2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV

                                                 ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
IV
പേപ്പല്‍ സ്റ്റേറ്റുകള്‍


പത്രോസ് കേവലം ഒരു മുക്കുവനായിരുന്നു. തനിക്ക് പൊന്നും വെള്ളിയുമില്ല എന്ന് സുവിശേഷത്തില്‍ അസന്ദിഗ്ധമായി പത്രോസ് പറയുന്നു. (അപ്പോ 3:6) അങ്ങിനെയുള്ള പത്രോസിന്റെ പിന്‍ഗാമി 8-ാം നൂറ്റാണ്ടുമുതല്‍ പേപ്പല്‍ സ്റ്റേറ്റുകളുടെ തലവനായിത്തീര്‍ന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിലാണ് മാര്‍പ്പാപ്പായാക്ക് ഇറ്റലിയിലെ പേപ്പല്‍ സ്റ്റേറ്റുകള്‍ നഷ്ടമാകുന്നത്. മാര്‍പ്പാപ്പായ്ക്ക് രാജപദവി ലഭിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: 

''പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന് വഴിതെളിച്ച സംഭവങ്ങള്‍ പലതാണ്. അതില്‍ മുഖ്യമായത് ബാഹ്യസമ്മര്‍ദവും അതെത്തുര്‍ന്നുണ്ടായ സുരക്ഷിതത്വത്തിന്റെ ആവശ്യകതയുമാണ്. ലൊംബാര്‍ഡുകള്‍ (Lombards) എന്നറിയപ്പെടുന്ന ജര്‍മന്‍ വംശജരായ ഒരു വര്‍ഗം ഏ.ഡി. 568-ല്‍ ഇറ്റലിയുടെ വടക്കു ഭാഗത്തു നിന്നും ആക്രമണം ആരംഭിച്ചു. ഇറ്റലിക്കാകമാനം ഇതൊരു ഭീഷണിയായിത്തീര്‍ന്നു. ഇറ്റലിയുടെ ഐക്യത്തേയും സുരക്ഷിതത്വത്തേയും ഇത് സാരമായി ബാധിച്ചു. അന്ന് ഇറ്റലി ബൈസന്റൈന്‍ സാമ്രാജ്യത്തിലായിരുന്നു. പക്ഷേ ലൊംബാര്‍ ഡുകളെ തടയുവാന്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ചക്രവര്‍ത്തി തീരെ ശ്രദ്ധ ചെലുത്തിയില്ല. കാരണം മുഹമ്മദീയരുടെ കൂടെക്കൂടെയുള്ള ആക്രമണത്തിനെതിരെയുള്ള പ്രതിരോധനീക്കങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. ബൈസന്റൈന്‍ ചക്രവര്‍ത്തിയില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുകയില്ലെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ഇറ്റലിയിലെ അന്നത്തെ പ്രബല ശക്തിയായ മാര്‍പ്പാപ്പായെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായി. മാര്‍പ്പാപ്പാ ഇറ്റലിക്ക് നേതൃത്വം കൊടുക്കാന്‍ മുമ്പോട്ടു വന്നു. അങ്ങനെ മാര്‍പ്പാപ്പായുടെ നേതൃത്വം ഇറ്റലിയില്‍ അംഗീകരിക്കപ്പെട്ടു. മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പാ (590-604) ലൊംബാര്‍ഡുകളുമായി ഒരു സഖ്യത്തിലേര്‍പ്പെടുകയും ആക്രമണം ഭാഗികമായി തടയുകയും ചെയ്തു. ഈ സംഭവം മാര്‍പ്പാപ്പായുടെ ശക്തി ഇറ്റലിയില്‍ പ്രബലപ്പെടുത്തുകയും രാഷ്ട്രീയരംഗത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍പ്പാപ്പാ ചക്രവര്‍ത്തിയുടെ ഇറ്റലിയിലെ അനൗദ്യോഗിക പ്രതിനിധിയെന്നവണ്ണം വര്‍ത്തിച്ചു പോന്നു. 


മതപരമായ സംഭവവികാസങ്ങള്‍
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തെ പരോക്ഷമായി സ്വാധീനിച്ച മതപരമായ ചില സംഭവവികാസങ്ങളുമുണ്ട്. 717 മുതല്‍ 740 വരെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയായിരുന്ന ലെയോ മൂന്നാമന്‍ മതകാര്യങ്ങളിലും കൈകടത്താന്‍ തുടങ്ങി. വിഗ്രഹാരാധനയ്ക്ക് വഴിതെളിക്കുമെന്ന് ഭയന്ന് ക്രിസ്തുവിന്റെയും വിശുദ്ധന്മാരുടെയും പ്രതിമകളും രൂപങ്ങളും ചക്രവര്‍ത്തി നശിപ്പിക്കാന്‍ തീരുമാനിച്ചു. മാര്‍പ്പാപ്പായും മറ്റു സഭാധികാരികളും പ്രസ്തുത പ്രസ്ഥാനത്തെ എതിര്‍ത്തു. പക്ഷേ അതൊന്നും ചക്രവര്‍ത്തി വകവെച്ചില്ല. സാമ്രാജ്യത്തില്‍ പ്രതിമകളും രൂപങ്ങളും നശിപ്പിക്കപ്പെട്ടു. ലെയോയുടെ പിന്‍ഗാമി കോണ്‍സ്റ്റന്റൈന്‍ അഞ്ചാമനും ഈ പ്രസ്ഥാനം തുടര്‍ന്നു. വിയോജിച്ച മെത്രാന്മാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ചു. നാടുകടത്തി. അനേകായിരം പേര്‍ (50000?) ഇറ്റലിയില്‍ അഭയം പ്രാപിച്ചു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ആറാമന്റെ കാലത്ത് ഈ നിലപാടില്‍ വ്യതിയാനമുണ്ടായി. ഒരു കൗണ്‍സിലിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടുപക്ഷത്തു നിന്നും നിര്‍ദേശമുണ്ടായി. മാര്‍പ്പാപ്പാ അതു സമ്മതിച്ചു. അതിന്റെ ഫലമായി 787-ല്‍ 7-ാം എക്യുമെനിക്കല്‍ കൗണ്‍സില്‍ നിഖ്യായില്‍ സമ്മേളിച്ചു. പ്രതിമകള്‍ വഴി വിശുദ്ധരെ വണങ്ങുന്നതില്‍ തെറ്റില്ലെന്ന് കൗണ്‍സില്‍ വിധിച്ചു. പ്രതിമകള്‍ നശിപ്പിക്കുന്ന പ്രവണത തെറ്റാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഈ സംഭവം ഇറ്റലിയുടേയും കോണ്‍സ്റ്റാന്റിനോപ്പിളിന്റേയും അകല്‍ച്ചയ്ക്ക് കാരണമായി. മാര്‍പ്പാപ്പായ്ക്ക് രാഷ്ട്രീയമായും സഭാസംബന്ധമായും സ്വന്തം അധികാരവും നിലപാടും ഉറപ്പിക്കാന്‍ ഇത് സഹായകമായി. തന്നെയുമല്ല, കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും മാര്‍പ്പാപ്പായ്ക്കും ഇറ്റലിക്കാര്‍ക്കും അനിഷ്ടകരമായി പലതും പ്രതീക്ഷിക്കാമെന്ന അവബോധവും അവരില്‍ ഉളവായി'' (മുന്‍ഗ്രന്ഥം, പേജ് 322-323). 

അങ്ങനെ ഇറ്റലിയിലേയും യൂറോപ്പിലേയും രാഷ്ട്രീയസംഭവവികാസ ങ്ങളാണ് റോമിനെ ഇതര പാത്രിയാര്‍ക്കേറ്റുകളേക്കാള്‍ സാമ്പത്തിക സുരക്ഷിത ത്വവും അധികാരവുമുള്ള സ്ഥാനിയായി മാറ്റിയത്. മാര്‍പ്പാപ്പായുടെ രാഷ്ട്രീയ ധികാരത്തിന് പിന്തുണ നല്‍കാന്‍ ''കോണ്‍സ്റ്റന്റയിന്‍ ദാനം'' എന്ന ഒരു കള്ള രേഖ ഉപോദ്ബലകമായി റോമാ ഉപയോഗിച്ചു. ഫാ. കൂടപ്പുഴ എഴുതുന്നു: 


''റോമനാധിപത്യം
റോമാ കേന്ദ്രമാക്കിയുള്ള ഒരു ഭരണ സമ്പ്രദായം കത്തോലിക്കാസഭയില്‍ പ്രാബല്യത്തില്‍ വരുന്നത് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളോടുകൂടിയാണ്. ഇക്കാലത്ത് ഭരണപരവും നയപരവുമായ പല കാര്യങ്ങളും മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലായി. രാഷ്ട്രീയാധികാരികളുടെയും പ്രഭുക്ക ന്മാരുടെയും അതിരു കടന്ന പ്രേരണകള്‍ ആധ്യാത്മികവും ഭരണപരവുമായ തലങ്ങളില്‍ പല ക്രമക്കേടുകളും വരുത്തി. ഇതിനെതിരായി ശബ്ദമുയര്‍ ത്താന്‍ സഭാധികാരികള്‍ മടിച്ചില്ല. ഗ്രിഗറി ഏഴാമന്‍ (1073-1085) മാര്‍പ്പാപ്പാ യാണ് ഇത്തരം പരിഷ്‌ക്കരണം തുടങ്ങിവച്ചത്. തുടര്‍ന്നു സ്ഥാനമേറ്റ മാര്‍പ്പാപ്പാമാരെല്ലാവരുംതന്നെ ഈ ലക്ഷ്യത്തിനായി പരിശ്രമിച്ചു. മാര്‍പ്പാപ്പായുടെ നേതൃത്വം പാശ്ചാത്യരാജ്യങ്ങള്‍ പൊതുവായി അംഗീകരിക്കുന്നത് ഗ്രിഗറി ഏഴാമന്റെ കാലം മുതല്‍ക്കാണ്. എല്ലാം റോമിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള പ്രവണതയാണ് ഇക്കാലഘട്ടത്തിന്റെ പ്രത്യേകത. 

അധികാരകേന്ദ്രീകരണമെന്ന ഉദ്ദേശ്യത്തോടുകൂടി സമ്മേളിച്ച നാലാം ലാറ്ററന്‍ സൂനഹദോസ് (1215) വിവിധങ്ങളായ മാര്‍ഗങ്ങളിലൂടെ അതു സാധിച്ചു. വിശുദ്ധരുടെ പൂജ്യാവശിഷ്ടങ്ങളുടെ പരസ്യവണക്കം മാര്‍പ്പാപ്പായുടെ അംഗീകാരത്തോടെ വേണമെന്ന് നിര്‍ദേശിക്കുന്ന ഒരു രേഖതന്നെ പ്രസ്തുത സമ്മേളനം പാസ്സാക്കി. ഇതോടുകൂടി വിശുദ്ധരുടെ നാമകരണ പരിപാടിയും റോമിന്റെ അധികാരപരിധിയില്‍ ഒതുങ്ങി. 


കുരിശുയുദ്ധങ്ങളുടെ കാലത്ത് അര്‍ഥം കൊണ്ടും പട്ടാള സേവനം കൊണ്ടും സഭയെ സേവിച്ചവരെ ആധ്യാത്മികാനുകൂല്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുക പതിവായിരുന്നു. എന്നാല്‍ ഇതു ചിലര്‍ക്ക് വലിയ തെറ്റുകളില്‍ നിന്ന് എളുപ്പത്തില്‍ മോചനം ലഭിക്കാനുള്ള മാര്‍ഗമായിത്തീര്‍ന്നു. ദണ്ഡവിമോചനങ്ങളുടെ ഇത്തരം തെറ്റായ ഉപയോഗങ്ങളെ തടയുവാനായി മാര്‍പ്പാപ്പാ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുരിശുയുദ്ധത്തിന് പോയിരുന്നവരുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും റോം ഏറ്റെടുത്തു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ വ്യാപകമായ 'ഇന്‍ക്വിസിഷന്‍' കോടതിയുടെ പ്രവര്‍ത്തനങ്ങളും റോമന്‍ കേന്ദ്രീകരണ പ്രസ്ഥാനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. 


മെത്രാന്മാരുടെ നിയമനവും മാര്‍പ്പാപ്പായുടെ അധികാരത്തിലായപ്പോള്‍ മറ്റു രൂപതകള്‍ക്ക് റോമിനോടുള്ള വിധേയത്വം ഒന്നുകൂടി വര്‍ധിച്ചു. പാസ്‌കല്‍ രണ്ടാമന്റെ കാലം (1099-1118)വരെ മെത്രാനെ തിരഞ്ഞെടുത്തിരുന്നത് പ്രവിശ്യയിലെ (Province) മെത്രാന്മാരും സന്ന്യാസമേലധികാരികളും (Major Superiors) ഭദ്രാസനദേവാലയത്തിലെ വൈദികസമൂഹവും (Cathedral Chapter) അത്മായപ്രതിനിധികളും രാഷ്ട്രീയാധികാരിയുടെ പ്രതിനിധികളും ചേര്‍ന്ന ഒരു സംഘമായിരുന്നു. വേംസിലെ ഉടമ്പടിക്കു ശേഷം (Concordat of Worms- 1122) 'കത്തീദ്രല്‍ ചാപ്റ്റര്‍' സ്വയം ഈയധികാരം ഏറ്റെടുത്തു. 'കത്തീദ്രല്‍ ചാപ്റ്റര്‍' മാര്‍പ്പാപ്പായ്ക്ക് കീഴിലായിത്തീര്‍ന്നതോടെ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരവും മാര്‍പ്പാപ്പായ്ക്കായിത്തീര്‍ന്നു. 


റോമന്‍ ഭരണ കേന്ദ്രീകരണനയത്തെ വളരെ കാര്യക്ഷമമായി സഹായിച്ചവരാണ് മാര്‍പ്പാപ്പായുടെ പ്രതിനിധികള്‍. നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ മാര്‍പ്പാപ്പാ വിവിധോദ്ദേശ്യങ്ങളോടെ തന്റെ പ്രതിനിധികളെ അയയ്ക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. സൂനഹദോസുകളിലും മെത്രാന്മാരുടെ ആലോചനാസംഘങ്ങളിലും മാര്‍പ്പാപ്പായുടെ ദൗത്യവാഹകരായിട്ടാണ് ഇക്കൂട്ടര്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ സൂനഹദോസുകളിലും അത്തരത്തിലുള്ള മറ്റു സമ്മേളനങ്ങളിലും വളരെ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിച്ചിരുന്നു. 
                                                                         (തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ