2012, നവംബർ 30, വെള്ളിയാഴ്‌ച

ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനം


ജോസഫ് പുലിക്കുന്നേല്‍

കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ചെയര്‍മാനായും ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ കൗണ്‍സില്‍ അംഗമായും 1998-മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിരുന്ന ഡോ. പൈലി ഈ അടുത്തയിടെ സൂര്യ ടീവിയില്‍ പ്രത്യക്ഷപ്പെട്ട് ഓശാനമൗണ്ടിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ പഠന വിധേയമാക്കുകയാണ് ഇവിടെ. 

1. പതിനൊന്നു കൊല്ലം ഈ സംഘടനയുടെ ചെയര്‍മാനായിരുന്ന ശ്രീ.പൈലി ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറയുകയുണ്ടായി. വിദേശത്തുനിന്ന് ഒരു സായിപ്പു വന്നു പറഞ്ഞപ്പോഴാണുപോലും ഇവിടെ അനാശാസ്യം നടക്കുന്നെന്നും പണം അപഹരിക്കുന്നുവെന്നും അദ്ദേഹത്തിനു മനസ്സിലായത്. 

ശ്രീ. പൈലി ഒരു മാനേജ്‌മെന്റ് വിദഗ്ദ്ധനാണെന്നാണു വെപ്പ്. ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് പതിനൊന്നു കൊല്ലം ഇരുന്നിട്ടും എല്ലാ മാസവും ബോര്‍ഡു യോഗംകൂടി കണക്കുകള്‍ അവതരിപ്പിച്ചിട്ടും അവിടെ നടക്കുന്ന ഒരു കാര്യവും ശ്രീ. പൈലി അറിഞ്ഞിരുന്നില്ല എന്നു പറയുമ്പോള്‍ ആരും അത്ഭുതപ്പെട്ടു പോകില്ലേ. 

2. ശ്രീ പൈലി രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന്റെ പ്രായക്കൂടുതലോ ഓശാനമൗണ്ടില്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന അഴിമതികളോ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം നടത്തിയ ഒരു വലിയ അഴിമതി കണ്ടുപിടിച്ചതായിരുന്നു. ശ്രീ. പൈലി യുടെ സുഹൃത്തായ തോമസ് ഉമ്മനെ 1999 ആഗസ്റ്റ് 8-ാം തീയതിയിലെ യോഗത്തില്‍ ട്രഷററായി നിയമിച്ചു. ശ്രീ. തോമസ് ഉമ്മന്‍ 2005 ഒക്‌ടോബര്‍ 22-ാം തീയതി രാജിവെച്ചു. ഈ കാലഘട്ടത്തിലും പിന്നീടും ശ്രീ. പൈലിയുടെ വക Asian Institute of Development and Enterpreneurship, South Kalamassery, Kochi -33 എന്ന സംഘടനയുടെ ഹെഡ്ഡാഫീസിന്റെ വാടകയായി മൂവായിരം രൂപ മാസംതോറും ഇവിടെനിന്നും വാങ്ങിക്കൊണ്ടിരുന്നു. അത് ഞങ്ങള്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. 

3. ശ്രീ. പൈലി ചെയര്‍മാനായിരുന്ന സി.ആര്‍.എല്‍.എസില്‍നിന്നും കൗണ്‍സില്‍ അംഗമായിരുന്ന ജി.എസ്.പി.ഐ.യില്‍ നിന്നും എന്റെ മകന്‍ രാജുവിനെ പുറത്താക്കിയ 2009 ഫെബ്രുവരി 12-ാം തീയതിയിലെ യോഗത്തില്‍ സി.ആര്‍.എല്‍.എസിന്റെ അധ്യക്ഷത വഹിച്ചിരുന്നത് ശ്രീ. പൈലി തന്നെയായിരുന്നു. ഈ യോഗത്തില്‍ അദ്ദേഹം പറയുന്ന van Benthem സംബന്ധിച്ചിരുന്നു. van Benthem ആണല്ലോ പൈലിയോട് ഇവിടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും നടക്കുന്നു എന്നു പറഞ്ഞത്. എങ്കില്‍ ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന ശ്രീ. പൈലി എന്തുകൊണ്ട് ഇക്കാര്യം നേരിട്ട് അന്വേഷിച്ചില്ല. അല്ലെങ്കില്‍ ഈ ആരോപണങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ എന്തുകൊണ്ട് ശ്രീ.പൈലി ആവശ്യപ്പെട്ടില്ല? എന്നോടുപോലും ഇന്നുവരെ ഈ മനുഷ്യന്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടില്ല.

ഈ സംഭവം കഴിഞ്ഞ് മാര്‍ച്ച് 10-ാം തീയതിയും യോഗം കൂടിയിരുന്നു. ഈ യോഗത്തിലും പൈലി സന്നിഹിതനായിരുന്നു. ഈ യോഗത്തില്‍വച്ചാണ് എന്നെ ഈ സ്ഥാപനത്തിലേക്ക് തിരിച്ചു വിളിക്കുന്നത്. ആ തീരുമാനം താഴെ കൊടുക്കുന്നു.

'The Council felt that the services of Mr. Joseph Pulikunnel who was very much with this institution until two years ago was needed now. His absence for the last two years as member of the Council was found to be one of the causes of the malfunctioning of the institutions. On the request of the members of the Council Mr. Joseph Pulikunnel came to the meeting place. After initial hesitation he agreed to accept the request made by all the members of the Council unanimously'. 

എന്നെ വീണ്ടും ഓശാനമൗണ്ടിലേക്ക് ക്ഷണിക്കുന്ന യോഗത്തിലും പൈലി പങ്കെടുത്തിരുന്നു. ഒരു എതിര്‍പ്പും പറഞ്ഞില്ലെന്നു മാത്രമല്ല എന്നെ സ്വാഗതം ചെയ്തതും ഇനി ഒരിക്കലും ഈ സ്ഥാനത്തുനിന്നും രാജിവയ്ക്കരുതെന്നും പറഞ്ഞത് അദ്ദേഹമായിരുന്നു. ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 8-ാം തീയതി യോഗം കൂടി. ആ യോഗത്തിലും പൈലി എന്റെ അഴിമതിയെക്കുറിച്ചും അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചതേയില്ല. ഞാനും പൈലിയുമായി പരിചയപ്പെടുന്നത് 1969-ലാണ്. അങ്ങനെ ബന്ധമുള്ള എന്നോട് എന്തുകൊണ്ട് ബെന്തേമിന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ചില്ല. മൂന്നുകൊല്ലം കഴിഞ്ഞ് ഇപ്പോഴാണ് ഈ വിദ്വാന്‍ എന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാന്‍ സൂര്യാ ടീവിയില്‍ എത്തുന്നത്. 

പെട്ടെന്ന് അദ്ദേഹത്തിന് മനംമാറ്റം വരാനുണ്ടായ കാരണം പിന്നീടു വന്ന ട്രഷറര്‍ മാസംതോറും മൂവായിരം രൂപ പൈലി വാങ്ങുന്നുണ്ടെന്നും അങ്ങനെ ഒരു തീരുമാനം ബോര്‍ഡ് എടുത്തിട്ടുണ്ടോ എന്നും എന്നോടു ചോദിച്ചു. ഈ കാര്യം പിന്നീട് ബോര്‍ഡില്‍ ചര്‍ച്ചയ്ക്കു വന്നു. അദ്ദേഹം മിണ്ടാതിരിക്കുകയാണ് ചെയ്തത്. പക്ഷേ അന്നുവരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന മുഖത്തിനു വിപരീതമായി 2000 മുതല്‍ 2008 വരെ 3,12,388/- രൂപ ഓശാനമൗണ്ടില്‍നിന്നും അദ്ദേഹം വാങ്ങുകയുണ്ടായി. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പതിവ് നിര്‍ത്തലാക്കി. ഇത് അദ്ദേഹത്തെ വല്ലാതെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ശ്രീ. പൈലി എന്റെ ശത്രുവായിതീര്‍ന്നത്. ഞാനാണ് ഇതിനു കാരണക്കാരനെന്ന് ഇന്നും അദ്ദേഹം വിശ്വസിക്കുന്നു. 

ഓശാനമൗണ്ടിലെ സാമ്പത്തിക ഇടപാടുകളിലൊന്നുംതന്നെ എനിക്ക് പങ്കുണ്ടായിരുന്നില്ല. അത് പൈലിയുടെ സുഹൃത്തായിരുന്ന തോമസ് ഉമ്മനും പൈലിയും കൂടിയാണ് നടത്തിപ്പോന്നിരുന്നത്. 

4. ശ്രീ.പൈലി ചെയര്‍മാനായിരുന്ന കാലത്ത് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. ഹോളണ്ടില്‍ നിന്നും വന്ന് പത്തു ദിവസം താമസിച്ച ശ്രീ ബെന്തേം എന്ന പാസ്റ്റര്‍ ഈ അനാശാസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പണം വെട്ടിക്കുന്നതിനെക്കുറിച്ചും പഠിച്ചു എന്നാണ് ശ്രീ. പൈലി പറയുന്നത്. ഈ രണ്ടു സ്ഥാപനങ്ങളിലും രണ്ടു മാസത്തിന് ഒന്ന് എന്ന ക്രമത്തില്‍ ബോര്‍ഡ് കൂടാറുണ്ട്. ശ്രീ പൈലിയുടെ സൗകര്യം ചോദിച്ചിട്ടാണ് പലപ്പോഴും ബോര്‍ഡു കൂടാറ്. അങ്ങനെ ഈയോഗങ്ങളില്‍ മുടക്കമില്ലാതെ പെങ്കടുത്തിരുന്ന അദ്ദേഹം ഇതൊന്നും കണ്ടില്ലെങ്കില്‍ അദ്ദേഹം എന്തുതരം മാനേജ്‌മെന്റ് വിദഗ്ദ്ധനാണ്?

5. അദ്ദേഹം പറയുന്നു. നാലുപേരോടൊപ്പമാണ് അദ്ദേഹം രാജി വെച്ചതെന്ന്. അങ്ങന ഒരു സംഭവമേ നടന്നിട്ടില്ല. 2009 മെയ് മാസത്തില്‍ കൂടിയ ബോര്‍ഡ് യോഗത്തില്‍ തനിക്ക് 90 വയസാകാന്‍ പോകുന്നു എന്നും അതുകൊണ്ട് ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ വിഷമമാണ് എന്നും പറഞ്ഞുകൊണ്ടാണ് ബോര്‍ഡിനോട് യാത്ര പറഞ്ഞത്. ന്യായമായ ഈ ആവശ്യത്തിന് ബോര്‍ഡ് എതിരുനിന്നില്ല. വേറെ ആരുംതന്നെ രാജിവെച്ചുമില്ല. 

പ്രായാധിക്യം മൂലം പലരും റിട്ടയര്‍ ചെയ്തിട്ടുണ്ട്. ജി.എസ്.പി.ഐ. യുടെ ചെയര്‍മാനായിരുന്ന പത്മശ്രീ പോള്‍ പോത്തന്‍ 86 വയസായപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. സി.ടി.ടൈറ്റസ് സാര്‍ 80 വയസു കഴിഞ്ഞപ്പോള്‍ അനാരോഗ്യംമൂലം പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറുകയാണുണ്ടായത്. മിസ്സിസ് സാറാ കെ. എ. മാത്യു 86 വയസായപ്പോള്‍ അനാരാഗ്യം മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. 

6. ശ്രീ. പൈലി പറയാതിരുന്ന ഒരു കാര്യമുണ്ട്. എന്റെ മകന്‍ രാജു 1996-ല്‍ അക്‌സസ് എന്നപേരില്‍ ഒരു ചാരിറ്റബിര്‍ സൊസൈറ്റിക്ക് ബാംഗ്‌ളൂരില്‍ രൂപംകൊടുക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെയും സ്ഥാപക ചെയര്‍മാന്‍ ശ്രീ. പൈലിയായിരുന്നു. 94-ാം വയസ്സിലും ശ്രീ. പൈലി ഈ സൊസൈറ്റിയുടെ ചെയര്‍മാനായി തുടരുന്നു. ഞാനും എന്റെ മകന്‍ രാജുവുമായി അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍ ഓശാനമൗണ്ട് സ്ഥാപനങ്ങളില്‍നിന്നും രാജി വയ്ക്കാന്‍ ശ്രീ. പൈലിയെ പ്രേരിപ്പിച്ചത് എന്റെ മകനായിരുന്നു. ഞാന്‍ കറവ പറ്റിയ ഒരു പശുവാണ്. അവനാകട്ടെ നല്ല കറവയുള്ള പശുവും. ആരെ സ്വീകരിക്കണം എന്ന് ബുദ്ധിമാനായ പൈലിക്കറിയാം. അതു മാത്രമാണ് അദ്ദേഹത്തിന്റെ രാജിയുടെ പിന്നിലുള്ള കാരണം. സായിപ്പ് പറഞ്ഞത് അദ്ദേഹവും വിശ്വസിച്ചില്ല. 2009 മാര്‍ച്ച് മാസത്തില്‍ ഈ സായിപ്പും സന്നിഹിതനായിരുന്ന യോഗത്തില്‍വെച്ചാണ് രാജു ജോസഫിനെ പുറത്താക്കുന്നത്. ഇതെല്ലാം സത്യമാണെന്നു വിശ്വസിച്ചിരുന്നെങ്കില്‍ അന്ന് ശ്രീ. പൈലി രാജിവെക്കുമായിരുന്നു. അതു കഴിഞ്ഞു നടന്ന മൂന്നു യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. അവസാന യോഗത്തില്‍വെച്ചാണ് അദ്ദേഹം പുറംവാതിലിലൂടെ വാങ്ങിക്കൊണ്ടിരുന്ന മൂവായിരം രൂപ നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചത്. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു.

ശ്രീ.ബന്തേം കൊണ്ടു വന്ന ആരോപണങ്ങള്‍ ജസ്റ്റിസ് കെ.ടിതോമസ് പോലും വിശ്വസിച്ചില്ല എന്ന് അദ്ദേഹം പറയുന്നു. സത്യത്തില്‍ ശ്രീ.പൈലിപോലും വിശ്വസിച്ചില്ല. അതുകൊണ്ടാണല്ലോ രാജുവിനെ പുറത്താക്കുന്നതിനെ പൈലി അനുകൂലിച്ചത്. 

ശ്രീ. പൈലിയുടെ കോടികള്‍
ഓശാനമൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിദേശത്തുനിന്നും കോടികള്‍ ലഭിച്ചു എന്ന് അദ്ദേഹം പറയുന്നു. 1998-ല്‍ ശ്രീ. പൈലി ചെയര്‍മാനായപ്പോള്‍ അദ്ദേഹത്തിന്റെ നോമിനിയായ ശ്രീ. ഗീവര്‍ഗീസായിരുന്നു ട്രഷറര്‍. ശ്രീ. ഗീവര്‍ഗീസിന്റെ മരണശേഷം ശ്രീ. പൈലിയുടെതന്നെ നോമിനിയായ ശ്രീ. തോമസ് ഉമ്മന്‍ ട്രഷററായി. ഇവര്‍ ട്രഷററാകുമ്പോള്‍ എനിക്ക് ഇവരെ ഒരു പരിചയവും ഉണ്ടായിരുന്നില്ല. നിയമം അനുസരിച്ച് എനിക്ക് പണം കൈകാര്യം ചെയ്യാന്‍ അവകാശമില്ല. ഞാന്‍ അതില്‍ ഇടപെടുകയും ചെയ്തിരുന്നില്ല. ട്രഷററിന്റെയോ ചെയര്‍മാന്റെയോ സെക്രട്ടറിയുടെയോ ഒപ്പില്ലാതെ ബാങ്കില്‍നിന്നും പണം എടുക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ട്രഷറര്‍ പിന്‍വലിക്കുന്ന തുക എങ്ങനെ ചിലവുചെയ്തു എന്ന് ഓരോ യോഗത്തിലും അംഗങ്ങളെ ബോധ്യപ്പെടുത്തിപോന്നു. ഇക്കാര്യം അദ്ദേഹത്തിന് നിഷേധിക്കാനാകുമോ? പിന്നെ എവിടെ നിന്നാണ് ഞാന്‍ കോടികള്‍ വെട്ടിച്ചത്?

അദ്ദേഹം ചെയര്‍മാനായിരുന്ന 11 കൊല്ലവും കുടുംബസമേതം ഇവിടെ വന്നു താമസിച്ചിരുന്നു. ഇവിടെ ഒരു ആയുര്‍വേദ തിരുമ്മുകേന്ദ്രമുണ്ടായിരുന്നു. ഇവിടെവന്ന് ഫ്രീയായി തിരുമ്മിക്കാന്‍ അദ്ദേഹവും ഭാര്യയും പല ദിവസങ്ങളിലും താമസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഈ താമസമൊന്നും ഔദ്യോഗികകാര്യങ്ങള്‍ക്കായിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള സൂപ്പും മറ്റുപലതും അദ്ദേഹം തന്നെ ഓര്‍ഡര്‍ ചെയ്ത് സ്ഥാപനത്തിന്റെ ചിലവില്‍ കഴിക്കുകയായിരുന്നു. ശ്രീ. പൈലിയെപ്പോലെ തരംതാഴാന്‍ എനിക്കു കഴിയാത്തതുമൂലം അദ്ദേഹത്തിന്റെ സാമ്പത്തിക ആര്‍ത്തിയെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. 
                                Published by IICS Hosanna Mount, Edamattom - 686 578 date: 21-11-2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ