2012, നവംബർ 30, വെള്ളിയാഴ്‌ച

ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനം


ജോസഫ് പുലിക്കുന്നേല്‍

കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ചെയര്‍മാനായും ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ കൗണ്‍സില്‍ അംഗമായും 1998-മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിരുന്ന ഡോ. പൈലി ഈ അടുത്തയിടെ സൂര്യ ടീവിയില്‍ പ്രത്യക്ഷപ്പെട്ട് ഓശാനമൗണ്ടിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ പഠന വിധേയമാക്കുകയാണ് ഇവിടെ. 

1. പതിനൊന്നു കൊല്ലം ഈ സംഘടനയുടെ ചെയര്‍മാനായിരുന്ന ശ്രീ.പൈലി ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറയുകയുണ്ടായി. വിദേശത്തുനിന്ന് ഒരു സായിപ്പു വന്നു പറഞ്ഞപ്പോഴാണുപോലും ഇവിടെ അനാശാസ്യം നടക്കുന്നെന്നും പണം അപഹരിക്കുന്നുവെന്നും അദ്ദേഹത്തിനു മനസ്സിലായത്. 

ശ്രീ. പൈലി ഒരു മാനേജ്‌മെന്റ് വിദഗ്ദ്ധനാണെന്നാണു വെപ്പ്. ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് പതിനൊന്നു കൊല്ലം ഇരുന്നിട്ടും എല്ലാ മാസവും ബോര്‍ഡു യോഗംകൂടി കണക്കുകള്‍ അവതരിപ്പിച്ചിട്ടും അവിടെ നടക്കുന്ന ഒരു കാര്യവും ശ്രീ. പൈലി അറിഞ്ഞിരുന്നില്ല എന്നു പറയുമ്പോള്‍ ആരും അത്ഭുതപ്പെട്ടു പോകില്ലേ. 

2. ശ്രീ പൈലി രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന്റെ പ്രായക്കൂടുതലോ ഓശാനമൗണ്ടില്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന അഴിമതികളോ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം നടത്തിയ ഒരു വലിയ അഴിമതി കണ്ടുപിടിച്ചതായിരുന്നു. ശ്രീ. പൈലി യുടെ സുഹൃത്തായ തോമസ് ഉമ്മനെ 1999 ആഗസ്റ്റ് 8-ാം തീയതിയിലെ യോഗത്തില്‍ ട്രഷററായി നിയമിച്ചു. ശ്രീ. തോമസ് ഉമ്മന്‍ 2005 ഒക്‌ടോബര്‍ 22-ാം തീയതി രാജിവെച്ചു. ഈ കാലഘട്ടത്തിലും പിന്നീടും ശ്രീ. പൈലിയുടെ വക Asian Institute of Development and Enterpreneurship, South Kalamassery, Kochi -33 എന്ന സംഘടനയുടെ ഹെഡ്ഡാഫീസിന്റെ വാടകയായി മൂവായിരം രൂപ മാസംതോറും ഇവിടെനിന്നും വാങ്ങിക്കൊണ്ടിരുന്നു. അത് ഞങ്ങള്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. 

3. ശ്രീ. പൈലി ചെയര്‍മാനായിരുന്ന സി.ആര്‍.എല്‍.എസില്‍നിന്നും കൗണ്‍സില്‍ അംഗമായിരുന്ന ജി.എസ്.പി.ഐ.യില്‍ നിന്നും എന്റെ മകന്‍ രാജുവിനെ പുറത്താക്കിയ 2009 ഫെബ്രുവരി 12-ാം തീയതിയിലെ യോഗത്തില്‍ സി.ആര്‍.എല്‍.എസിന്റെ അധ്യക്ഷത വഹിച്ചിരുന്നത് ശ്രീ. പൈലി തന്നെയായിരുന്നു. ഈ യോഗത്തില്‍ അദ്ദേഹം പറയുന്ന van Benthem സംബന്ധിച്ചിരുന്നു. van Benthem ആണല്ലോ പൈലിയോട് ഇവിടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും നടക്കുന്നു എന്നു പറഞ്ഞത്. എങ്കില്‍ ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന ശ്രീ. പൈലി എന്തുകൊണ്ട് ഇക്കാര്യം നേരിട്ട് അന്വേഷിച്ചില്ല. അല്ലെങ്കില്‍ ഈ ആരോപണങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ എന്തുകൊണ്ട് ശ്രീ.പൈലി ആവശ്യപ്പെട്ടില്ല? എന്നോടുപോലും ഇന്നുവരെ ഈ മനുഷ്യന്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടില്ല.

ഈ സംഭവം കഴിഞ്ഞ് മാര്‍ച്ച് 10-ാം തീയതിയും യോഗം കൂടിയിരുന്നു. ഈ യോഗത്തിലും പൈലി സന്നിഹിതനായിരുന്നു. ഈ യോഗത്തില്‍വച്ചാണ് എന്നെ ഈ സ്ഥാപനത്തിലേക്ക് തിരിച്ചു വിളിക്കുന്നത്. ആ തീരുമാനം താഴെ കൊടുക്കുന്നു.

'The Council felt that the services of Mr. Joseph Pulikunnel who was very much with this institution until two years ago was needed now. His absence for the last two years as member of the Council was found to be one of the causes of the malfunctioning of the institutions. On the request of the members of the Council Mr. Joseph Pulikunnel came to the meeting place. After initial hesitation he agreed to accept the request made by all the members of the Council unanimously'. 

എന്നെ വീണ്ടും ഓശാനമൗണ്ടിലേക്ക് ക്ഷണിക്കുന്ന യോഗത്തിലും പൈലി പങ്കെടുത്തിരുന്നു. ഒരു എതിര്‍പ്പും പറഞ്ഞില്ലെന്നു മാത്രമല്ല എന്നെ സ്വാഗതം ചെയ്തതും ഇനി ഒരിക്കലും ഈ സ്ഥാനത്തുനിന്നും രാജിവയ്ക്കരുതെന്നും പറഞ്ഞത് അദ്ദേഹമായിരുന്നു. ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 8-ാം തീയതി യോഗം കൂടി. ആ യോഗത്തിലും പൈലി എന്റെ അഴിമതിയെക്കുറിച്ചും അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചതേയില്ല. ഞാനും പൈലിയുമായി പരിചയപ്പെടുന്നത് 1969-ലാണ്. അങ്ങനെ ബന്ധമുള്ള എന്നോട് എന്തുകൊണ്ട് ബെന്തേമിന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ചില്ല. മൂന്നുകൊല്ലം കഴിഞ്ഞ് ഇപ്പോഴാണ് ഈ വിദ്വാന്‍ എന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാന്‍ സൂര്യാ ടീവിയില്‍ എത്തുന്നത്. 

പെട്ടെന്ന് അദ്ദേഹത്തിന് മനംമാറ്റം വരാനുണ്ടായ കാരണം പിന്നീടു വന്ന ട്രഷറര്‍ മാസംതോറും മൂവായിരം രൂപ പൈലി വാങ്ങുന്നുണ്ടെന്നും അങ്ങനെ ഒരു തീരുമാനം ബോര്‍ഡ് എടുത്തിട്ടുണ്ടോ എന്നും എന്നോടു ചോദിച്ചു. ഈ കാര്യം പിന്നീട് ബോര്‍ഡില്‍ ചര്‍ച്ചയ്ക്കു വന്നു. അദ്ദേഹം മിണ്ടാതിരിക്കുകയാണ് ചെയ്തത്. പക്ഷേ അന്നുവരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന മുഖത്തിനു വിപരീതമായി 2000 മുതല്‍ 2008 വരെ 3,12,388/- രൂപ ഓശാനമൗണ്ടില്‍നിന്നും അദ്ദേഹം വാങ്ങുകയുണ്ടായി. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പതിവ് നിര്‍ത്തലാക്കി. ഇത് അദ്ദേഹത്തെ വല്ലാതെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ശ്രീ. പൈലി എന്റെ ശത്രുവായിതീര്‍ന്നത്. ഞാനാണ് ഇതിനു കാരണക്കാരനെന്ന് ഇന്നും അദ്ദേഹം വിശ്വസിക്കുന്നു. 

ഓശാനമൗണ്ടിലെ സാമ്പത്തിക ഇടപാടുകളിലൊന്നുംതന്നെ എനിക്ക് പങ്കുണ്ടായിരുന്നില്ല. അത് പൈലിയുടെ സുഹൃത്തായിരുന്ന തോമസ് ഉമ്മനും പൈലിയും കൂടിയാണ് നടത്തിപ്പോന്നിരുന്നത്. 

4. ശ്രീ.പൈലി ചെയര്‍മാനായിരുന്ന കാലത്ത് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. ഹോളണ്ടില്‍ നിന്നും വന്ന് പത്തു ദിവസം താമസിച്ച ശ്രീ ബെന്തേം എന്ന പാസ്റ്റര്‍ ഈ അനാശാസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പണം വെട്ടിക്കുന്നതിനെക്കുറിച്ചും പഠിച്ചു എന്നാണ് ശ്രീ. പൈലി പറയുന്നത്. ഈ രണ്ടു സ്ഥാപനങ്ങളിലും രണ്ടു മാസത്തിന് ഒന്ന് എന്ന ക്രമത്തില്‍ ബോര്‍ഡ് കൂടാറുണ്ട്. ശ്രീ പൈലിയുടെ സൗകര്യം ചോദിച്ചിട്ടാണ് പലപ്പോഴും ബോര്‍ഡു കൂടാറ്. അങ്ങനെ ഈയോഗങ്ങളില്‍ മുടക്കമില്ലാതെ പെങ്കടുത്തിരുന്ന അദ്ദേഹം ഇതൊന്നും കണ്ടില്ലെങ്കില്‍ അദ്ദേഹം എന്തുതരം മാനേജ്‌മെന്റ് വിദഗ്ദ്ധനാണ്?

5. അദ്ദേഹം പറയുന്നു. നാലുപേരോടൊപ്പമാണ് അദ്ദേഹം രാജി വെച്ചതെന്ന്. അങ്ങന ഒരു സംഭവമേ നടന്നിട്ടില്ല. 2009 മെയ് മാസത്തില്‍ കൂടിയ ബോര്‍ഡ് യോഗത്തില്‍ തനിക്ക് 90 വയസാകാന്‍ പോകുന്നു എന്നും അതുകൊണ്ട് ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ വിഷമമാണ് എന്നും പറഞ്ഞുകൊണ്ടാണ് ബോര്‍ഡിനോട് യാത്ര പറഞ്ഞത്. ന്യായമായ ഈ ആവശ്യത്തിന് ബോര്‍ഡ് എതിരുനിന്നില്ല. വേറെ ആരുംതന്നെ രാജിവെച്ചുമില്ല. 

പ്രായാധിക്യം മൂലം പലരും റിട്ടയര്‍ ചെയ്തിട്ടുണ്ട്. ജി.എസ്.പി.ഐ. യുടെ ചെയര്‍മാനായിരുന്ന പത്മശ്രീ പോള്‍ പോത്തന്‍ 86 വയസായപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. സി.ടി.ടൈറ്റസ് സാര്‍ 80 വയസു കഴിഞ്ഞപ്പോള്‍ അനാരോഗ്യംമൂലം പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറുകയാണുണ്ടായത്. മിസ്സിസ് സാറാ കെ. എ. മാത്യു 86 വയസായപ്പോള്‍ അനാരാഗ്യം മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. 

6. ശ്രീ. പൈലി പറയാതിരുന്ന ഒരു കാര്യമുണ്ട്. എന്റെ മകന്‍ രാജു 1996-ല്‍ അക്‌സസ് എന്നപേരില്‍ ഒരു ചാരിറ്റബിര്‍ സൊസൈറ്റിക്ക് ബാംഗ്‌ളൂരില്‍ രൂപംകൊടുക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെയും സ്ഥാപക ചെയര്‍മാന്‍ ശ്രീ. പൈലിയായിരുന്നു. 94-ാം വയസ്സിലും ശ്രീ. പൈലി ഈ സൊസൈറ്റിയുടെ ചെയര്‍മാനായി തുടരുന്നു. ഞാനും എന്റെ മകന്‍ രാജുവുമായി അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍ ഓശാനമൗണ്ട് സ്ഥാപനങ്ങളില്‍നിന്നും രാജി വയ്ക്കാന്‍ ശ്രീ. പൈലിയെ പ്രേരിപ്പിച്ചത് എന്റെ മകനായിരുന്നു. ഞാന്‍ കറവ പറ്റിയ ഒരു പശുവാണ്. അവനാകട്ടെ നല്ല കറവയുള്ള പശുവും. ആരെ സ്വീകരിക്കണം എന്ന് ബുദ്ധിമാനായ പൈലിക്കറിയാം. അതു മാത്രമാണ് അദ്ദേഹത്തിന്റെ രാജിയുടെ പിന്നിലുള്ള കാരണം. സായിപ്പ് പറഞ്ഞത് അദ്ദേഹവും വിശ്വസിച്ചില്ല. 2009 മാര്‍ച്ച് മാസത്തില്‍ ഈ സായിപ്പും സന്നിഹിതനായിരുന്ന യോഗത്തില്‍വെച്ചാണ് രാജു ജോസഫിനെ പുറത്താക്കുന്നത്. ഇതെല്ലാം സത്യമാണെന്നു വിശ്വസിച്ചിരുന്നെങ്കില്‍ അന്ന് ശ്രീ. പൈലി രാജിവെക്കുമായിരുന്നു. അതു കഴിഞ്ഞു നടന്ന മൂന്നു യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. അവസാന യോഗത്തില്‍വെച്ചാണ് അദ്ദേഹം പുറംവാതിലിലൂടെ വാങ്ങിക്കൊണ്ടിരുന്ന മൂവായിരം രൂപ നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചത്. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു.

ശ്രീ.ബന്തേം കൊണ്ടു വന്ന ആരോപണങ്ങള്‍ ജസ്റ്റിസ് കെ.ടിതോമസ് പോലും വിശ്വസിച്ചില്ല എന്ന് അദ്ദേഹം പറയുന്നു. സത്യത്തില്‍ ശ്രീ.പൈലിപോലും വിശ്വസിച്ചില്ല. അതുകൊണ്ടാണല്ലോ രാജുവിനെ പുറത്താക്കുന്നതിനെ പൈലി അനുകൂലിച്ചത്. 

ശ്രീ. പൈലിയുടെ കോടികള്‍
ഓശാനമൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിദേശത്തുനിന്നും കോടികള്‍ ലഭിച്ചു എന്ന് അദ്ദേഹം പറയുന്നു. 1998-ല്‍ ശ്രീ. പൈലി ചെയര്‍മാനായപ്പോള്‍ അദ്ദേഹത്തിന്റെ നോമിനിയായ ശ്രീ. ഗീവര്‍ഗീസായിരുന്നു ട്രഷറര്‍. ശ്രീ. ഗീവര്‍ഗീസിന്റെ മരണശേഷം ശ്രീ. പൈലിയുടെതന്നെ നോമിനിയായ ശ്രീ. തോമസ് ഉമ്മന്‍ ട്രഷററായി. ഇവര്‍ ട്രഷററാകുമ്പോള്‍ എനിക്ക് ഇവരെ ഒരു പരിചയവും ഉണ്ടായിരുന്നില്ല. നിയമം അനുസരിച്ച് എനിക്ക് പണം കൈകാര്യം ചെയ്യാന്‍ അവകാശമില്ല. ഞാന്‍ അതില്‍ ഇടപെടുകയും ചെയ്തിരുന്നില്ല. ട്രഷററിന്റെയോ ചെയര്‍മാന്റെയോ സെക്രട്ടറിയുടെയോ ഒപ്പില്ലാതെ ബാങ്കില്‍നിന്നും പണം എടുക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ട്രഷറര്‍ പിന്‍വലിക്കുന്ന തുക എങ്ങനെ ചിലവുചെയ്തു എന്ന് ഓരോ യോഗത്തിലും അംഗങ്ങളെ ബോധ്യപ്പെടുത്തിപോന്നു. ഇക്കാര്യം അദ്ദേഹത്തിന് നിഷേധിക്കാനാകുമോ? പിന്നെ എവിടെ നിന്നാണ് ഞാന്‍ കോടികള്‍ വെട്ടിച്ചത്?

അദ്ദേഹം ചെയര്‍മാനായിരുന്ന 11 കൊല്ലവും കുടുംബസമേതം ഇവിടെ വന്നു താമസിച്ചിരുന്നു. ഇവിടെ ഒരു ആയുര്‍വേദ തിരുമ്മുകേന്ദ്രമുണ്ടായിരുന്നു. ഇവിടെവന്ന് ഫ്രീയായി തിരുമ്മിക്കാന്‍ അദ്ദേഹവും ഭാര്യയും പല ദിവസങ്ങളിലും താമസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഈ താമസമൊന്നും ഔദ്യോഗികകാര്യങ്ങള്‍ക്കായിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള സൂപ്പും മറ്റുപലതും അദ്ദേഹം തന്നെ ഓര്‍ഡര്‍ ചെയ്ത് സ്ഥാപനത്തിന്റെ ചിലവില്‍ കഴിക്കുകയായിരുന്നു. ശ്രീ. പൈലിയെപ്പോലെ തരംതാഴാന്‍ എനിക്കു കഴിയാത്തതുമൂലം അദ്ദേഹത്തിന്റെ സാമ്പത്തിക ആര്‍ത്തിയെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. 
                                Published by IICS Hosanna Mount, Edamattom - 686 578 date: 21-11-2012

2012, നവംബർ 29, വ്യാഴാഴ്‌ച

നമ്മുടെ പ്രാര്‍ത്ഥന

ജോസഫ് പുലിക്കുന്നേല്‍ 
1975 നവംബര്‍ ലക്കം ഓശാന മാസികയില്നിന്ന്  


(''രഹസ്യത്തില്‍ നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക'' 
എന്ന നമ്മുടെ കര്‍ത്താവിന്റെ കല്പന എവിടെ? 
ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനാ പ്രകടനങ്ങള്‍ എവിടെ?)

പിതാവായ ദൈവത്തിങ്കലേയ്ക്ക് മനുഷ്യന്റെ ഹൃദയം കേന്ദ്രീകരിച്ച് ഉയരുമ്പോള്‍ ആ അമ്യമായ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഹൃദയചലനങ്ങളെ ആവിഷ്‌കരിക്കുന്നതാണ് പ്രാര്‍ത്ഥന. ക്രിസ്തു പ്രാര്‍ത്ഥനയെക്കുറിച്ച് ഇപ്രകാരം പറയുന്നു:-''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മനുഷ്യര്‍ കാണാന്‍വേണ്ടി, ജപാലയങ്ങളിലും, തെരുവീഥിയിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ ഇഷ്ടപ്പെടുന്ന കപടഭക്തരേപോലെ ആകരുത്. തങ്ങളുടെ പ്രതിഫലമവര്‍ക്കു ലഭിച്ചുകഴിഞ്ഞു എന്നു ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി, വാതിലടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. അപ്പോള്‍ രഹസ്യത്തില്‍ ചെയ്യുന്നതെല്ലാം കാണുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും. പ്രാര്‍ത്ഥിക്കുമ്പോള്‍, വിജാതിയരെപോലെ അതിഭാഷണം ചെയ്യരുത്. അതിഭാഷണം കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്നാണ്, അവര്‍ കരുതുക. ആകയാല്‍ നിങ്ങള്‍ അവരേപോലെ ആകരുത്. ചോദിയ്ക്കുന്നതിനു മുന്‍പുതന്നെ, നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവ് അറിയുന്നു. ആകയാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! അങ്ങയുടെ നാം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേതുപോലെ തന്നെ ഭൂമിയിലും ആകേണമേ! അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ; ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ! ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമെ! എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങേയ്ക്കുള്ളതാകുന്നു. (വി. മത്തായി 6:6-13)
മനുഷ്യസൃഷ്ടിക്കു ചില സവിശേഷതകളുണ്ട്, ഏറ്റവും ഒടുവിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഇല്ലായ്മയില്‍ നിന്നൊട്ടല്ലതാനും. മണ്ണില്‍നിന്ന് ദൈവം അവനെ രൂപപ്പെടുത്തി; സകല സൃഷ്ടികളുടെമേലും ആധിപത്യമുള്ള മനുഷ്യനെ.

മിശിഹായുടെ വീക്ഷണം
രണ്ടു പ്രധാന കാര്യങ്ങളില്‍, അന്ന് നിലവിലുണ്ടായിരുന്ന ''പ്രാര്‍ത്ഥനാ'' സമ്പ്രദായത്തില്‍നിന്നും, തന്റെ ശിഷ്യന്മാര്‍ വിട്ടുനില്‍ക്കണമെന്ന് മിശിഹാ ആഗ്രഹിച്ചു. (1) പ്രാര്‍ത്ഥന മനുഷ്യര്‍ കാണുന്നതിനുവേണ്ടി ആകരുത്. പ്രാര്‍ത്ഥന ദൈവഭക്തിയുടെ ബഹിര്‍പ്രകടനമായി കണക്കാക്കി, പ്രാര്‍ത്ഥ ദൈവവുമായുള്ള വ്യക്തിയുടെ അടുപ്പത്തിന്റെ പ്രദര്‍ശനമായി കരുതിയിരുന്ന കപടഭക്തന്മാര്‍ അന്നും ഉണ്ടായിരുന്നു. ഇവരെയാണ് പ്രീശനും, ചുങ്കക്കാരനും എന്ന ഉപമയില്‍ ക്രിസ്തു വിവരിക്കുന്നത് (വി. ലൂക്കാ.18:11) പ്രീശന്‍ ദേവാലയത്തേയും പ്രാര്‍ത്ഥനയേയും ഉപയോഗിച്ചത് തന്റെ ഭക്തി പ്രകടനത്തിനായിരുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം ന്യായീകരിക്കുകയും ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്ത്, സമൂഹത്തില്‍ 'ഭക്ത'നെന്നറിയപ്പെടുക ഇവര്‍ക്ക് പ്രാര്‍ത്ഥന മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയും, സമൂഹത്തില്‍ 'ഭക്ത'നെന്നറിയപ്പെടുകയും ചെയ്യാനുള്ള ഉപാധി മാത്രമാണ്. പ്രദര്‍ശനാത്മകമായ ഭക്തിയേയും പ്രകടനാത്മകമായ ഭക്തിയെയും പ്രകടനാത്മകമായ പ്രാര്‍ത്ഥനയും മിശിഹാ അപലപിച്ചു. (2)പ്രാര്‍ത്ഥിക്കുമ്പോള്‍ അതിഭാഷണം അരുത് എന്നു മിശിഹാ കല്പിച്ചു. പ്രാര്‍ത്ഥനയുടെ ഉരുവിടല്‍ ദൈവപ്രീതിജനകമാണെന്ന അന്ധവിശ്വാസം ഒരുകാലത്ത് നിലവിലുണ്ടായിരുന്നു. ഉദാഹരണത്തിന് ''ഗായത്രീമന്ത്രം'' ജപിച്ചാല്‍, അപകടമോചനം ലഭിക്കും എന്നുള്ള ഹിന്ദു വിശ്വാസം; ലക്ഷാര്‍ച്ചന, മുതലായ പ്രാര്‍ത്ഥനായജ്ഞങ്ങളുടെ അടിസ്ഥാനം ഏതെങ്കിലും പ്രത്യേക പ്രാര്‍ത്ഥനയുടെ, ആവര്‍ത്തിച്ചുള്ള ഉരുവിടല്‍, ദേവപ്രീതിജനകമാണെന്ന വിശ്വാസമാണ്. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ സാമാന്യ വീക്ഷണത്തേയും മിശിഹാ നിരാകരിച്ചു. പ്രാര്‍ത്ഥനയെന്നാല്‍, വാചാലമായ ദൈവസ്‌ത്രോത്രങ്ങളല്ല എന്ന് അവിടുന്ന് പഠിപ്പിച്ചു. പ്രാര്‍ത്ഥന സൃഷ്ടാവും, പിതാവുമായ ദൈവത്തോട് സൃഷ്ടിയായ മനുഷ്യന്റെ ഹൃദയത്തിന്റെ സംസര്‍ഗ്ഗമാണ്. സ്‌നേഹനിധിയായ ഒരു പിതാവും, പുത്രനും തമ്മിലുള്ള സംസര്‍ഗ്ഗത്തിന്റെ നൈര്‍മ്മല്യവും സ്വച്ഛതയുമാണ് പ്രാര്‍ത്ഥനയില്‍ വേണ്ടത്. പ്രശംസാപരവും അനുകരഭ്രമമുള്ളതുമായ പ്രാര്‍ത്ഥന യഥാര്‍ത്ഥ ഹൃദയസംസര്‍ഗ്ഗം ദ്യോതിപ്പിക്കുകയില്ല.

പ്രാര്‍ത്ഥന ഇന്ന് പ്രകടനം
മിശിഹായുടെ കല്പനകളില്‍ നിന്നും ഇന്ന് നാം ബഹുദൂരം അകന്നുപോയിട്ടില്ലേ? ഇന്ന് പ്രാര്‍ത്ഥന പ്രകടനാത്മകയാണ്. ഭക്തി പ്രദര്‍ശനമുഖ്യമാണ്. വീയാസാക്രകള്‍ പെരുവഴിയിലൂടെ നടത്തിയെങ്കിലേ ദൈവത്തിനിഷ്ടമുള്ളു എന്നുവരെയായിരിക്കുന്നു. പരിഹാരപ്രദക്ഷിണമെന്ന പേരില്‍, പെരുവഴിയില്‍ യാത്രാതടസ്സമുണ്ടാക്കുന്ന പ്രാര്‍ത്ഥനാഭ്യാസം, ഇന്ന് ദൈവഭക്തിയുടെ മുഖമുദ്രയായി സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ചില ഭക്തി പ്രസ്ഥാനക്കാര്‍ക്ക് കഴിഞ്ഞു. പരിഹാരപ്രദക്ഷിണത്തിന്, പട്ടികകള്‍ കൊണ്ടുണ്ടാക്കിയ കുരിശും പിടിച്ച് പ്രാര്‍ത്ഥനയും ഉച്ചത്തില്‍ അലറി, (ഇതു കേട്ടാല്‍ തോന്നും, സ്വര്‍ഗ്ഗത്തിലിരിക്കുന്ന വൃദ്ധനായ ദൈവവും, പുണ്യാളന്മാരും കേള്‍ക്കണമെങ്കില്‍ ഉച്ചത്തില്‍ വിളിച്ചുപറയേണ്ടത് ആവശ്യമാണെന്ന്. ''രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' എന്നു കല്‍പ്പിച്ച മിശിഹായോടുള്ള കൂറു പ്രഖ്യാപനമാണ് പ്രാര്‍ത്ഥനയെന്ന ഈ അലര്‍ച്ച!!) വഴിമുടക്കി, ഭക്തിപ്രകടനം നടത്തുന്നത് 'സഭാ വിശ്വാസികളുടെ' വിശ്വാസ പ്രകടനമായി കണക്കാക്കപ്പെടുന്നു.
ഇത് അപഹാസ്യവും തെറ്റായതും മിസിഹായുടെ കല്പനകള്‍ക്ക് വിരുദ്ധവുമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വ്യക്തി ക്രിസ്തുവിന്റെ കല്പനകള്‍ പാലിക്കുവാന്‍ ജാഗരൂഗരായിരിക്കണം. എങ്കില്‍ ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ജപാലയങ്ങളിലും, തെരുവീഥികളില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന കപട ഭക്തരെപ്പോലെ ആകരുത്. ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി വാതിലടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.'' എന്ന് വ്യക്തവും അര്‍ത്ഥശങ്കക്കിടയാകാത്തവിധവും കല്‍പ്പിച്ച മിശിഹായില്‍ വിശ്വസിക്കുന്നവരെക്കൊണ്ട് ''തെരുവീഥികളില്‍, പ്രാര്‍ത്ഥനാഗര്‍ജ്ജനങ്ങള്‍ നടത്തിക്കുന്നവര്‍ ഭക്തി പ്രദര്‍ശിപ്പിക്കുന്നതിലാണ് കൂടുതല്‍ തല്‍പരര്‍. അവര്‍ പിതാവായ ദൈവത്തില്‍ നിന്നും എത്രയോ അകന്നിരിക്കുന്നു. ''തങ്ങളുടെ പ്രതിഫലം അവര്‍ക്കു ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

ഉരുവിടല്‍
ഇന്നത്തെ പ്രാര്‍ത്ഥനകള്‍ അതിഭാഷണങ്ങളാണ്. ''പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതിയരെ പോലെ അതിഭാഷണം അരുത്'' എന്നു മിശിഹാ വ്യക്തമായി കല്‍പ്പിച്ചിട്ടുണ്ട് എങ്കിലും, ഇന്ന് പ്രാര്‍ത്ഥനയെ ഉരുവിടല്‍ പ്രക്രിയയായി നാം അധ:പതിപ്പിച്ചു. ഒരു മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന ആവര്‍ത്തനവിരസമായ പ്രാര്‍ത്ഥന ''കുടുംബ''ത്തിന്റെ മഹത്വമാകുന്നതിനു പകരം ഗൈവ ദൂഷണമായിതീരുന്നു. അന്‍പത്തിമൂന്നുമണി ജപം തന്നെ എടുക്കാം. ഭക്തിയുടെ പ്രധാന പ്രകടനാത്മക പ്രാര്‍ത്ഥനയായ അമ്പത്തിമൂന്നുമണി ജപത്തില്‍ ''നന്മനിറഞ്ഞ മറിയമെ'' എന്ന ജപം അന്‍പത്തിമൂന്നു പ്രാവശ്യം ഉരുവിടുന്നു. മിശിഹാ പഠിപ്പിച്ച ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്ന മനോഹരമായ പ്രാര്‍ത്ഥന, പുട്ടിന് തേങ്ങാപോലെ ആറുപ്രാവശ്യം ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നു. അവസാനം വിനീതയായ കന്യാമറിയം ലജ്ജിച്ചു പോയേക്കാവുന്ന പ്രശംസാപ്രവാഹമാണ് - ''ദാവീദിന്റെ കോട്ടയേ'' ''സ്വര്‍ണ്ണാലയമേ'' ''വാഗ്ദത്തിനറെ പെട്ടകമേ'' ''ആകാശമോക്ഷത്തിന്റെ വാതിലേ'' ''ഈ അതിശയോക്തിയുള്ള മുഖസ്തുതിയുടെ അതിഭാഷണം കേട്ട് ''പൊങ്ങി'' അനുഗ്രഹം വര്‍ഷിക്കുന്ന ശുംഭയാണ്, വിനീതയായ കന്യമറിയമെന്നാണ് ചിലര്‍ വിശ്വസിക്കുന്നതെന്നു തോന്നും. ജീവിതകാലത്ത് 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി' എന്നും (വി. ലൂക്കാ. 1:38) എന്തെന്നാല്‍ ദാസിയുടെ താഴ്ചയെ തൃക്കണ്‍ പാര്‍ത്തു (ലൂക്കാ 1:48) എന്നും പറഞ്ഞ പരമവിനീതയായ കന്യകാമറിയത്തെയാണ്, ''കോട്ടയെന്നും'' ''സ്വര്‍ണ്ണാലയമെന്നും'' ''പെട്ടക'' മെന്നും മറ്റും വിളിച്ച് അപമാനിയിക്കുന്നതെന്നോര്‍ക്കുമ്പോള്‍, സങ്കടം തോന്നും.
ഈ അതിഭാഷണാത്മകവും മുഖസ്തുതി ജടിലവും, ആവര്‍ത്തനവിരസവുമായ പ്രാര്‍ത്ഥനകള്‍ക്ക്, മിശിഹാ നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സുന്ദരമായ അരൂപിയുമായി യാതൊരു ബന്ധവുമില്ല; പോരെങ്കില്‍ ഇത് അക്രൈസ്തവുമാണ്. 

പ്രാര്‍ത്ഥനയുടെ സാമ്പത്തിക വശം
ഇന്ന് പ്രാര്‍ത്ഥനയെ ഒരു വലിയ വ്യവസായമായി ചിലര്‍ അധഃപതിപ്പിച്ചു കഴിഞ്ഞു. പ്രാര്‍ത്ഥനപ്പുസ്തകങ്ങള്‍, ആയിരക്കണക്കിന് വിറ്റഴിയുന്നു. പുതിയ പുതിയ പ്രാര്‍ത്ഥനകള്‍, ഭംഗിയായി എഴുതുകയും, പുസ്തകമായി അച്ചടിപ്പിക്കുകയും ചെയ്ത് ഭക്തന്മാര്‍ക്ക് ആദായകരമായി വില്‍ക്കാന്‍ കഴിയും, എന്ന് കണ്ടുപിടിച്ച സഭകളും 'അച്ചുകൂട'ങ്ങളും ഉണ്ട്. ഇവര്‍ ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഇളക്കി വിറ്റാണ് കാശുണ്ടാക്കുന്നത്. പുതിയ, പുതിയ പുണ്യവാളന്മാരെക്കുരിച്ച് പ്രാര്‍ത്ഥനകള്‍ സൃഷ്ടിച്ച് ഭക്തന്മാര്‍ക്ക് വില്‍ക്കുന്നു. പ്രാര്‍ത്ഥനാ പാട്ടുപുസ്തകം മറ്റൊരു വലിയ വ്യവസായത്തിന്റെ ഭാഗമാണ്. പ്രാര്‍ത്ഥനയുടെ ഈ സാമ്പത്തികവശമാണ്, ഇന്നു ഇതിതരം അക്രൈസ്തവ പ്രാര്‍ത്ഥനകളെ നിലനിര്‍ത്താന്‍ പല ഭക്തി പ്രസ്ഥാനക്കാരേയും പ്രേരിപ്പിക്കുന്നത്. ''രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' എന്ന നമ്മുടെ കര്‍ത്താവിന്റെ കല്പന എവിടെ; ഇന്നത്തെ പ്രാര്‍ത്ഥനാ പ്രകടനങ്ങള്‍ എവിടെ!!!
''കപടഭക്തരായ നിയമജ്ഞരേ, പ്രീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം. എന്തെന്നാല്‍, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ദീര്‍ഘിപ്പിക്കുക നിമിത്തം വിധവകളുടെ ഭവനങ്ങള്‍ നിങ്ങള്‍ വിഴുങ്ങിക്കളയുന്നു. ഇതുകൊണ്ടു നിങ്ങള്‍ക്ക് കൂടുതലായ വിധിയുണ്ടാകും. (മത്തായി 23: 13)

2012, നവംബർ 27, ചൊവ്വാഴ്ച

മതം സൃഷ്ടിക്കുന്ന നിരീശ്വരത്വം

ജോസഫ് പുലിക്കുന്നേല്‍ 


1975 നവംബര്‍ ലക്കം ഓശാനയില്‍നിന്ന്

(കുറ്റം നമ്മുടേതാണ്, നാം ഓരോരുത്തരുടേതും. ത്രികാലജ്ഞാനിയായിരുന്ന മിശിഹാ നമുക്കു നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാന്‍ നാം തയ്യാറായില്ല; അവിടുന്നു ദീര്‍ഘദൃഷ്ടിയോടുകൂടി കല്പ്പിച്ചിരുന്നു, ''നീണ്ടകുപ്പായങ്ങളോടുകൂടി നടക്കാന്‍ ഇച്ഛിക്കയും, തെരുവീഥികളില്‍ വന്ദനവും സംഘങ്ങളില്‍ പ്രധാനപീഠവും വിരുന്നുകളില്‍ മുഖ്യസ്ഥാനവും ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരെ സൂക്ഷിക്കുവിന്‍'' (മര്‍ക്കോസ് 12:38, 39) നാം ഈ മുന്നറിയിപ്പു ദയനീയമാംവിധം മറന്നുപോയത് നമ്മുടെ തെറ്റല്ലേ?
)

ഈ പ്രപഞ്ചത്തിന് മൂലകാരണമായി ഒരു ശക്തിയുണ്ടെന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ആ ശക്തിയെ ഈശ്വരന്‍ എന്നോ, യഹോവയെന്നോ അള്ളായെന്നോ ഒക്കെ പല മതക്കാര്‍ പല പേരില്‍ വിളിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കലാണ് നാസ്തികത്വം അഥവാ നിരീശ്വരവാദം. അപ്പോള്‍ മതം നിരീശ്വരത്വത്തിനെതിരും നിരീശ്വരത്വം മതത്തിനെതിരുമാണെന്ന് കാണാം. അതുകൊണ്ട് മതം നിരീശ്വരത്തെ സൃഷ്ടിക്കുമെന്നോ പ്രോത്സാഹിപ്പിക്കുമെന്നോ പറഞ്ഞാല്‍ അത് വിരോധാഭാസമായി തോന്നിയേക്കാം. എന്നാല്‍ നിരീശ്വരത്വത്തിന് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം ലഭിക്കുന്നത് മതത്തില്‍ നിന്നത്രെ.

ഈശ്വരനെ ആരും കണ്ടിട്ടില്ല. ഓക്‌സിജന്റെ അസ്തിത്വം പരീക്ഷണങ്ങള്‍കൊണ്ട് ലാബറട്ടറിയില്‍ തെളിയിക്കുന്നതുപോലെ ഈശ്വരാസ്തിത്വം തെളിയിക്കാനാവില്ല. ഈശ്വരബോധം, നൈസര്‍ഗ്ഗികമായ ഒരു വാസനയായി വളര്‍ന്ന് വിശ്വാസമായി മാറുകയാണ് ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമായ ഒന്നത്രെ ഈ വിശ്വാസം. ഒരതിര്‍ത്തിയോളം വ്യക്തിയെ അതു സന്മാര്‍ഗ്ഗത്തിലേക്കു നയിയ്ക്കുകയും ചെയ്യുന്നു. സമൂഹ ജീവിയായ മനുഷ്യന്, സാമൂഹ്യധര്‍മ്മനിയമങ്ങള്‍ സംഭാവന ചെയ്തത് മതവും മതാചാര്യന്മാരുമാണ്. ഈ ധര്‍മ്മ നിയമങ്ങളുടെ കരുത്തുറ്റ ചട്ടക്കൂട്ടിലാണ് മനുഷ്യസമൂഹവും സംസ്‌കാരവും വളര്‍ന്നുവന്നത്. ഇന്ന് നിലവിലുള്ള എല്ലാ സാമൂഹ്യനിയമങ്ങളുടേയും പിന്‍പിലുള്ള പ്രേരണാശക്തി മതമായിരുന്നു.

ഈശ്വരന്‍ 
ഈശ്വരനെന്താണ്? ഏകനോ അനേകനോ ദ്വയനോ? ഓരോ മതവും ഈശ്വരനെക്കുറിച്ച് ഓരോ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളാണ് ഒരു മതത്തെ മറ്റൊരു മതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നത്. മതസ്ഥാപകന്മാരാണ് ദൈവത്തെപ്പറ്റി അനുയായികളെ പഠിപ്പിച്ചത്. 
നമ്മുടെ കര്‍ത്താവായ മിശിഹാ തന്റെ ശിഷ്യന്മാരെ പിതാവായ ദൈവത്തെക്കുറിച്ച് വ്യക്തമായും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധവും പഠിപ്പിച്ചു. മിശിഹായുടെ പഠനങ്ങള്‍, താനും ദൈവവും, താനും മനുഷ്യരും തമ്മിലുള്ള ബന്ധങ്ങളില്‍ കേന്ദ്രീകരിച്ചാണിരിക്കുന്നത്.

'
പിതാവ്'
നിങ്ങളുടെ ഹൃദയം കലങ്ങേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍ (യോഹ: 14:1) ''എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു......... ഞാന്‍ എന്റെ പിതാവിലും, എന്റെ പിതാവ് എന്നിലും ആകുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുവിന്‍'' (യോഹ :14:9-11) ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും, ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവന്‍ എന്റെ വചനം കാക്കുന്നില്ല. നിങ്ങള്‍ കേള്‍ക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റെ ആകുന്നു.'' (യോഹ: 14: 23-34) ''എന്റെ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ തന്നെ ഞാനും നിങ്ങളെ സ്‌നേഹിച്ചു; നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ വസിക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ വസിക്കുന്തുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ വസിക്കും. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ് എന്റെ കല്പന. ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുന്നതില്‍ വലുതായ സ്‌നേഹം ഇല്ല.'' ( യോഹ:15: 12, 13)

സ്‌നേഹമൂര്‍ത്തി
മിശിഹാ തന്റെ അന്തിമ അത്താഴവേളയില്‍ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകളാണ് മുന്‍കൊടുത്തിരിക്കുന്നവ. ക്രിസ്തു ദൈവത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന പദമായിരുന്നു 'പിതാവ്' എന്നത് (സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന മനോഹര പ്രാര്‍ത്ഥനാകാവ്യം ഇത് കുറച്ചുകൂടി സ്പഷ്ടമാക്കുന്നു). സ്രഷ്ടാവായ, സ്‌നേഹസമ്പന്നനായ ഒരു പിതാവായാണ് മിശിഹ ദൈവത്തെ വിവരിച്ചിരിക്കുന്നത്. സ്‌നേഹമെന്ന അത്യുദാത്തഭാവത്തില്‍ താനും ദൈവവും സൃഷ്ടിയായ മനുഷ്യനും എല്ലാം പരസ്പരം ദൃഢബന്ധത്തിലാണ്. ഈ ഉദാത്തമായ സ്‌നേഹത്തിന്റെ ലക്ഷണമാണ്. ''ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ കളയുക'' എന്നത്. മിശിഹാ തനിക്ക് മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്‌നേഹത്തെപ്രതി കുരിശുമരണം വരിച്ചു. ''ഒരുത്തന്റെ പാപം നിമിത്തം വളരെപ്പേര്‍ മരിച്ചു എങ്കില്‍ ഈശോമിശിഹാ എന്ന ഏകമനുഷ്യന്‍മൂലം ദൈവത്തിന്റെ കൃപയും അവന്റെ മാനവും വളരെപ്പേരില്‍ എത്ര അധികമായി വര്‍ദ്ധിച്ചിരിക്കും''......(റോമാ 5: 15, 17, 17, 18, 19) ''നാം പാപികളായിരിക്കെ മിശിഹാ നമുക്കുവേണ്ടി മരിച്ചു എങ്കില്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹം ഇവിടെ കാണിക്കുന്നു''. (റോമാ 5: 8) ക്രിസ്തീയവിശ്വാസത്തിന്റെ മൂലക്കല്ല്, പിതാവായ ദൈവത്തിന്റെ ഏകജാതനായ മിശിഹായുടെ മനുഷ്യസ്‌നേഹത്തെ പ്രതിയുള്ള പരിഹാരബലിയും, തന്മൂലം മനുഷ്യവര്‍ഗ്ഗത്തിനു ലഭിച്ച കൃപയും ദാനവുമാകുന്നു. പിതാവായ ദൈവവും, ദൈവത്തോടുകൂടി സ്‌നേഹത്തില്‍ ഇരുന്ന്, മനുഷ്യസ്‌നേഹത്തെ പ്രതി സ്വയം പരിഹാരബലിയായിത്തീര്‍ന്ന ദൈവസുതനായ മിശിഹായും, ആ സ്‌നേഹബലിയുടെ ഫലമായി വീണ്ടെടുക്കപ്പെട്ട മനുഷ്യനും, ഉള്‍ക്കൊള്ളുന്നതാണ് ദൈവത്തിന്റെ സ്‌നേഹപ്രപഞ്ചം. ഈ സ്‌നേഹപ്രപഞ്ചത്തില്‍, മിശിഹാ ദൈവത്തിലും ദൈവം മിശിഹായിലും വസിക്കുന്നതുപോലെ തന്നെ, തന്റെ വചനം കാക്കുന്നവരില്‍, മിശിഹായും ദൈവവും വസിക്കുന്നു. അപ്പോള്‍ ദൈവം അത്യുദാത്തമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണ്.
സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ ഈശ്വരനെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ആ സ്‌നേഹത്തിന്റെ കാന്തവലയത്തിന്റെ വിശ്രാന്തി ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും അത് നിര്‍വ്വാണമായിരിക്കും. ആ സ്‌നേഹത്തിന്, ആചാരങ്ങളില്ല. പാരമ്പര്യനിബദ്ധമായ ചട്ടങ്ങളില്ല; ആ സ്‌നേഹത്തിന്റെ പ്രകടനത്തിന് സംഘടനയുടെ ആവശ്യമില്ല. അത് ചുങ്കക്കാരനെയും വ്യഭിചാരിണിയെയും, ശമ്രായക്കാരിയെയും, കുഷ്ഠരോഗിയെയും, രക്തസ്രാവമുള്ള സ്ത്രീയെയും, ശതാധിപനെയും, വിശക്കുന്നവനെയും എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ആ സ്‌നേഹം ബലിയല്ല കരുണയത്രേ ആഗ്രഹിക്കുന്നത്. അത് നിയമജ്ഞന്മാരുടെ നീതിയേക്കാള്‍ വലുതായ നീതി ആവശ്യപ്പെടുന്നു. ''ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുന്നു'' ആ സ്‌നേഹത്തില്‍, ''ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനായിരിക്കും.'' ആ സ്‌നേഹത്തില്‍ രണ്ടു വസ്ത്രത്തിന്റെ ആവശ്യമില്ല. പൊന്നോ, വെള്ളിയോ, സമ്പത്തുമല്ല.

സഭ
നിര്‍ഭാഗ്യവശാല്‍ മിശിഹ ചൂണ്ടിക്കാണിച്ച പിതാവായ ദൈവമെന്ന മനോഹരാശയം ഇന്ന് കത്തോലിക്കാസഭയില്‍ വിരളമായേ കാണാറുള്ളു. സഭ മിശിഹായുടെ ഭൗതികശരീരമെന്നും മറ്റും ദൈവശാസ്ത്ര പദമുപയോഗിച്ച് സഭയെ നിര്‍വ്വചിക്കാന്‍ മുരടന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിക്കുന്നു എന്നതു ശരിതന്നെ. മിശിഹാ കല്പിച്ചു. ''മനുഷ്യന്‍ നിങ്ങളുടെ നല്ല പ്രവൃത്തി കണ്ട് സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ.'' (മത്താ :5:16) സ്വര്‍ഗ്ഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തുന്നത് ''നിങ്ങളുടെ നല്ല പ്രവൃത്തികളാണ്.'' സമൂഹജീവിയായ മനുഷ്യനാണ് ദൈവത്തിന്റെ സൃഷ്ടികള്‍: സമൂഹജീവിയായ മനുഷ്യനാണ് മിശിഹാ പ്രതിഫലം വാഗ്ദാനം ചെയ്തത്. മനുഷ്യപുത്രന്‍ തന്റെ സകല പരിശുദ്ധ ദൈവദൂതന്മാരുമായി മഹത്വത്തോടുകൂടി വരുമ്പോള്‍ അവന്‍ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരുന്ന് വിളിക്കുന്നതു നോക്കുക.''അപ്പോള്‍ രാജാവ് വലത്തുഭാഗത്തുള്ളവരോട് പറയും 'എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരുന്ന രാജ്യം അവലകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിയ്ക്കു വിശന്നു, നിങ്ങള്‍ എനിയ്ക്കു ഭക്ഷിക്കുവാന്‍ തന്നു. എനിക്കു ദാഹിച്ചു. നിങ്ങള്‍ എന്നെ കുടിപ്പിച്ചു. ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ അംഗീകരിച്ചു. ഞാന്‍ നഗ്നനായിത്തീരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ആ നീതിമാന്മാര്‍ അവനോടു ചോദിക്കും 'കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശന്നിരിക്കുന്നവനായിക്കണ്ട് നിനക്കു ഭക്ഷണം തരികയോ, നിന്നെ ദാഹിച്ചിരിക്കുന്നവനായി (കണ്ടു) നിന്നെ കുടിപ്പിക്കുകയോ ചെയ്തത് എപ്പോള്‍? ഞങ്ങള്‍ നിന്നെ പരദേശിയായിക്കണ്ടു സ്വീകരിക്കുകയോ, നഗ്നനനായി(കണ്ടു) ഞങ്ങള്‍ നിന്നെ ഉടുപ്പിക്കുകയോ ചെയ്തത് എപ്പോള്? നിന്നെ രോഗിയായിട്ടോ, കാരാഗൃഹത്തിലോ കണ്ട് നിന്റെ അടുക്കല്‍ ഞങ്ങള്‍ വന്നതും എപ്പോള്‍?' രാജാവ് ഉത്തരമായി അവരോട്: ചെറിയവരായ എന്റെ ഈ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാകന്നു ചെയ്തത് എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു എന്നു പറയും. പിന്നെ അവന്‍ തന്റെ ഇടതുഭാഗത്തുള്ളവരോടും അരുളിചെയ്യും; ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നെ വിട്ട് പിശാചിനും അവരുടെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു. നിങ്ങള്‍ എനിക്കു ഭക്ഷിക്കുവാന്‍ തന്നില്ല; എനിക്കു ദാഹിച്ചു: നിങ്ങള്‍ എന്നെ കുടിപ്പിച്ചില്ല; ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല; ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; ഞാന്‍ രോഗിയായിരുന്നു; കാരാഗൃഹത്തിലുമായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടില്ല. അപ്പോള്‍ അവരും ഉത്തരമായി അവരോട്; കര്‍ത്താവേ, നിന്നെ വിശപ്പുള്ളവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തിലോ ആയി ഞങ്ങള്‍ കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? എന്നു ചോദിക്കും. അപ്പോള്‍ അവന്‍ ഉത്തരമായി അവരോട്; ഈ ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്യാതിരുന്നപ്പോഴെല്ലാം എനിക്കും ചെയ്തിട്ടില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു, എന്നു പറയും. ഇവര്‍ നിത്യപീഡയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പോകും.'' (മത്തായി. 25: 34 - 46).

മിശിഹായുടെ നീതി എത്ര വ്യക്തമാണ്. സമൂഹജീവിയായ മനുഷ്യന്, സ്‌നേഹത്തിന്റെ നീരുറവ ഒഴുക്കിക്കൊടുക്കുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യമുള്ളു. ഭക്തിപ്രകടനങ്ങും, വണക്കമാസവും, കുര്‍ബ്ബാനയും, പള്ളിപണിയിയ്ക്കലും കപ്പേളനിര്‍മ്മിക്കലും ബലിയും നേര്‍ച്ചയും ഒന്നും സ്വര്‍ഗ്ഗപ്രവേശനത്തിനുള്ള പാസ്‌പോര്‍ട്ടുകളല്ല. ''ഞാന്‍ കരുണയാഗ്രഹിക്കുന്നു, ബലിയല്ല എന്നുള്ളത് എന്താകുന്നു എന്ന് നിങ്ങള്‍ പോയി പഠിക്കുവിന്‍. ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിക്കുവാന്‍ വന്നത്.'' (മത്തായി 9:13).

ചരിത്രം പരതിനോക്കിയാല്‍
ചരിത്രം പരതിനോക്കിയാല്‍ നാം കാണുന്ന സഭ രക്തക്കളം സൃഷ്ടിച്ച സഭയാണ്. (ഞങ്ങള്‍ക്ക് എബാഹമുണ്ട്. ഇസഹാക്കുണ്ട് എന്നു വിളിച്ചുപറഞ്ഞ യഹൂദന്മാരെപ്പോലെ ഞങ്ങള്‍ക്ക് കൊച്ചുത്രേസ്യായുണ്ട്. അല്‍ഫോന്‍സാമ്മയുണ്ട് എന്ന് ചിലര്‍ വിളിച്ചു പറഞ്ഞേക്കാം. മാമ്മോദീസാ വെള്ളം വീഴാതെതന്നെ പരസ്‌നേഹത്തിന്റെ പരമകാഷ്ടയില്‍ എത്തിയ ഗാന്ധിജിയും വിനോബാഭാവേയും ശ്രീനാരായണനും രാമകൃഷ്ണപരമഹംസനും ഉണ്ടായില്ലേ? പിന്നെ എന്തിന് ഈ അഹങ്കാരം). അവിടെ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ ശാപവും പല്ലുകടിയും ആണ് കാണുന്നത്. (മത്താ: 8:12) സഭയും മാര്‍പ്പാപ്പയും കൂടി മദ്ധ്യകാലയുഗത്തില്‍, ഹെഡ്‌സിനെയും, സന്യാസിയായ സാവനറോളയെയും ബ്രൂണോയെയും പിന്നീട് പുണ്യവതിയെന്നു വിളിച്ച ജോവാന്‍ ഓഫ് ആര്‍ക്കിനെയും, പച്ചയ്ക്ക് തീയില്‍ കരിച്ചുകൊന്നു. വൃദ്ധനായ ഗലീലിയോയെ ശാസ്ത്രതത്വങ്ങള്‍ കണ്ടുപിടിച്ചു പ്രചരിപ്പിച്ചതിന്റെ പേരില്‍ മാര്‍പ്പാപ്പാ തടവറകളില്‍ തള്ളി! തന്റെ പ്രേഷ്ടശിഷ്യനോട് വാളുറയിലിടുവാന്‍ കല്പിച്ച് സ്വയം ശത്രുക്കള്‍ക്ക് കീഴ്‌പ്പെട്ട്, മഹത്വത്തോടെ പുനരുത്ഥാനം ചെയ്ത മിശിഹാ ജനിച്ച നാടിനെ, പാലസ്തീന്‍ നാടിനെ, യൂറോപ്പിലെ രാജാക്കന്മാരുടെ അധീനതയിലാക്കാന്‍ കുരിശുയുദ്ധങ്ങള്‍കൊണ്ട് കുരുതിക്കളമാക്കിയത് ഈ സഭയാണ്!! തന്റെ ശിഷ്യന്മാരുടെ കാലുകഴുകി ചുംബിച്ച്, എളിമയുടെ മഹത്വപൂര്‍ണ്ണ സാമ്രാജ്യത്തിന്റെ താക്കോല്‍ കാണിച്ചുകൊടുത്ത മിശിഹായുടെ വികാരിയായ 'പത്രോസ്' ഇന്ന് വിശുദ്ധപത്രോസിന്റെ ബസ്സലീക്കയിലേക്ക് എഴുന്നെള്ളുന്നത്, ദൈവത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ച മനുഷ്യന്റെ തോളിലമരുന്ന സ്വര്‍ണ്ണക്കസേരയിലാണ്. 'ചിതലും പുഴുവും നശിപ്പിക്കുകയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥലമായ ഭൂമിയില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ സൂക്ഷിച്ചു വയ്ക്കണ്ട' എന്ന് കല്പിച്ച മിശിഹായുടെ പേരില്‍, വലിയ സമ്പത്ത് സമാര്‍ജ്ജിക്കുന്നു.

'സ്വര്‍ണ്ണക്കാളകള്‍'
രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയാണോ മതം തീര്‍ത്ത ദൈവം (ചങ്ങമ്പുഴ)
അതേ, ഇന്നത്തെ മതം സൃഷ്ടിച്ചത് രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരുന്നവനും സമ്പത്തില്‍ ആഹ്ലാദിക്കുന്നവനും സ്തുതിവചസ്സുകളില്‍ പ്രീതനാകുന്നവനുമായ ദൈവത്തെയാണ്. മിശിഹാ കാണിച്ചുതരുന്നത് പിതാവായ, രോഗിയെ അന്വേഷിച്ചുവന്ന, നിയമജ്ഞന്മാരുടെ നീതിക്ക് അതീതമായ നീതി കാണിക്കുന്ന, ക്ഷമിക്കുന്ന, കരുണ ആഗ്രഹിക്കുന്ന, സമ്പത്ത് ആഗ്രഹിക്കാത്ത വിശ്വംമുറ്റിനില്‍ക്കുന്ന സ്‌നേഹസമ്പന്നയായ ഈശ്വരനെയായിരുന്നു. സ്വന്തം ആര്‍ത്തിയും സ്ഥാനമഹിമയിലുമുള്ള കൊതിയും കൊണ്ട് ഒരുവിഭാഗം ആളുകള്‍ യഥാര്‍ത്ഥ ദൈവത്തെ-ക്രിസ്തു ആവിഷ്‌കരിച്ച ദൈവത്തെ-മനുഷ്യനില്‍ നിന്നു മാറ്റിനിര്‍ത്തി ദൈവത്തിന്റെ മുഖഛായ വികൃതമാക്കി. സ്വര്‍ണ്ണക്കാളകള്‍ പിതാവായ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു.
ഇങ്ങനെ വികൃതമാക്കിയ ദൈവത്തിന്റെ മുഖമാണ് കത്തോലിക്കാസഭ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. ചിന്തിക്കുന്നവന്‍ ആ ദൈവത്തെ പുച്ഛിക്കുന്നു. നിഷേധിക്കുന്നു. സഭ സൃഷ്ടിച്ച പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഭക്തിപ്രസ്ഥാനത്തിന്റെയും, നേര്‍ച്ചകാഴ്ച, പെരുന്നാളാദിയായ പ്രകടനങ്ങളുടെയും ഇടയ്ക്ക് സ്വന്തകാര്യത്തിനുവേണ്ടി, സക്രാരിയിലുള്ള ഇരുമ്പുപെട്ടിയില്‍ പൂട്ടിവെച്ചിരുന്ന പിതാവായ ദൈവത്തിന്റെ മുഖം ഒന്നു കാണുവാന്‍ വിശ്വാസികളെ അനുവദിച്ചിരുന്നെങ്കില്‍!!!

ഇതിന് നാം ആരേയും കുറ്റം പറയേണ്ടതില്ല. കുറ്റം നമ്മുടേതാണ്, നാം ഓരോരുത്തരുടേതും. ത്രികാലജ്ഞാനിയായിരുന്ന മിശിഹാ നമുക്കു നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാന്‍ നാം തയ്യാറായില്ല; അവിടുന്നു ദീര്‍ഘദൃഷ്ടിയോടുകൂടി കല്പ്പിച്ചിരുന്നു, ''നീണ്ടകുപ്പായങ്ങളോടുകൂടി നടക്കാന്‍ ഇച്ഛിക്കയും, തെരുവീഥികളില്‍ വന്ദനവും സംഘങ്ങളില്‍ പ്രധാനപീഠവും വിരുന്നുകളില്‍ മുഖ്യസ്ഥാനവും ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരെ സൂക്ഷിക്കുവിന്‍'' (മര്‍ക്കോസ് 12:38, 39) നാം ഈ മുന്നറിയിപ്പു ദയനീയമാംവിധം മറന്നുപോയത് നമ്മുടെ തെറ്റല്ലേ?

2012, നവംബർ 26, തിങ്കളാഴ്‌ച

യാഥാസ്ഥിതികത്വത്തിന്റെ തിരികല്ലുകള്‍


ഓശാനമാസികയിലെ യുവശക്തി എന്ന പംക്തിയില്‍ 1975 നവംബര്‍മാസത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം

കത്തോലിക്കാസഭയിലെ നേതൃത്വഹത്യയെക്കുറിച്ച് യുവജനപംക്തിയില്‍ വന്ന ലേഖനം കാര്യസ്പര്‍ശിയായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. കത്തോലിക്കസഭാനേതൃത്വത്തിന്റെ വരാന്തയില്‍, കുരയ്ക്കാന്‍ കെട്ടിയിടുന്ന പട്ടികളായി മാത്രം കഴിയുന്നവരെയാണ് സഭാധികാരികള്‍ കത്തോലിക്കാനേതാക്കന്മാരായി കരുതുന്നത്. മെത്രാസന അരമനകളില്‍, കാലാകാലങ്ങളില്‍ സന്ദര്‍ശിച്ച് മോതിരം മുത്തി സമുദായകാര്യങ്ങളെക്കുറിച്ച് ഏറാന്‍മൂളി ദീപിക പത്രത്തെ പ്രീണിപ്പിച്ച് നില്‍ക്കുന്നവര്‍ക്ക് കത്തോലിയ്ക്കാ സമുദായ നേതൃത്വപ്പട്ടം, അവര്‍ കൊടുക്കും. ഈ കത്തോലിക്കാ നേതൃത്വപ്പട്ടവും, ഷെവലിയര്‍ സ്ഥാനവും എല്ലാം, ഇവരുടെ മുരടിച്ച വളര്‍ച്ചയ്ക്കുള്ള കിരീടം മാത്രമാണ്.

സഭയും സമുദായവും
ഇന്ന്, സഭാനേതൃത്വത്തിന്, സമുദായ നേതൃത്വത്തേയും അതിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന മനോഭാവമാണുള്ളത്. കേരളത്തിലെ മറ്റൊരു ക്രൈസ്തവ സഭാനേതാക്കളും ഈ അതിക്രമിച്ച ആഗ്രഹം കാണിച്ചിട്ടില്ല. മതപരമായ കാര്യങ്ങളും മതസംബന്ധിയായ മൂല്യങ്ങളും ജനങ്ങളെ പഠിപ്പിക്കുകയെന്നതാണ് മതനേതാക്കളുടെ കര്‍ത്തവ്യം. ഈ രാജ്യത്തെ സാമ്പത്തിക ക്രമീകരണം എങ്ങിനെ വേണം, നികുതിവ്യവസ്ഥ എന്തായിരിക്കണം, കാര്‍ഷികനയം എന്തായിരിക്കണം, എന്ന കാര്യങ്ങള്‍, അക്കാര്യത്തില്‍ വിദഗ്ദ്ധമായി അഭിപ്രായം പറയാന്‍ കഴിവുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ് നല്ലത്. സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അടിസ്ഥാനമായ സാമൂഹിക വ്യവസ്ഥകളെ സംബന്ധിച്ചുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍നിന്നും സഭയും സഭാനേതൃത്വവും ഒഴിഞ്ഞുനില്‍ക്കുന്നതാണ് ഭേദം. 1954-ല്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭ ഭൂനയബില്ല് ആവിഷ്‌കരിച്ചപ്പോള്‍, അതിന് സമുദായത്തിന്റെ പേരില്‍ ശക്തമായി എതിര്‍ത്തത് 'ദീപികപ്പത്ര'മായിരുന്നു. കമ്യൂണിസവും, എന്തിന് സോഷ്യലിസംപോലും മതവിരുദ്ധമാണെന്ന് മുദ്രകുത്തി, സോഷ്യലിസത്തെക്കുറിച്ച് പറയുന്നവരെ മതഭ്രഷ്ടരാക്കിയ ഈ പത്രം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആലിംഗനം ചെയ്യാന്‍ ഈയിടെ അനുവാദവും ആശിസ്സും നല്‍കി.

വിദ്യാഭ്യാസരംഗം തന്നെ നമുക്ക് എടുക്കാം. കഴിഞ്ഞ 25 കൊല്ലങ്ങളായി എത്ര എത്ര സമരങ്ങളും ഗോഗ്വാവിളികളുമാണ് സഭ നയിച്ചത്. പനമ്പള്ളി, സ്‌കൂള്‍ അദ്ധ്യാപകന്മാര്‍ക്ക് നേരിട്ടു ശമ്പളം കൊടുക്കുന്നതിനുള്ള റൂളുകള്‍ ആവിഷ്‌കരിച്ചപ്പോള്‍, ''സഭ അപകടത്തിലാണേ'' എന്നു പറഞ്ഞു സമരം ചെയ്തു. എന്നിട്ട് എന്തുണ്ടായി? വിദ്യാഭ്യാസ ബില്ലിനെതിരേയും ഈയിടെ കോളേജില്‍ അദ്ധ്യാപകര്‍ക്കു നേരിട്ടു ശമ്പളം കൊടുക്കുന്നതിനെതിരേയും സഭ സമരം ചെയ്തു. എന്നിട്ട് എന്തു നേട്ടം ഉണ്ടായി എന്ന് ഒന്നു ഗാഢമായി ചിന്തിക്കേണ്ടതാണ്! ഈ സമരങ്ങളെല്ലാം സമുദായത്തിന്റെ എത്ര ലക്ഷം രൂപയാണ് നഷ്ടപ്പെടുത്തിയത്? എത്ര കുടുംബങ്ങളെ അനാധമാക്കി? എത്രമാത്രം വിദ്വേഷം സമൂഹത്തില്‍ അഴിച്ചുവിട്ടു? സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകളെ ലജ്ജാവഹമാം വിധം ലംഘിക്കുന്ന എത്ര എത്ര മുദ്രാവാക്യങ്ങള്‍ വിളിച്ചു പറഞ്ഞു. സഭയുടെ അന്തസത്തയും ഉന്നതമായ മൂല്യങ്ങളും ചോര്‍ത്തിക്കളഞ്ഞ ഈ സംരംഭങ്ങള്‍ക്കെല്ലാം പുറകില്‍നിന്ന്് ഉപദേശം നല്‍കിയവര്‍, ഈ ചോര്‍ച്ച കണ്ടില്ല. കാണേണ്ട ആവശ്യവും അവര്‍ക്കുമുണ്ടായിരുന്നില്ല.

ഇവിടുത്തെ യാക്കോബായസഭയും മാര്‍ത്തോമ്മാസഭയും സി.എം.എസ്സ്. സഭയും ഒന്നും ഈ സമരപ്രകടനങ്ങള്‍ക്ക് ഒരുകാലത്തും നേതൃത്വം കൊടുത്തിരുന്നില്ല. അതുകൊണ്ട് അവരുടെ സമുദായത്തിന് ഒരപകടവും വന്നില്ല. ഒരു സമുദായമെന്ന നിലയില്‍ കാര്‍ഷികരംഗത്തും വ്യവസായരംഗത്തും തൊഴില്‍ രംഗത്തും അവര്‍ മുന്നേറി. കത്തോലിക്കരാകട്ടെ എന്നും, സാമൂഹികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തെരുവീഥിയിലിറങ്ങി, പണം മുടക്കി സമരം ചെയ്തു. കത്തോലിക്കന്‍ ഒരുക്കിക്കൊടുത്ത സമരത്തേരുകളില്‍ മറ്റുള്ളവര്‍ പലപ്പോഴും ഇരുന്നിട്ടുണ്ടായിരിക്കാം, പക്ഷേ പണം മുടക്കും കര്‍മ്മശക്തിയും മൂല്യനഷ്ടവും എല്ലാം കത്തോലിയ്ക്കാസഭയ്ക്കായിരുന്നു; സമുദായത്തിനായിരുന്നു.

സഭ ഇക്കാര്യങ്ങളില്‍ ഇടപെടണമോ?
സമൂഹസ്ഥാപനങ്ങളുടെ, സംഘടനയിലും, നടത്തിപ്പിലും, സമൂഹത്തിലെ വിശാല താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് മാറ്റങ്ങല്‍ ആവശ്യമാണെന്ന് വാദിയ്ക്കുമ്പോള്‍, അതിന്റെ എതിര്‍വാദം ഉണ്ടെങ്കില്‍, അത് നിരത്തിവയ്ക്കാന്‍ സമുദായത്തിലെ അംഗങ്ങളെ അനുവദിക്കട്ടെ! ഇവിടെ കോളേജുകളില്‍ ശമ്പളം മാനേജര്‍ കൊടുക്കണോ, ഗവണ്‍മെന്റ് കൊടുക്കണമോ എന്നത് ഒരു മതതത്വപ്രശ്‌നമല്ല. അത് ഒരു സാമൂഹികപ്രശ്‌നമാണ്. ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ മൗലിക നിയമങ്ങളെ ഒന്നും ലംഘിക്കുന്നതല്ല ഈ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ സമൂഹത്തിനാവശ്യമാണോ അല്ലയോ എന്ന തര്‍ക്കത്തില്‍ സഭാനേതൃത്വം ഇടപെടേണ്ട ആവശ്യമേയില്ല. ഭൂമി സൂര്യനെ ചുറ്റുന്നുവോ, സൂര്യന്‍ ഭൂമിയെ ചുറ്റുന്നുവോ എന്ന് ശാസ്ത്രതത്വത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ തര്‍ക്കിച്ചുകൊള്ളുമായിരുന്നു. സഭ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമേ ഉണ്ടായിരുന്നില്ല? പക്ഷേ, ഇടപെട്ടു; ചരിത്രം മറക്കാത്തവിധം അവഹേളനത്തിന് സഭയെ അര്‍ഹയാക്കിക്കൊണ്ട് ഗലീലിയോയെ ജയിലിലടച്ചു.

ഭാഗ്യവശാല്‍, കേരളസഭയുടെ തലവന്മാരായ മെത്രാന്മാര്‍, പൊതുവേ, സംസ്‌കാരസമ്പന്നരും സമുഹബോധമുള്ളവരുമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ സമൂഹവീക്ഷണത്തെ സ്വാധീനിയ്ക്കുന്നവരില്‍ പലവും പഴമയുടെ കാവല്‍ഭടന്മാരാണ്. റിട്ടയാര്‍ഡ് ജഡ്ജിമാരും, നൂറുകണക്കിന് ഏക്കറുള്ള പാന്ററന്മാരു, പച്ചവെള്ളത്തെ രക്തമാക്കി മാറ്റാന്‍ കഴിവുള്ള വക്കീലന്മാരും മറ്റുമാണ് മെത്രാസനപീഠങ്ങളെ ഇന്ന് ചൂഴ്ന്നിരിക്കുന്നത്. സംസാരത്തിനിടയില്‍, ''തിരുമേനി, തിരുമേനി'' എന്നും ''പിതാവേ പിതാവേ'' എന്നും പുട്ടിനു തേങ്ങാ പോലെ ചേര്‍ത്ത് കാണുമ്പോഴും പോകുമ്പോഴും പോകുമ്പോഴും 'കൈമുത്തി ആദരവ് പ്രകടിപ്പിച്ച്', പഴയകാലത്ത് രാജകൊട്ടാരങ്ങളില്‍ സുലഭമായിരുന്ന മുഖസ്തുതിക്കാരായ ക്ഷൂദ്രജീവികളെപ്പോലെ, പെരുമാറുന്ന ഈ നേതൃമ്മന്യന്മാര്‍ക്ക്, അവരുടേതായ, സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. 'തിരുമേനി'യുടെ മേനിയോടു ചേര്‍ന്നു നിന്നാലെ അതു നേടാനൊക്കൂ. അവര്‍ സെക്രട്ടറി, ചാന്‍സലര്‍, മോണ്‍ സിഞ്ഞോറാദിയായ 'അരമനസ്വാമികളെ, ആവസിക്കുന്നു. ഗൂഢാത്മാക്കളും ചിലപ്പോള്‍ ദുഷ്ടാത്മാക്കളുമായ അവരില്‍ പലരും ഈ പുണ്യന്മാരുടെ മതവീക്ഷണത്തില്‍ അത്ഭുതം കൂറുന്നു. ഇവര്‍ മെത്രാന്മാരുടെ സാമൂഹ്യവീക്ഷണത്തെ, പഴമയുടെ തിരികല്ലില്‍ കെട്ടിനിര്‍ത്തുന്നവരാണ്.


ഭാഗ്യവശാല്‍, കേരളസഭയുടെ തലവന്മാരായ മെത്രാന്മാര്‍, പൊതുവേ, സംസ്‌കാരസമ്പന്നരും സമുഹബോധമുള്ളവരുമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ സമൂഹവീക്ഷണത്തെ സ്വാധീനിയ്ക്കുന്നവരില്‍ പലവും പഴമയുടെ കാവല്‍ഭടന്മാരാണ്. റിട്ടയാര്‍ഡ് ജഡ്ജിമാരും, നൂറുകണക്കിന് ഏക്കറുള്ള പാന്ററന്മാരു, പച്ചവെള്ളത്തെ രക്തമാക്കി മാറ്റാന്‍ കഴിവുള്ള വക്കീലന്മാരും മറ്റുമാണ് മെത്രാസനപീഠങ്ങളെ ഇന്ന് ചൂഴ്ന്നിരിക്കുന്നത്. സംസാരത്തിനിടയില്‍, ''തിരുമേനി, തിരുമേനി'' എന്നും ''പിതാവേ പിതാവേ'' എന്നും പുട്ടിനു തേങ്ങാ പോലെ ചേര്‍ത്ത് കാണുമ്പോഴും പോകുമ്പോഴും പോകുമ്പോഴും 'കൈമുത്തി ആദരവ് പ്രകടിപ്പിച്ച്', പഴയകാലത്ത് രാജകൊട്ടാരങ്ങളില്‍ സുലഭമായിരുന്ന മുഖസ്തുതിക്കാരായ ക്ഷൂദ്രജീവികളെപ്പോലെ, പെരുമാറുന്ന ഈ നേതൃമ്മന്യന്മാര്‍ക്ക്, അവരുടേതായ, സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. 'തിരുമേനി'യുടെ മേനിയോടു ചേര്‍ന്നു നിന്നാലെ അതു നേടാനൊക്കൂയ അവര്‍ സെക്രട്ടറി, ചാന്‍സലര്‍, മോണ്‍ സിഞ്ഞോറാദിയായ 'അരമനസ്വാമികളെ, ആവസിക്കുന്നു. ഗൂഢാത്മാക്കളും ചിലപ്പോള്‍ ദുഷ്ടാത്മാക്കളുമായ അവരില്‍ പലരും ഈ പുണ്യന്മാരുടെ മതവീക്ഷണത്തില്‍ അത്ഭുതം കൂറുന്നു. ഇവര്‍ മെത്രാന്മാരുടെ സാമൂഹ്യവീക്ഷണത്തെ, പഴമയുടെ തിരികല്ലില്‍ കെട്ടിനിര്‍ത്തുന്നവരാണ്.


സമുദായത്തിന്റെ പത്രം
കേരള കര്‍മ്മലീത്താസഭയില്‍ മൂന്നു പ്രോവിന്‍സുകളുള്ളതില്‍ ഒന്നിന്റെ ഉടമസ്ഥതയില്‍ നടക്കുന്ന 'ദീപികപ്പത്ര'മാണ് സമുദായത്തിന്റെ പത്രമായി സ്വയം ചിത്രീകരിക്കുന്നത്. ഈ പത്രമാണ് കാലാകാലങ്ങളില്‍, സമുദായസമരങ്ങള്‍ക്ക്, കളം ഒരുക്കുന്നത്. ഈ പത്രത്തിന്റെ ഉടമസ്ഥതയിലോ, നടത്തിപ്പിലോ കേരളത്തിലെ സഭാനേതൃത്വത്തിന് യാതൊരു സ്വാധീനവും ഇല്ല. പ്രഗല്ഭരായ സമുദായനേതാക്കന്മാര്‍ക്കും, ഇതിന്റെ നയരൂപവല്‍ക്കരണത്തില്‍ പങ്കില്ല. ഇങ്ങനെ സഭയുടെ ഭരണമണ്ഡലമായ മെത്രാന്മാര്‍ക്കോ, സഭയെ ഇടവകതോറും ഭരിക്കുന്ന ഇടവക വികാരിമാര്‍ക്കോ, സമുദായനേതാക്കളായ അല്‍മേനികള്‍ക്കോ, യാതൊരു നിയന്ത്രണവുമില്ലാത്ത ദീപികപ്പത്രം, ഇന്ന് കത്തോലിക്കരുടെ ജിഹ്വയായാണ് സ്വയം വിശേഷിപ്പിക്കുക. എന്തുകൊണ്ട്, ഈ പത്രത്തെ, കേരളത്തിലെ ബിഷ്പ്‌സ് കോണ്‍ഫ്രന്‍സിന്റെയെങ്കിലും നിയന്ത്രണത്തില്‍ കൊണ്ടുവന്നുകൂടാ? അതല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരിക്കുന്നത്? ഉമടസ്ഥതയിലും നിയന്ത്രണത്തിലും നയരൂപവല്‍ക്കരണത്തിലും കത്തോലിക്കര്‍ക്കു പങ്കുണ്ടായിരിക്കയും ഉന്നതമായ ക്രൈസ്തവമൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യത്തക്കവിധത്തില്‍, ഈ പത്രത്തെ പുനസ്സംവിധാനം ചെയ്യുന്നതിന് സമുദായം ശബ്ദം ഉയര്‍ത്താന്‍ സന്നദ്ധമാകണം.

നാം ജീവിക്കുന്ന സമുദായത്തിലും സമൂഹത്തിലും ആവശ്യം വേണ്ട പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണം. യാഥാസ്ഥിതികത്വത്തിന്റെ അനങ്ങാപ്പാറയല്ല, ചലനാത്മകത്വത്തിന്റെ ചിറകായാണ് യുവജനങ്ങള്‍ കര്‍മ്മശേഷി പ്രദര്‍ശിപ്പിക്കേണ്ടത്. നാളെയുടെ വിധാതാക്കളും നിയന്താക്കളുമായി മാറേണ്ട, കത്തോലിക്കാ യുവജനങ്ങള്‍, ഉറക്കെ ചിന്തിക്കുന്നതിനു സമയമായിരിക്കുന്നു.


2012, നവംബർ 25, ഞായറാഴ്‌ച

സിംഹാസനപ്പോര്

ജോസഫ് പുലിക്കുന്നേല്‍ ഈ ലക്കം (2012 നവംബര്‍) ഓശാന മാസികയില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുള്ള ഈ ലേഖനം 1975 ഡിസംബറില്‍ എഴുതിയതാണ്. ഈ ക്രാന്തദര്‍ശിത്വത്തെ അഭിനന്ദിക്കണോ അതോ കാലംമാറുന്നതറിയാതെ നമ്മെ നയിക്കാന്‍ശ്രമിക്കുന്ന സഭാധികാരികളോട് സഹതപിക്കണോ?

ക്രിസ്തു സ്ഥാപിച്ച സഭയുടെ അടിക്കല്ല്, മിശിഹാ ദൈവപുത്രനാകുന്നു എന്ന വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ അനുഗ്രഹം ലഭിക്കുന്നവരിലെ മിശിഹായുടെ സഭ നില്‍ക്കുകയുള്ളൂ. എന്നാല്‍ ദൈവപുത്രന്റെ പേരില്‍ ഇന്നു നടക്കുന്നത് സമ്പത്തിന്മേലുള്ള അവകാശത്തിനും വിശ്വാസികളുടെ മേലുള്ള അധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളത്രേ).

മലങ്കര യാക്കോബായ സഭയില്‍ ഇന്ന്, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും, മലങ്കര കാതോലിക്കാബാവയുടെയും, അധികാരത്തെ സംബന്ധിച്ച്, ശക്തമായ ഒരു വഴക്കു നടന്നുകൊണ്ടിരിക്കയാണല്ലോ? അന്ത്യോക്യാപാത്രിയര്‍ക്കീസ് ആകമാനസഭയുടെ പാത്രിയര്‍ക്കീസാണെന്നും പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു എന്നുമാണ് ഒരു വാദം. കാതോലിക്കാബാവാ, മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായി ഇരിക്കയാണെന്നാണ് മറ്റൊരു വാദം. എന്നാല്‍ പത്രോസിന്റെ സിംഹാസനം, അന്ത്യോക്യായിലല്ല സ്ഥാപിച്ചതെന്നും, ആ സിംഹാസനം റോമായിലാണെന്നും, അതിലാണ് പരിശുദ്ധമാര്‍പാപ്പാ ആരൂഢനായിരിക്കുന്നതെന്നും കത്തോലിക്കരും വാദിക്കുന്നു. ഇതിനും പുറമേ, മദ്ധ്യപൗരസ്ത്യദേശങ്ങളില്‍, ഇത്തരം പല ''സിംഹാസന''ങ്ങളില്‍ ആരൂഢരാണെന്ന് പറഞ്ഞ് ''പരിശുദ്ധപിതാക്കളും'', ''പാത്രിയര്‍ക്കാമാരും'' തങ്ങളാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളെന്ന് ശഠിക്കുന്നു. പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായിരുന്നുകൊണ്ട് റോമന്‍പാപ്പാ, പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനാണെന്ന് അവകാശപ്പെടുന്ന അന്ത്യോക്യാപാത്രിയര്‍ക്കീസിനെ ശപിക്കുന്നു! പാത്രിയര്‍ ക്കീസാകട്ടെ, തന്റേതാണ് പത്രോസിന്റെ സിംഹാസനമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് റോമന്‍ മാര്‍പാപ്പായെ മുച്ചൂടും ശപിക്കുന്നു!! മാര്‍ത്തോമ്മായുടെ സിംഹാസനത്തിലിരുന്ന് കാതോലിക്കോസ്, പാത്രിയര്‍ക്കീസിനെ ശപിക്കുമ്പോള്‍, പത്രോസിന്റെ സിംഹാസനത്തിലിരുന്ന് മാര്‍പാപ്പാ എല്ലാവരെയും ശപിക്കുന്നു!!! ഇതെല്ലാം ക്രിസ്തുവിന്റെ പേരിലാണ് നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കാന്‍ കഴിയുകയില്ല!

എന്താണ് ഈ സിംഹാസനം? രാജാക്കന്മാരുടെ അധികാര സൂചനാചിഹ്നങ്ങളാണ് സിംഹാസനവും ചെങ്കോലുമെല്ലാം. പഴയകാലങ്ങളില്‍, രാജാധികാരം പാരമ്പര്യവഴിക്കു ലഭിച്ചിരുന്ന ഒരു സ്ഥാനമാണ്. സിംഹാസനത്തിന്മേലുള്ള അവകാശം, പല രാജ്യങ്ങളിലും പലവിധത്തിലായിരുന്നു. തിരുവിതാംകൂറില്‍ അത് മരുമക്കത്തായ സമ്പ്രദായമനുസരിച്ചായിരുന്നു. ബ്രിട്ടനില്‍ രാജാവിന്റെ മൂത്ത പുത്രനാണ് രാജാധികാരം. പഴയ റോമാസാമ്രാജ്യത്തില്‍ പാരമ്പര്യവും, കുറെയെല്ലാം, കയ്യൂക്കും രാജാധികാരസ്ഥാനലബ്ധിക്ക് മാനദണ്ഡങ്ങളായിരുന്നു. പണ്ട് റോമാ സാമ്രാജ്യത്തില്‍ ആരു ചക്രവര്‍ത്തിയായാലും അയാള്‍ സീസറിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു എന്നാണ് വിവക്ഷ. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ''ശ്രീപത്മനാഭദാസന്മാര്‍'' എന്നു വിളിക്കപ്പെട്ടിരുന്നതുപോലെ, ചേരമാന്‍ പെരുമാളുടെ സിംഹാസനമെന്നതായിരുന്നു കൊച്ചീരാജാക്കന്മാരുടെ അധികാരത്തിനാധാരമായ സങ്കല്പം. ഇങ്ങനെ സാങ്കല്പികമായ സിംഹാസനങ്ങളുടെ പാരമ്പര്യത്തില്‍ ഊന്നിനിര്‍ത്തിയതായിരുന്നു പഴയകാലത്ത് രാജാധികാരം. ഇതിന് ചില കാരണങ്ങളുണ്ടായിരുന്നുതാനും. രാജ്യവും രാജ്യത്തിന്റെ സ്വത്തുക്കളും, രാജാവിന്റേതാണെന്നാണ് വയ്പ്. ഒരു രാജാവ് മരിച്ചുകഴിഞ്ഞാല്‍, സ്വത്തിന്മേലുള്ള സിവില്‍ അധികാരം, രാജാധികാരം കയ്യേല്‍ക്കുന്ന വ്യക്തിക്കു മാത്രമാണെന്നുള്ളതാണ് നിയമം. അങ്ങനെ സിംഹാസനംകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്, ഈ സിവില്‍ അധികാരത്തെയാണ്. അതായത് പരേതനായ രാജാവിന്റെ സ്വത്തിലും ഭരണാധികാരത്തിലും പിന്‍ഗാമിക്കുള്ള അവകാശത്തെയാണ് ''സിംഹാസനം'' എന്നു വിവക്ഷിക്കുന്നത്. ഏതു വ്യക്തിയാണോ സിംഹാസനാരൂഢനാകുന്നത്, ആ വ്യക്തിക്കാണ് മരിച്ച രാജാവിന്റെ സ്വത്തിന്മേലും അധികാരത്തിന്മേലും അവകാശം. 

സമ്പത്തിന്മേലുള്ള അവകാശവും ഭരണീയരുടെമേലുള്ള കര്‍തൃത്വവുമാണ് സിംഹാസനചിഹ്നത്തിന്റെ സാങ്കല്പികാധാരം എന്നു നാം കണ്ടു. ക്രിസ്തു സ്ഥാപിച്ച സഭയില്‍ ഇതു രണ്ടും പരിപൂര്‍ണമായും വര്‍ജ്യങ്ങളായിരുന്നു. അന്ത്യ അത്താഴവേളയില്‍ മിശിഹാ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് ഇപ്രകാരമാണ്. ''ഞാന്‍ ലോകത്തിന്റേത് അല്ലാത്തതുപോലെ, അവരും (ശ്ലീഹന്മാര്‍) ലോകത്തിന്റേത് അല്ല. ......... ലോകത്തിലേക്ക് നീ എന്നെ അയച്ചതുപോലെ, ലോകത്തിലേക്കു ഞാന്‍ അവരെ അയച്ചിരിക്കുന്നു. അവരും സത്യത്തില്‍ വിശുദ്ധീകൃതരാകാന്‍ അവര്‍ക്കുവേണ്ടി ഞാന്‍ സ്വയം വിശുദ്ധീകരിക്കുന്നു. '' (യോഹ. 17 : 16-19). ''ഞാന്‍ ലോകത്തിന്റേത് അല്ലാത്തതുപോലെ'' എന്ന മിശിഹായുടെ വാക്കുകള്‍ എത്രയോ അര്‍ഥസംപുഷ്ടമാണ്. ദൈവത്തിന്റെ ഏകജാതന്‍, മനുഷ്യവര്‍ഗത്തിന്റെ പാപപരിഹാരാര്‍ഥം ലോകത്തിലേക്കയക്കപ്പെട്ടു. എന്നാല്‍ ലോകത്തിന്റെ മൂല്യങ്ങളാലും ആകര്‍ഷണങ്ങളാലും ക്രിസ്തു നയിക്കപ്പെട്ടില്ല എന്നു മാത്രമല്ല അവയെ നിരാകരിക്കുകയും ചെയ്തു.

ക്രിസ്തുവിനെ പരീക്ഷിക്കുന്നതിനെത്തിയ പിശാച് ഉയര്‍ന്ന മലയിലേയ്ക്ക് അവനെ കയറ്റിക്കൊണ്ടു പോയി. ഭൂമിയിലെ സകല രാജ്യങ്ങളും അല്പ സമയത്തിനുള്ളില്‍ അവനെ കാണിച്ചതിനുശേഷം ക്രിസ്തുവിനോട് പറഞ്ഞു. ''ഞാന്‍ ഈ എല്ലാ അധികാരവും അവയുടെ പ്രതാപവും നിനക്കു തരാം. കാരണം ഇവയെല്ലാം എനിക്കു തന്നിട്ടുള്ളതാണ്. എനിക്ക് ഇഷ്ടമുള്ളവന്ന് ഞാന്‍ ഇവയെല്ലാം കൊടുക്കും. അതിനാല്‍ നീ എന്നെ ആരാധിക്കുമെങ്കില്‍, ഇവയെല്ലാം നിനക്കുള്ളതായിരിക്കും.'' (ലൂക്കാ. 4: 6,7). ഇവിടെ പിശാച് ഒരു സത്യം പറയുന്നുണ്ട്. ഭൗതികവസ്തുക്കള്‍ തനിക്കു ഏല്പിച്ചുതന്നതിനാല്‍ അതിന്മേലുള്ള അധികാരവും, മഹത്വവും തനിക്കാണെന്ന്! പിശാചിന്റെ ഈ അവകാശത്തെ മിശിഹാ നിഷേധിക്കുന്നില്ല. അതു ശരിക്കും മനസ്സിലാക്കിക്കൊണ്ടാണു മിശിഹാ സമ്പത്തിനെയും അധികാരത്തെയും ജീവിതകാലത്തു കലവറയില്ലാതെ നിഷേധിച്ചത്.

ക്രിസ്തു ലോകത്തില്‍ നിന്നല്ലാതിരുന്നതുപോലെ ശിഷ്യരും ലോകത്തില്‍ നിന്നായിരിക്കരുതെന്നാണ് ക്രിസ്തു പ്രാര്‍ഥിച്ചത്. മനുഷ്യപുത്രന് തലചായ്ക്കാന്‍ സ്ഥലമില്ലാ എന്ന് ആത്മസംതൃപ്തിയോടെയാണ് ക്രിസ്തു അതു പ്രഖ്യാപിച്ചത്. സമ്പത്തും ലൗകികാധികാരവും ക്രിസ്തുവിനെ ഒട്ടും തന്നെ ആകര്‍ഷിച്ചിരുന്നില്ല. ''എല്ലാ അത്യാഗ്രഹങ്ങളില്‍ നിന്നും വിട്ടു നില്ക്കുക. കാരണം, സമ്പത്തുകളുടെ സമൃദ്ധിയിലല്ല ഒരു മനുഷ്യന്റെ ജീവന്‍ നിലനില്ക്കുന്നത്.'' (ലൂക്കാ. 12 : 15) എന്ന് മിശിഹാ ശിഷ്യരോട് കല്പിച്ചു. സുവിശേഷത്തില്‍ ഉടനീളം, മിശിഹായുടെ ഈ വീക്ഷണവിശേഷം തെളിവായി കാണാന്‍ കഴിയും. മിശിഹാ സ്വന്തമായി ഒന്നും സമ്പാദിച്ചിരുന്നില്ല. തന്റെ ശിഷ്യന്മാര്‍ സമ്പത്ത് ആര്‍ജിച്ച് സ്വരുക്കൂട്ടിവയ്ക്കാന്‍ ക്രിസ്തു ആഗ്രഹിച്ചിരുന്നില്ല. ''നിങ്ങളുടെ സമ്പത്തു വിറ്റ് ഭിക്ഷകൊടുക്കുക. കള്ളന്‍ കവര്‍ച്ച നടത്താത്തതും പുഴു നാശം ചെയ്യാത്തതുമായ സ്വര്‍ഗത്തില്‍, പഴകിപ്പോകാത്ത പണസഞ്ചികള്‍, അഴിയാത്ത നിക്ഷേപം, സമ്പാദിക്കുക.'' (ലൂക്കാ 12: 33) എന്നുള്ള കല്പനയുടെ കാതല്‍ അതായിരുന്നു. 

ഇന്ന് സിംഹാസനപ്പോരില്‍ ഉള്‍പ്പെട്ടിരിക്കുന്ന അഭിനവ പത്രോസുമാരും അഭിനവതോമ്മാമാരും പ്രധാനമായി കണ്ണുവയ്ക്കുന്നത്, ക്രിസ്തു സിംഹാസനത്തോടൊപ്പം തങ്ങള്‍ക്കു ലഭിക്കുന്ന വമ്പിച്ച സ്വത്തിന്മേലാണ്; പള്ളികളും അരകമനകളും സ്വന്തമാക്കാനാണ്. തന്റെ ജീവിതകാലത്ത് പത്രോസിനോടും തോമ്മായോടും മറ്റു ശിഷ്യന്മാരോടും എന്തെല്ലാം വര്‍ജിക്കുന്നതിന് ക്രിസ്തു കല്പിച്ചുവോ, അതെല്ലാം സ്വായത്തമാക്കുന്നതിന്, ഈ നവീന പത്രോസുമാരും തോമ്മാമാരും പരക്കംപായുകയും പിന്തുണക്കാരെ സൃഷ്ടിക്കുകയും കോടതിത്തിണ്ണകള്‍ നിരങ്ങുകയും ചെയ്യുന്ന കാഴ്ച എത്രയോ ദയനീയമാണ്. ഇവരുടെ അഖിലലോകവ്യാപകമായ സ്വത്തിന്റെ കണക്കെടുത്താല്‍ നാം തന്നെ അത്ഭുതപ്പെട്ടുപോകും. ക്രൈസ്തവ മനസ്സാക്ഷി ഞെട്ടിപ്പോകും.

സിംഹാസനപ്പോരിന്റെ മുഖ്യലക്ഷ്യം സമ്പത്ത് സ്വായത്തമാക്കുകയെന്നതാണെന്നു കണ്ടു. മറ്റൊരു ലക്ഷ്യം അധികാരാര്‍ജനമാണ്. ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ പത്രോസിനാണ് അധികാരമെന്നു ചിലര്‍ വാദിക്കുമ്പോള്‍, എല്ലാ ശ്ലീഹന്മാര്‍ക്കും തുല്യാധികാരമാണ് ഉള്ളതെന്ന് ചിലര്‍ ശഠിക്കുന്നു. പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുന്ന റോമന്‍ പാപ്പയാണ് ക്രിസ്തുവിന്റെ വികാരിയെന്നും സഭയുടെ ആണിക്കല്ലെന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ അധികാരം ദൈവത്തില്‍ നിന്നും ലഭ്യമായവയാണെന്നുവരെ വാദിക്കുന്നവരുണ്ട്. 

അധികാരത്തെ സംബന്ധിച്ച് ക്രിസ്തുവിന്റെ വീക്ഷണം എന്തായിരുന്നു? ഇന്ന് ഈ സിംഹാസനവാദികള്‍ പ്രചരിപ്പിക്കുന്നതുപോലുള്ള അധികാരം, ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു കൊടുത്തുവോ? നമ്മുടെ കര്‍ത്താവുമായി രക്തബന്ധമുള്ളവരായ സെബദിയുടെ മക്കള്‍, യോഹന്നാനും (സുവിശേഷകാരന്‍) സഹോദരന്‍ യാക്കോബും, ക്രിസ്തുവിനോടു ചോദിച്ചു. ''നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തുവശത്തും മറ്റവന്‍ ഇടതുവശത്തും ഇരിക്കുവാന്‍ വരം നല്‍കണം.'' ഈ ചോദ്യത്തിനുത്തരമായി ക്രിസ്തുവിന്റെ വാക്കുകള്‍, ഭൗതികമായ ഒരു സിംഹാസനത്തെയോ, അധികാരത്തേയോ പരിപൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു. മിശിഹാ പറഞ്ഞു: ''പുറജാതികളുടെ തലവന്മാര്‍ എന്നു കരുതപ്പെടുന്നവര്‍ അവരുടെമേല്‍ കര്‍തൃത്വം നടത്തുന്നവരാകുന്നുവെന്നും അവരില്‍ പ്രധാനികള്‍ അവരുടെ മേല്‍ സ്വതന്ത്രഭരണം നടത്തുന്നുവെന്നും നിങ്ങളറിയുന്നുവല്ലോ? ''ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും അടിമയാകണം.'' (മാര്‍ക്കോ. 10:35-45). ക്രിസ്തുവിന്റെ തിരുവചനങ്ങളില്‍ നിന്നും, തന്റെ ശിഷ്യന്മാര്‍ ഒരു സിംഹാസനത്തില്‍ ഇരുന്ന് ഭരണം നടത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമല്ലേ?

സഭ പണിതിരിക്കുന്നത് പത്രോസാകുന്ന പാറമേലാണെന്നും അതുകൊണ്ട് പത്രോസിന്റെ പിന്‍ഗാമിയും 'പാറ' യാണെന്നും ഒക്കെയാണ് പത്രോസ് സിംഹാസനക്കാരുടെ വാദം. എന്താണ് പത്രോസാകുന്ന പാറ? ക്രിസ്തു തന്റെ ശിഷ്യന്മാരോട്, താന്‍ ആരെന്ന് ജനങ്ങള്‍ പറയുന്നു എന്നു ചോദിച്ചു. ഏലിയാനിവ്യയാണെന്നും, മൂശയാണെന്നും ജനങ്ങള്‍ പറയുന്നതായി ശിഷ്യന്മാര്‍ അറിയിച്ചു. അപ്പോള്‍ ക്രിസ്തു 'എന്നാല്‍ ഞാന്‍ ആരാകുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്' എന്നു ചോദിച്ചു. ഇതിനുത്തരമായി കേപ്പാ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു എന്ന് ഏറ്റു പറഞ്ഞു. അപ്പോഴാണ് മിശിഹാ ''പത്രോസേ നീ പാറയാകന്നു ...........'' എന്ന സുപ്രസിദ്ധമായ വാചകങ്ങള്‍ പറയുന്നത്. (മത്താ. 16 : 13-20). 

എന്താണ് ഈ പാറ? മനുഷ്യനായ പത്രോസല്ലെന്നു സുവിശേഷ വാക്യങ്ങളില്‍നിന്നു വ്യക്തമാണ്. ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന വിശ്വാസം ആണ് ക്രിസ്തു വിവക്ഷിച്ച പാറ. ആ പാറമേലാണ് തന്റെ സഭ പണിയപ്പെട്ടിരിക്കുന്നത്. അപ്പോള്‍ യഥാര്‍ഥമായ പാറ, ക്രിസ്തുവിലുള്ള വിശ്വാസമാണ്. പത്രോസാകട്ടെ ഈ സത്യം ലോകത്തെ അറിയിക്കുന്നതിന് ''പിതാവ്'' തെരഞ്ഞെടുത്ത ഉപകരണം മാത്രമാണ്. പത്രോസിനെ പാറയായി വിവരിച്ച മിശിഹാ, തുടര്‍ന്ന് പത്രോസിനോട്: ''സാത്താനേ, എന്റെ പിന്നിലേക്കു പോകൂ. നീ എന്റെ വഴിയില്‍ ഒരു തടസ്സമാണ്. കാരണം, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്''. (മത്താ. 16 : 23). പലപ്പോഴും ഉപമകളിലൂടെയും രൂപകങ്ങളിലൂടെയും, ചിഹ്നാത്മകമായും സംസാരിച്ച ക്രിസ്തു നല്ലതു പറഞ്ഞപ്പോള്‍ പത്രോസിനെ അഭിനന്ദിക്കയും ലൗകികമായതു പറഞ്ഞപ്പോള്‍ പത്രോസിനെ ശാസിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തു സ്ഥാപിച്ച സഭയുടെ അടിക്കല്ല്, മിശിഹാ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ് എന്ന് അടിസ്ഥാനവിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ ആരോ അവരിലാണ് മിശിഹായുടെ സഭ നില്‍ക്കുന്നത്.

റവ.ഫാദര്‍, വെരി റവ.ഫാദര്‍, വലിയ പിതാവ്, കൊച്ചു പിതാവ്, പരിശുദ്ധ പിതാവ് എന്നിവ സഭകളിലെ പുരോഹിതന്മാരെയും മേലധികാരികളെയും സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന പദങ്ങളാണല്ലോ? ഈ പദങ്ങളുപയോഗിച്ച് പുരോഹിതന്മാര്‍ അറിയപ്പെടരുതെന്ന് മിശിഹാ ഖണ്ഡിതമായി, അര്‍ഥശങ്കയ്ക്കിടയില്ലാതെ കല്പിച്ചിട്ടുണ്ട്. ''എന്നാല്‍ ഗുരു എന്നു നിങ്ങള്‍ വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരരാണ്. ഭൂമിയില്‍ ഒരു മനുഷ്യനെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗസ്ഥനാണ്. നിങ്ങള്‍ നായകന്മാര്‍ എന്നും വിളിക്കപ്പെടരുത്. കാരണം നിങ്ങള്‍ക്ക് ഒരു നായകനേയുള്ളൂ. അതു ക്രിസ്തുവാണ്. നിങ്ങളില്‍ ഏറ്റം വലിയവന്‍ നിങ്ങളുടെ ഭൃത്യനായിരിക്കണം''. (മത്താ. 23 : 8-11). 

ആ നായകന്റെ സിംഹാസനം രത്‌നഖചിതമായിരുന്നില്ല. നൂറുകണക്കിന് പള്ളികളിലെ സ്വത്തിന്റെ ഭരണത്തിനായിരുന്നില്ല അവിടുത്തെ അധികാരം. അന്ത്യ അത്താഴവേളയില്‍ തന്റെ അധികാരത്തിന്റെ മാഹാത്മ്യം അവിടുന്ന് വെളിപ്പെടുത്തി; ശുശ്രൂഷിക്കുവാനുള്ള അധികാരം (ശുശ്രൂഷിക്കപ്പെടാനല്ല) തന്റെ അന്തിമഭോജനത്തെപ്പോലും, തന്റെ ശരീരവും രക്തവുമാക്കി ഭക്ഷിക്കുന്നതിന് ശിഷ്യര്‍ക്ക് ഭാഗിച്ചുകൊടുത്തു. അവസാനം, ഞാങ്കണ ചെങ്കോലായും, മുള്‍മുടി കിരീടമായും ധരിക്കേണ്ടിവന്നു; അപമാനത്തിന്റെ പര്യായമായ കുരിശിനെ തന്റെ അന്തിമ സിംഹാസനമാക്കി ഉയര്‍ത്തി. 

ആ ദൈവപുത്രന്റെ നാമത്തില്‍, സിംഹാസനത്തിനും, അധികാരത്തിനും, പള്ളിവക സ്വത്തുക്കള്‍ക്കുമായുള്ള ഈ വഴക്കുകള്‍ എല്ലാ ക്രൈസ്തവ വിശ്വാസികളേയും ഞെട്ടിപ്പിക്കേണ്ടതാണ്. പത്രോസിന്റെയും, മാര്‍തോമ്മായുടെയും സിംഹാസനങ്ങള്‍പോലും വലിയപിതാവും, കൊച്ചു പിതാവും റവ.ഫാദറും, വെരി. റവ. ഫാദറും പോലും !!! ക്രിസ്തുവിന്റെ കല്‍പ്പനകളേക്കാള്‍ പ്രധാനം തങ്ങളുടെ സ്ഥാനമാണെന്ന് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നു. ഇതിനെതിരെ ക്രൈസ്തവ മനസ്സാക്ഷി ഉണര്‍ന്നേ മതിയാകൂ.
നമ്മുടെ കര്‍ത്താവ് പത്രോസിനെ ശാസിച്ചതുപോലെ ഈ അഭിനവ പത്രോസുമാരോടും മാര്‍തോമ്മാമാരോടും നമുക്കു പറയാം. ''സാത്താന്മാരെ നിങ്ങള്‍ മറയത്തു പോകൂക. നിങ്ങള്‍ ഞങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നു. മാനുഷികമായിട്ടുള്ളതാണ്, ദൈവികമായിട്ടുള്ളതല്ല നിങ്ങള്‍ ചിന്തിക്കുന്നത്.''