാം തീയതി ഫ്രഞ്ചുകാരനായ റോബര്‍ട്ട് കര്‍ദ്ദിനാളിനെ (Cardinal Robert of Geneva) പാപ്പായായി തെരഞ്ഞടുത്തു. അദ്ദേഹം ക്ലെമന്റ് സപ്തമന്‍ (Clement VII) എന്ന നാമധേയവും സ്വീകരിച്ചു. എന്നാല്‍ ഊര്‍ബന്‍ മാര്‍പ്പാപ്പാ കര്‍ദ്ദിനാളന്മാരുടെ പുതിയ സംഘം സ്ഥാപിച്ച് ക്ലെമന്റിനേയും അദ്ദേഹത്തിന്റെ അനുയായികളെയും മഹറോന്‍ ചൊല്ലി. ക്ലെമന്റും അതേ നാണയത്തില്‍തന്നെ മടക്കിക്കൊടുത്തു. അങ്ങനെയാണ് പാശ്ചാത്യ ശീശ്മയുടെ ആരംഭം. ഊര്‍ബന്‍ ആറാമന്‍ നിയമാനുസൃതമായ പാപ്പായായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പൊതുവേ യോജിക്കുന്നു. ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുവാന്‍ വളരെയധികം തെളിവുകള്‍ വെളിച്ചത്തു കൊണ്ടുവരികയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അസാധ്യമായിരുന്നുവെങ്കില്‍ത്തന്നെയും പൊതുപരിപാടികളിലും രഹസ്യകത്തിടപാടുകളിലും കര്‍ദ്ദിനാളന്മാര്‍ പാപ്പായെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ നിന്ന് അംഗീകാരങ്ങളും ആനുകൂല്യങ്ങളും സ്വീകരിക്കുകയും ചെയ്തുവെന്ന വസ്തുത ഇപ്പറഞ്ഞതിനെ അരക്കിട്ടുറപ്പിക്കുകയത്രെ ചെയ്തത്. എന്നാല്‍ സമകാലീനര്‍ക്കു ലഭിക്കാതിരുന്ന പല തെളിവുകളും ഇന്നു ലഭ്യമാണ്. മൂന്നു മാസങ്ങള്‍ക്കു ശേഷം ഊര്‍ബനെ ഏകകണ്ഠമായി നിരാകരിച്ചതായി മാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു. ഓരോ പാപ്പായും തന്റെ ഭാഗം ഏറ്റം ബോധ്യമാകത്തക്കവണ്ണം വാദിച്ചു. കൂടാതെ യൂറോപ്പിലെ പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങള്‍ ഈ പ്രശ്‌നം രൂക്ഷതരമാക്കി. ഫ്രഞ്ചുകാരനായ ക്ലെമന്റിനെ ഫ്രാന്‍സ് സര്‍വ സന്നദ്ധതയോടും കൂടി സ്വീകരിച്ചപ്പോള്‍ ഇംഗ്ലണ്ട് ഊര്‍ബനെയും സ്വാഗതം ചെയ്തു. ഫ്രാന്‍സിന്റെ സഖ്യരാജ്യങ്ങളായിരുന്ന സ്‌കോട്ട്‌ലന്‍ഡ്, സ്‌പെയിന്‍ എന്നിവയും അവിഞ്ഞോണ്‍ ഭാഗത്തു ചേര്‍ന്നു. എന്നാല്‍ ഇറ്റലിയും സ്‌കാന്റിനേവിയായും പശ്ചിമയൂറോപ്പും സാമ്രാജ്യത്തിന്റെ മുഖ്യഭാഗവും റോമന്‍ ഭാഗത്തിനു വേണ്ടിയാണ് നിലകൊണ്ടത്.                                                                                                                         ചില വിശുദ്ധരെയും ഈ പക്ഷങ്ങളില്‍ ദേശീയതലത്തില്‍ കാണുവാന്‍ സാധിക്കും. സ്‌പെയിനില്‍ നിന്നുള്ള വി. വിന്‍സെന്റ് ഫെററും ഫ്രാന്‍സില്‍ നിന്നുള്ള വി. കോളേറ്റും അവിഞ്ഞോണ്‍ പക്ഷത്തെ അനുകൂലിച്ചു. സീയന്നായിലെ വി. കത്രീനാ തുടങ്ങിയവര്‍ റോമന്‍ പാപ്പായെ അനുകൂലിക്കുന്നവരായിരുന്നു. സന്ന്യാസസഭകള്‍ അവയില്‍ തന്നെ വിഭജിക്കപ്പെട്ടിരുന്നു. ഒരു സാധാരണ അത്മായനെയോ പുരോഹിതനെയോ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് വിശ്വസനീയമെന്ന് തോന്നിയിരുന്ന ഒരു അധികാരിയുടെ നിശ്ചയം സ്വീകരിക്കുകയും തന്റെ പാപ്പാ സഭയില്‍ നിന്നു പുറംതള്ളപ്പെട്ടവനും ശീശ്മക്കാരനും ആകാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും മാത്രമേ രണീയമായുണ്ടായിരുന്നുള്ളു'' (തിരുസ്സഭാചരിത്രം, പേജ് 476-77; 479-81).                                                                                                                                                                                                                   (തുടരും)