ജോസഫ് പുലിക്കുന്നേല്‍
1975 നവംബര്‍ ലക്കം ഓശാന മാസികയില്നിന്ന്
(''രഹസ്യത്തില്‍ നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക''
എന്ന നമ്മുടെ കര്‍ത്താവിന്റെ കല്പന എവിടെ?
ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനാ പ്രകടനങ്ങള്‍ എവിടെ?)
പിതാവായ ദൈവത്തിങ്കലേയ്ക്ക് മനുഷ്യന്റെ ഹൃദയം കേന്ദ്രീകരിച്ച് ഉയരുമ്പോള്‍ ആ അദമ്യമായ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഹൃദയചലനങ്ങളെ ആവിഷ്‌കരിക്കുന്നതാണ് പ്രാര്‍ത്ഥന. ക്രിസ്തു പ്രാര്‍ത്ഥനയെക്കുറിച്ച് ഇപ്രകാരം പറയുന്നു:-''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മനുഷ്യര്‍ കാണാന്‍വേണ്ടി, ജപാലയങ്ങളിലും, തെരുവീഥിയിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ ഇഷ്ടപ്പെടുന്ന കപടഭക്തരേപോലെ ആകരുത്. തങ്ങളുടെ പ്രതിഫലമവര്‍ക്കു ലഭിച്ചുകഴിഞ്ഞു എന്നു ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി, വാതിലടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. അപ്പോള്‍ രഹസ്യത്തില്‍ ചെയ്യുന്നതെല്ലാം കാണുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും. പ്രാര്‍ത്ഥിക്കുമ്പോള്‍, വിജാതിയരെപോലെ അതിഭാഷണം ചെയ്യരുത്. അതിഭാഷണം കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്നാണ്, അവര്‍ കരുതുക. ആകയാല്‍ നിങ്ങള്‍ അവരേപോലെ ആകരുത്. ചോദിയ്ക്കുന്നതിനു മുന്‍പുതന്നെ, നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവ് അറിയുന്നു. ആകയാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! അങ്ങയുടെ നാം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേതുപോലെ തന്നെ ഭൂമിയിലും ആകേണമേ! അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ; ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ! ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമെ! എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങേയ്ക്കുള്ളതാകുന്നു. (വി. മത്തായി 6:6-13)
മനുഷ്യസൃഷ്ടിക്കു ചില സവിശേഷതകളുണ്ട്, ഏറ്റവും ഒടുവിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഇല്ലായ്മയില്‍ നിന്നൊട്ടല്ലതാനും. മണ്ണില്‍നിന്ന് ദൈവം അവനെ രൂപപ്പെടുത്തി; സകല സൃഷ്ടികളുടെമേലും ആധിപത്യമുള്ള മനുഷ്യനെ.
മിശിഹായുടെ വീക്ഷണം
രണ്ടു പ്രധാന കാര്യങ്ങളില്‍, അന്ന് നിലവിലുണ്ടായിരുന്ന ''പ്രാര്‍ത്ഥനാ'' സമ്പ്രദായത്തില്‍നിന്നും, തന്റെ ശിഷ്യന്മാര്‍ വിട്ടുനില്‍ക്കണമെന്ന് മിശിഹാ ആഗ്രഹിച്ചു. (1) പ്രാര്‍ത്ഥന മനുഷ്യര്‍ കാണുന്നതിനുവേണ്ടി ആകരുത്. പ്രാര്‍ത്ഥന ദൈവഭക്തിയുടെ ബഹിര്‍പ്രകടനമായി കണക്കാക്കി, പ്രാര്‍ത്ഥ ദൈവവുമായുള്ള വ്യക്തിയുടെ അടുപ്പത്തിന്റെ പ്രദര്‍ശനമായി കരുതിയിരുന്ന കപടഭക്തന്മാര്‍ അന്നും ഉണ്ടായിരുന്നു. ഇവരെയാണ് പ്രീശനും, ചുങ്കക്കാരനും എന്ന ഉപമയില്‍ ക്രിസ്തു വിവരിക്കുന്നത് (വി. ലൂക്കാ.18:11) പ്രീശന്‍ ദേവാലയത്തേയും പ്രാര്‍ത്ഥനയേയും ഉപയോഗിച്ചത് തന്റെ ഭക്തി പ്രകടനത്തിനായിരുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം ന്യായീകരിക്കുകയും ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്ത്, സമൂഹത്തില്‍ 'ഭക്ത'നെന്നറിയപ്പെടുക ഇവര്‍ക്ക് പ്രാര്‍ത്ഥന മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയും, സമൂഹത്തില്‍ 'ഭക്ത'നെന്നറിയപ്പെടുകയും ചെയ്യാനുള്ള ഉപാധി മാത്രമാണ്. പ്രദര്‍ശനാത്മകമായ ഭക്തിയേയും പ്രകടനാത്മകമായ ഭക്തിയെയും പ്രകടനാത്മകമായ പ്രാര്‍ത്ഥനയും മിശിഹാ അപലപിച്ചു. (2)പ്രാര്‍ത്ഥിക്കുമ്പോള്‍ അതിഭാഷണം അരുത് എന്നു മിശിഹാ കല്പിച്ചു. പ്രാര്‍ത്ഥനയുടെ ഉരുവിടല്‍ ദൈവപ്രീതിജനകമാണെന്ന അന്ധവിശ്വാസം ഒരുകാലത്ത് നിലവിലുണ്ടായിരുന്നു. ഉദാഹരണത്തിന് ''ഗായത്രീമന്ത്രം'' ജപിച്ചാല്‍, അപകടമോചനം ലഭിക്കും എന്നുള്ള ഹിന്ദു വിശ്വാസം; ലക്ഷാര്‍ച്ചന, മുതലായ പ്രാര്‍ത്ഥനായജ്ഞങ്ങളുടെ അടിസ്ഥാനം ഏതെങ്കിലും പ്രത്യേക പ്രാര്‍ത്ഥനയുടെ, ആവര്‍ത്തിച്ചുള്ള ഉരുവിടല്‍, ദേവപ്രീതിജനകമാണെന്ന വിശ്വാസമാണ്. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ സാമാന്യ വീക്ഷണത്തേയും മിശിഹാ നിരാകരിച്ചു. പ്രാര്‍ത്ഥനയെന്നാല്‍, വാചാലമായ ദൈവസ്‌ത്രോത്രങ്ങളല്ല എന്ന് അവിടുന്ന് പഠിപ്പിച്ചു. പ്രാര്‍ത്ഥന സൃഷ്ടാവും, പിതാവുമായ ദൈവത്തോട് സൃഷ്ടിയായ മനുഷ്യന്റെ ഹൃദയത്തിന്റെ സംസര്‍ഗ്ഗമാണ്. സ്‌നേഹനിധിയായ ഒരു പിതാവും, പുത്രനും തമ്മിലുള്ള സംസര്‍ഗ്ഗത്തിന്റെ നൈര്‍മ്മല്യവും സ്വച്ഛതയുമാണ് പ്രാര്‍ത്ഥനയില്‍ വേണ്ടത്. പ്രശംസാപരവും അനുകരഭ്രമമുള്ളതുമായ പ്രാര്‍ത്ഥന യഥാര്‍ത്ഥ ഹൃദയസംസര്‍ഗ്ഗം ദ്യോതിപ്പിക്കുകയില്ല.
പ്രാര്‍ത്ഥന ഇന്ന് പ്രകടനം
മിശിഹായുടെ കല്പനകളില്‍ നിന്നും ഇന്ന് നാം ബഹുദൂരം അകന്നുപോയിട്ടില്ലേ? ഇന്ന് പ്രാര്‍ത്ഥന പ്രകടനാത്മകയാണ്. ഭക്തി പ്രദര്‍ശനമുഖ്യമാണ്. വീയാസാക്രകള്‍ പെരുവഴിയിലൂടെ നടത്തിയെങ്കിലേ ദൈവത്തിനിഷ്ടമുള്ളു എന്നുവരെയായിരിക്കുന്നു. പരിഹാരപ്രദക്ഷിണമെന്ന പേരില്‍, പെരുവഴിയില്‍ യാത്രാതടസ്സമുണ്ടാക്കുന്ന പ്രാര്‍ത്ഥനാഭ്യാസം, ഇന്ന് ദൈവഭക്തിയുടെ മുഖമുദ്രയായി സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ചില ഭക്തി പ്രസ്ഥാനക്കാര്‍ക്ക് കഴിഞ്ഞു. പരിഹാരപ്രദക്ഷിണത്തിന്, പട്ടികകള്‍ കൊണ്ടുണ്ടാക്കിയ കുരിശും പിടിച്ച് പ്രാര്‍ത്ഥനയും ഉച്ചത്തില്‍ അലറി, (ഇതു കേട്ടാല്‍ തോന്നും, സ്വര്‍ഗ്ഗത്തിലിരിക്കുന്ന വൃദ്ധനായ ദൈവവും, പുണ്യാളന്മാരും കേള്‍ക്കണമെങ്കില്‍ ഉച്ചത്തില്‍ വിളിച്ചുപറയേണ്ടത് ആവശ്യമാണെന്ന്. ''രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' എന്നു കല്‍പ്പിച്ച മിശിഹായോടുള്ള കൂറു പ്രഖ്യാപനമാണ് പ്രാര്‍ത്ഥനയെന്ന ഈ അലര്‍ച്ച!!) വഴിമുടക്കി, ഭക്തിപ്രകടനം നടത്തുന്നത് 'സഭാ വിശ്വാസികളുടെ' വിശ്വാസ പ്രകടനമായി കണക്കാക്കപ്പെടുന്നു.
ഇത് അപഹാസ്യവും തെറ്റായതും മിസിഹായുടെ കല്പനകള്‍ക്ക് വിരുദ്ധവുമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വ്യക്തി ക്രിസ്തുവിന്റെ കല്പനകള്‍ പാലിക്കുവാന്‍ ജാഗരൂഗരായിരിക്കണം. എങ്കില്‍ ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ജപാലയങ്ങളിലും, തെരുവീഥികളില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന കപട ഭക്തരെപ്പോലെ ആകരുത്. ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി വാതിലടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.'' എന്ന് വ്യക്തവും അര്‍ത്ഥശങ്കക്കിടയാകാത്തവിധവും കല്‍പ്പിച്ച മിശിഹായില്‍ വിശ്വസിക്കുന്നവരെക്കൊണ്ട് ''തെരുവീഥികളില്‍, പ്രാര്‍ത്ഥനാഗര്‍ജ്ജനങ്ങള്‍ നടത്തിക്കുന്നവര്‍ ഭക്തി പ്രദര്‍ശിപ്പിക്കുന്നതിലാണ് കൂടുതല്‍ തല്‍പരര്‍. അവര്‍ പിതാവായ ദൈവത്തില്‍ നിന്നും എത്രയോ അകന്നിരിക്കുന്നു. ''തങ്ങളുടെ പ്രതിഫലം അവര്‍ക്കു ലഭിച്ചു കഴിഞ്ഞിരിക്കുന്നു.
ഉരുവിടല്‍
ഇന്നത്തെ പ്രാര്‍ത്ഥനകള്‍ അതിഭാഷണങ്ങളാണ്. ''പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതിയരെ പോലെ അതിഭാഷണം അരുത്'' എന്നു മിശിഹാ വ്യക്തമായി കല്‍പ്പിച്ചിട്ടുണ്ട് എങ്കിലും, ഇന്ന് പ്രാര്‍ത്ഥനയെ ഉരുവിടല്‍ പ്രക്രിയയായി നാം അധ:പതിപ്പിച്ചു. ഒരു മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന ആവര്‍ത്തനവിരസമായ പ്രാര്‍ത്ഥന ''കുടുംബ''ത്തിന്റെ മഹത്വമാകുന്നതിനു പകരം ഗൈവ ദൂഷണമായിതീരുന്നു. അന്‍പത്തിമൂന്നുമണി ജപം തന്നെ എടുക്കാം. ഭക്തിയുടെ പ്രധാന പ്രകടനാത്മക പ്രാര്‍ത്ഥനയായ അമ്പത്തിമൂന്നുമണി ജപത്തില്‍ ''നന്മനിറഞ്ഞ മറിയമെ'' എന്ന ജപം അന്‍പത്തിമൂന്നു പ്രാവശ്യം ഉരുവിടുന്നു. മിശിഹാ പഠിപ്പിച്ച ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്ന മനോഹരമായ പ്രാര്‍ത്ഥന, പുട്ടിന് തേങ്ങാപോലെ ആറുപ്രാവശ്യം ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നു. അവസാനം വിനീതയായ കന്യാമറിയം ലജ്ജിച്ചു പോയേക്കാവുന്ന പ്രശംസാപ്രവാഹമാണ് - ''ദാവീദിന്റെ കോട്ടയേ'' ''സ്വര്‍ണ്ണാലയമേ'' ''വാഗ്ദത്തിനറെ പെട്ടകമേ'' ''ആകാശമോക്ഷത്തിന്റെ വാതിലേ'' ''ഈ അതിശയോക്തിയുള്ള മുഖസ്തുതിയുടെ അതിഭാഷണം കേട്ട് ''പൊങ്ങി'' അനുഗ്രഹം വര്‍ഷിക്കുന്ന ശുംഭയാണ്, വിനീതയായ കന്യമറിയമെന്നാണ് ചിലര്‍ വിശ്വസിക്കുന്നതെന്നു തോന്നും. ജീവിതകാലത്ത് 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി' എന്നും (വി. ലൂക്കാ. 1:38) എന്തെന്നാല്‍ ദാസിയുടെ താഴ്ചയെ തൃക്കണ്‍ പാര്‍ത്തു (ലൂക്കാ 1:48) എന്നും പറഞ്ഞ പരമവിനീതയായ കന്യകാമറിയത്തെയാണ്, ''കോട്ടയെന്നും'' ''സ്വര്‍ണ്ണാലയമെന്നും'' ''പെട്ടക'' മെന്നും മറ്റും വിളിച്ച് അപമാനിയിക്കുന്നതെന്നോര്‍ക്കുമ്പോള്‍, സങ്കടം തോന്നും.
ഈ അതിഭാഷണാത്മകവും മുഖസ്തുതി ജടിലവും, ആവര്‍ത്തനവിരസവുമായ പ്രാര്‍ത്ഥനകള്‍ക്ക്, മിശിഹാ നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സുന്ദരമായ അരൂപിയുമായി യാതൊരു ബന്ധവുമില്ല; പോരെങ്കില്‍ ഇത് അക്രൈസ്തവുമാണ്.
പ്രാര്‍ത്ഥനയുടെ സാമ്പത്തിക വശം
ഇന്ന് പ്രാര്‍ത്ഥനയെ ഒരു വലിയ വ്യവസായമായി ചിലര്‍ അധഃപതിപ്പിച്ചു കഴിഞ്ഞു. പ്രാര്‍ത്ഥനപ്പുസ്തകങ്ങള്‍, ആയിരക്കണക്കിന് വിറ്റഴിയുന്നു. പുതിയ പുതിയ പ്രാര്‍ത്ഥനകള്‍, ഭംഗിയായി എഴുതുകയും, പുസ്തകമായി അച്ചടിപ്പിക്കുകയും ചെയ്ത് ഭക്തന്മാര്‍ക്ക് ആദായകരമായി വില്‍ക്കാന്‍ കഴിയും, എന്ന് കണ്ടുപിടിച്ച സഭകളും 'അച്ചുകൂട'ങ്ങളും ഉണ്ട്. ഇവര്‍ ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഇളക്കി വിറ്റാണ് കാശുണ്ടാക്കുന്നത്. പുതിയ, പുതിയ പുണ്യവാളന്മാരെക്കുരിച്ച് പ്രാര്‍ത്ഥനകള്‍ സൃഷ്ടിച്ച് ഭക്തന്മാര്‍ക്ക് വില്‍ക്കുന്നു. പ്രാര്‍ത്ഥനാ പാട്ടുപുസ്തകം മറ്റൊരു വലിയ വ്യവസായത്തിന്റെ ഭാഗമാണ്. പ്രാര്‍ത്ഥനയുടെ ഈ സാമ്പത്തികവശമാണ്, ഇന്നു ഇതിതരം അക്രൈസ്തവ പ്രാര്‍ത്ഥനകളെ നിലനിര്‍ത്താന്‍ പല ഭക്തി പ്രസ്ഥാനക്കാരേയും പ്രേരിപ്പിക്കുന്നത്. ''രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' എന്ന നമ്മുടെ കര്‍ത്താവിന്റെ കല്പന എവിടെ; ഇന്നത്തെ പ്രാര്‍ത്ഥനാ പ്രകടനങ്ങള്‍ എവിടെ!!!
''കപടഭക്തരായ നിയമജ്ഞരേ, പ്രീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം. എന്തെന്നാല്‍, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ദീര്‍ഘിപ്പിക്കുക നിമിത്തം വിധവകളുടെ ഭവനങ്ങള്‍ നിങ്ങള്‍ വിഴുങ്ങിക്കളയുന്നു. ഇതുകൊണ്ടു നിങ്ങള്‍ക്ക് കൂടുതലായ വിധിയുണ്ടാകും. (മത്തായി 23: 13)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ