2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം I

ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
i
മാര്‍പ്പാപ്പാ 
ലോകത്തെമ്പാടുമുള്ള കത്തോലിക്കാ സഭാവിഭാഗം തങ്ങളുടെ ആധ്യാത്മിക തലവനായിട്ടാണ് റോമിലെ മാര്‍പ്പാപ്പായെ കണക്കാക്കുന്നത്. ക്രിസ്തുവിന്റെ വികാരി എന്നും മാര്‍പ്പാപ്പായെ സംബോധന ചെയ്യാറുണ്ട്. ''The Roman Pontiff as the successor of Peter I is perpetual and visible source and foundation of unity. Both of the Bishops and the whole company'' (LGN.44).


മാര്‍പ്പാപ്പായ്ക്ക് ക്രിസ്തുവിന്റെ വികാരി, പത്രോസ് അപ്പോസ്തലന്റെ പിന്‍ഗാമി എന്നീ പദവികളോടൊപ്പം റോമിലെ മെത്രാന്‍, പാശ്ചാത്യ പാത്രിയാര്‍ക്കിസ്, ഇറ്റലിയിലെ പ്രിമേറ്റ്, ഇറ്റലിയിലെ മെത്രാസനങ്ങളുടെ ആര്‍ച്ചു ബിഷപ്പ്, വത്തിക്കാന്‍ സംസ്ഥാനത്തിന്റെ തലവന്‍ എന്നിങ്ങനെ ഇതര പദവികളുമുണ്ട്. (Sacramentum Mundi, Karl Rahnar, Vol.5, p. 40).
പോപ്പ് എന്ന പദത്തിനര്‍ഥം പിതാവ് എന്നാണ്. ക്രിസ്തുവര്‍ഷം ആദിമ ശതകങ്ങളില്‍ പോപ്പ് എന്ന പദവി എല്ലാ മെത്രാന്മാരും സ്വീകരിച്ചിരുന്നു. പിന്നീട് പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാരും തങ്ങളുടെ പേരിനോട് ചേര്‍ത്ത് 'പോപ്പ്' എന്ന പദം ഉപയോഗിച്ചു പോന്നു. ഈ പാരമ്പര്യം പാശ്ചാത്യസഭയിലേക്കും വ്യാപിക്കുകയുണ്ടായി. പിന്നീട് അലക്‌സാന്‍ഡ്രിയായിലെ ബിഷപ്പിനെ കുറിക്കുന്നതിനു മാത്രം പോപ്പ് എന്ന പദം ഉപയോഗിച്ചു വന്നു. ആറാം നൂറ്റാണ്ടിന്റെ മധ്യശതകത്തോടു കൂടി പോപ്പ് എന്ന പദം പാശ്ചാത്യസഭയില്‍ റോമിലെ മെത്രാനു മാത്രമുള്ള പദവിയായിത്തീര്‍ന്നു. ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പായുടെ കാലത്ത് നിയമപരമായി ഈ പദം റോമിലെ മാര്‍പ്പാപ്പായ്ക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടു (Ibid).

കത്തോലിക്കാസഭയുടെ കാഴ്ചപ്പാടില്‍ മാര്‍പ്പാപ്പാ ക്രിസ്തുവിന്റെ കാണപ്പെട്ട പ്രതിപുരുഷനാണ്. സഭയില്‍ മാര്‍പ്പാപ്പായുടെ പ്രത്യേകമായ അനിഷേധ്യസ്ഥാനത്തിന് ആധാരമായി കത്തോലിക്കാസഭ സുവിശേഷത്തിലുള്ള യേശുവിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

I. അപ്പോസ്തലന്മാരുടെ പേരുകള്‍ (മത്തായി 10:2; മര്‍ക്കോ 3:16; ലൂക്കോ 6:14; അപ്പോ 1:13) സുവിശേഷത്തില്‍ പരാമര്‍ശിക്കുമ്പോഴെല്ലാം പത്രോസിന്റെ പേര് ഒന്നാമതായിക്കാണപ്പെടുന്നതിനാല്‍ മറ്റ് എല്ലാ അപ്പോസ്തലന്മാരില്‍ പത്രോസ് മുഖ്യനായിരുന്നു എന്ന് കത്തോലിക്കാ സഭാപണ്ഡിതന്മാര്‍ വാദിക്കുന്നു. 

II. സഭയില്‍ പത്രോസിന് പ്രാമാണികത്വം ഉണ്ട് എന്ന വാദത്തിന് ഏറ്റം ശക്തമായ പിന്‍ബലം നല്‍കുന്നത് പത്രോസിനോട് ക്രിസ്തു പറഞ്ഞ വാക്കുകളാണ്: 
''കെസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ യേശു ശിഷ്യന്മാരോട് ചോദിച്ചു: 'മനുഷ്യപുത്രന്‍ ആരാെണന്നാണ് ജനങ്ങള്‍ പറയുന്നത്?' അവര്‍ പറഞ്ഞു: 'സ്‌നാപകയോഹന്നാന്‍ എന്നു ചിലര്‍ പറയുന്നു. ഏലിയാ എന്നു മറ്റു ചിലര്‍ പറയുന്നു. യിരെമ്യായോ പ്രവാചകരില്‍ ഒരുവനോ ആണെന്നു വേറെ ചിലര്‍ പറയുന്നു.' അവന്‍ അവരോടു ചോദിച്ചു: 'എന്നാല്‍ ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?' ശിമയോന്‍ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിന്റെ പുത്രന്‍.' യേശു മറുപടി പറഞ്ഞു; 'യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍. മനുഷ്യനല്ല ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത്; എന്റെ സ്വര്‍ഗസ്ഥനായ പിതാവാണ്. ഞാന്‍ നിന്നോട് പറയുന്നു: നീ പത്രോസ് ആകുന്നു. ഈ പാറയില്‍ എന്റെ സഭ ഞാന്‍ കെട്ടിപ്പടുക്കും. മരണത്തിന്റെ ശക്തികള്‍ അതിന്നെതിരെ വിജയിക്കയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും'' (മത്താ 16:13-19).

യേശു ഈ വെളിപ്പെടുത്തലിലൂടെ പത്രോസിനെ സഭയുടെ മൂലക്കല്ലായി ഉയര്‍ത്തി എന്ന് കത്തോലിക്കാ സഭ വിശ്വസിക്കുന്നു. സഭ പണിയപ്പെട്ടിരിക്കുന്നത് പത്രോസ് എന്ന പാറമേലാണ്. അതിന്നെതിരായി മരണത്തിന്റെ ശക്തികള്‍ അല്ലെങ്കില്‍ പാതാള വാതിലുകള്‍ ശക്തിപ്പെടുകയില്ല. സ്വര്‍ഗത്തിന്റെ താക്കോലുകള്‍ പത്രോസിന്നു നല്‍കപ്പെട്ടു. കെട്ടുവാനും അഴിക്കുവാനും ഉള്ള അധികാരം പത്രോസിന്നു കൊടുത്തതോടെ സഭാതത്ത്വങ്ങളെ വിശദീകരിക്കാനുള്ള അവകാശം പത്രോസില്‍ നിക്ഷിപ്തമായി.

III. സഭയെ പാലിക്കുന്നതിന് പത്രോസിനെ പ്രത്യേകമായി ഏല്പിച്ചു എന്നതിന് അടിസ്ഥാനമായി സുവിശേഷത്തിലെ താഴെപ്പറയുന്ന ഭാഗം ചൂണ്ടിക്കാണിക്കപ്പെടുന്നു: ''അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ ശിമയോന്‍ പത്രോസിനോട് യേശു ചോദിച്ചു: 'യോഹന്നാന്റെ പുത്രനായ ശിമയോനേ, ഇവരെല്ലാവരെയുംകാള്‍ അധികം നീ എന്നെ സ്‌നേഹിക്കുന്നുവോ?' അയാള്‍ പറഞ്ഞു: 'ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ'. അവന്‍ അയാളോടു പറഞ്ഞു: 'എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.' രണ്ടാമതും അവന്‍ അയാളോടു ചോദിച്ചു: 'യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നവോ?' അയാള്‍ അവനോടു പറഞ്ഞു: 'ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ.' അവന്‍ അയാളോടു പറഞ്ഞു: 'എന്റെ ആടുകളെ മേയ്ക്കുക. അവന്‍ മൂന്നാമതും അയാളോട് ചോദിച്ചു: 'യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ?' നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് മൂന്നാം തവണയും അവന്‍ ചോദിച്ചതു കൊണ്ട് പത്രോസ് ദുഃഖിച്ചു. അയാള്‍ അവനോടു പറഞ്ഞു: 'കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നും നിനക്കറിയാം.' യേശു അയാളോടു പറഞ്ഞു: 'എന്റെ ആടുകളെ മേയ്ക്കുക..... പിന്നീട് അവന്‍ അയാളോട് പറഞ്ഞു: എന്നെ അനുഗമിക്കുക'' (യോഹ 21: 15-19). ഈ വാക്കുകളിലൂടെ യേശു വിശ്വാസികളെ പാലിക്കാനും പരിരക്ഷിക്കാനും ഉള്ള അധികാരവും കടമയും പത്രോസിന് നല്‍കി എന്നാണ് കത്തോലിക്കാ പണ്ഡിതന്മാരുടെ വാദം. ''എന്റെ ആടുകളെ മേയ്ക്കുക'' എന്ന വാക്കുകളിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷം മറ്റ് അപ്പോസ്തലന്മാരെയും വിശ്വാസികളെയും പത്രോസിന്റെ പരിപാലനത്തിനായി യേശു ഏല്‍പിച്ചു കൊടുത്തു എന്നു കത്തോലിക്കാസഭ കരുതുന്നു.

IV. പത്രോസിന്റെ പരമാധികാരത്തെ സ്ഥാപിക്കുന്നതിനു വേണ്ടി ഉദ്ധരിക്കപ്പെടുന്ന മറ്റൊരു സുവിശേഷ ഭാഗം താഴെ കൊടുക്കുന്നു: ''ശിമയോനേ, ശിമയോനേ, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പേറ്റിക്കൊഴിക്കാന്‍ അനുവാദം വാങ്ങിയിരിക്കുന്നു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു. നീ പിന്തിരിഞ്ഞു വരുമ്പോള്‍ നിന്റെ സഹോദരരെയും ശക്തിപ്പെടുത്തുക'' (ലൂക്കോ 22: 31-32). ഇവിടെ യേശു പത്രോസിനു വേണ്ടി പ്രത്യേകമായി പ്രാര്‍ഥിക്കുകയും വിശ്വാസത്തില്‍ നിന്ന് വീണുപോകാനിടയുള്ള തന്റെ സഹോദരരായ അപ്പോസ്തലന്മാരെ ശക്തിപ്പെടുത്തുന്നതിനായി കല്‍പിക്കുകയും ചെയ്തിരിക്കുന്നു. തന്മൂലം സഭയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേകാനുഗ്രഹം പത്രോസിന്ന് യേശുവിന്റെ പ്രാര്‍ഥനയിലൂടെ ലഭിച്ചു. 

V. പെന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മ പ്രചോദിതനായി സുവിശേഷം പ്രസംഗിക്കുന്നത് പത്രോസാണ്. ''എന്നാല്‍, പത്രോസ് മറ്റു പതിനൊന്നു പേരോടൊപ്പം എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു. 'യഹൂദ ജനങ്ങളേ, സര്‍വ ജറൂശലേം നിവാസികളേ, നിങ്ങള്‍ ഇതു മനസ്സിലാക്കിയാലും; എന്റെ വാക്ക് ശ്രദ്ധിച്ചു കേട്ടാലും' (അപ്പോ 2:14). ഈ സംഭവത്തില്‍നിന്നും സഭയിലെ ആദ്യത്തെ പ്രബോധകന്‍ എന്ന നിലയില്‍ യേശു പരിശുദ്ധാത്മാവിലൂടെ പത്രോസില്‍ പ്രവര്‍ത്തിച്ചു എന്ന് കണക്കാക്കപ്പെടുന്നു. 


ഇങ്ങനെ യേശുവിന്റെ ശിഷ്യപ്രമുഖനായിരുന്ന പത്രോസിനെ യുഗാന്ത്യം വരെ സഭയുടെ പരിപാലകനായി യേശു നിയമിച്ചു എന്നും സഭയുടെ പരിപാലനാവകാശം അല്ലെങ്കില്‍ കടമ പത്രോസിലും പത്രോസിന്റെ പിന്‍ഗാമിയായ റോമന്‍ മാര്‍പ്പാപ്പായിലും നിക്ഷിപ്തമായിരിക്കുന്നു എന്നുമാണ് കത്തോലിക്കാ വിശ്വാസം. അങ്ങനെ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പാ സഭയുടെ കാണപ്പെട്ട തലവനും പ്രബോധകനും പരിപാലകനും ആണെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. സഭാപ്രബോധകന്‍ എന്ന നിലയില്‍ വിശ്വാസവും സന്മാര്‍ഗവും സംബന്ധിക്കുന്ന കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം-തെറ്റു വരാന്‍ പാടില്ലാവരം- ഉണ്ട് എന്നത് കത്തോലിക്കാസഭയിലെ അടിസ്ഥാന വിശ്വാസത്തില്‍ ഒന്നാണ്. കത്തോലിക്കാസഭയിലെ അടിസ്ഥാനനിയമമായ 'കാനോന്‍ നിയമത്തില്‍' മാര്‍പ്പാപ്പായുടെ അധികാരത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു:

The office uniquely committed by the Lord to Peter, the first of the Apostles, and to be transmitted to his successors, abides in the Bishop of the Church of Rome. He is the head of the College of Bishops, the Vicar of Christ, and the pastor of the Universal Church here on earth. Consequently, by virtue of his office, he has supreme, full, immediate and universal ordinary power in the Church, and he can always freely exercise this power.

The Roman Pontiff acquires full and supreme power in the Church when, together with episcopal consecration, he has been lawfully elected and has accepted the election. Accordingly, if he already has the episcopal character, he receives this power from the moment he accepts election to the supreme pontificate. If he does not have the episcopal character, he is immediately to be ordained Bishop.

Should it happen that the Roman Pontiff resigns from his office, it is required for validity that the resignation be freely made and properly manifested, but it is not necessary that it be accepted by anyone.
By virtue of his office, the Roman Pontiff not only has power over the universal Church, but also has pre-eminent ordinary power over all particular Churches and their groupings. This reinforces and defends the proper, ordinary and immediate power which the Bishops have in the 
particular Churches entrusted to their care.

The Roman Pontiff, in fulfilling his office as supreme Pastor of the Church, is always joined in full communion with the other Bishops, and indeed with the whole Church. He has the right , however, to determine, according to the needs of the Church, whether this office is to be exercised in a personal or in a collegial manner.

There is neither appeal nor recourse against a judgement or a decree of the Roman Pontiff.

The Bishops are available to the Roman Pontiff in the exercise of his office, to cooperate with him in various ways, among which is the  synod  of Bishops. Cardinals also assist him, as do other persons and institutes fulfil their offices in his name and by his authority, for the good of all the Churches, in accordance with the norms determined by law''  (The Code of Canon Law, pp. 57,58). 

അങ്ങനെ കാനോന്‍നിയമമനുസരിച്ച് പാപ്പാസ്ഥാനം സവിശേഷമായ രീതിയില്‍ ആദ്യ അപ്പോസ്തലനായ പത്രോസിന് കൊടുക്കുകയും ഈ അധികാരം പിന്‍ഗാമികളിലേക്ക് കൈമാറുകയും റോമിലെ പോപ്പ് എന്ന അധികാരിയില്‍ നിക്ഷിപ്തമാവുകയും ചെയ്തു. മാര്‍പ്പാപ്പാ മെത്രാന്‍ സംഘത്തിന്റെ തലവനും, ക്രിസ്തുവിന്റെ വികാരിയും, ആഗോള സഭയുടെ പ്രബോധകനുമായിത്തീര്‍ന്നു. ഇതിന്റെ ഫലമായി സ്ഥാനപരമായി മാര്‍പ്പാപ്പായ്ക്ക് പരമോന്നതവും പൂര്‍ണവും തത്ക്ഷണവും ആഗോള പരവുമായ അധികാരം സഭയ്ക്കുള്ളിലുണ്ട്. ഈ അധികാരം സ്വതന്ത്രമായി അദ്ദേഹത്തിന് എപ്പോഴും ഉപയോഗിക്കാവുന്നതാണ്. 

മാര്‍പ്പാപ്പായുടെ തീരുമാനത്തിനെതിരെ യാതൊരു അപ്പീലും നിലനില്‍ക്കത്തക്കതല്ല. കര്‍ദ്ദിനാളന്മാരും മെത്രാന്മാരും മറ്റെല്ലാ സഭാസംവിധാനങ്ങളും മാര്‍പ്പാപ്പായുടെ സഭാ പ്രബോധന-പരിപാലന കടമകളില്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു മാത്രമുള്ളവയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പ്പാപ്പായാണ്. മാര്‍പ്പാപ്പായായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി മെത്രാനായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ തെരഞ്ഞടുക്കപ്പെട്ടു കഴിഞ്ഞാല്‍ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യപ്പെടും. 

(നാളെ : II മാര്‍പ്പാപ്പായും ഇതര സഭകളും) 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ