2013, മാർച്ച് 4, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
VI
മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി

എട്ടാം നൂറ്റാണ്ടില്‍ രാഷ്ട്രീയാധികാരംകൂടി കൈവന്നതോടെ മാര്‍പ്പാപ്പാമാരുടെ ജീവിതശൈലിക്ക് മാറ്റം ഉണ്ടായി. റോമന്‍ചക്രവര്‍ത്തിമാരെ തെരഞ്ഞടുക്കുന്നതില്‍ പ്രഭുക്കന്മാര്‍ തമ്മില്‍ നടത്തിയ യുദ്ധങ്ങളെയും അതിക്രമങ്ങളെയും കലാപങ്ങളെയും ഓര്‍മിപ്പിക്കുന്ന മട്ടില്‍ പാപ്പാധികാരത്തിനു വേണ്ടി പ്രഭുക്കന്മാര്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി.  ഫാ. കൂടപ്പുഴ എഴുതുന്നു: ''ചാര്‍ലി മെയിന്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ കുലീനവംശജരായ കുറെപ്പേര്‍ സഭാധികാരികളുടെ സഹായം സ്വീകരിച്ച് അധികാരം പിടിച്ചു പറ്റാന്‍ ശ്രമിച്ചു. മാര്‍പ്പാപ്പായുടെ സ്ഥാനത്തിന് ഏറെപ്പേര്‍ നോട്ടമിട്ടു. ആദര്‍ശങ്ങളുടെ കാവല്‍ഭടന്മാരായിരിക്കേണ്ടിയിരുന്ന മാര്‍പ്പാപ്പാമാരുടെ ജീവിതം പരാജയങ്ങളില്‍ നിന്നും വിമുക്തമായിരുന്നില്ല. 867നും 1048 നും ഇടയ്ക്ക് സഭാസാരഥ്യം വഹിച്ച 44 പാപ്പാമാരില്‍ ഒമ്പതു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  വിഷം കൊണ്ട് രണ്ടു പേര്‍ മരിച്ചു . നാലുപേര്‍ കൊലപാതകത്തിനു വിധേയരായി. ഒരാളെ കഴുത്തു ഞെരിച്ചു കൊന്നു. മറ്റു രണ്ടുപേര്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ഈ വസ്തുതകള്‍ അന്നത്തെ ധാര്‍മ്മിക നിലവാരം വ്യക്തമാക്കാന്‍ ഉപകരിക്കും'' (തിരുസ്സഭാ ചരിത്രം, പേജ് 348-49). 
മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതം യഥാര്‍ഥ ക്രൈസ്തവവിശ്വാസികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭൗതികഭരണതലങ്ങളിലും കൊട്ടാരങ്ങളില്‍ പോലും അസുലഭമായി കണ്ടെത്താവുന്ന അസാന്മാര്‍ഗികതയിലും ക്രൂരതയിലും പേപ്പല്‍ കൊട്ടാരം അത്യധികം അധഃപതിച്ചു. യൂറോപ്പിലെ രാജകിരീടങ്ങള്‍ക്ക് അധാര്‍മികപിന്തുണ നല്കുന്നതില്‍ മാര്‍പ്പാപ്പാമാര്‍ കാണിച്ച ഔദാര്യം അവര്‍ക്കു തന്നെ കെണിയായിത്തീര്‍ന്നു. സ്‌പൊളേറ്റോ യിലെ ലാമ്പര്‍ട്ടു പ്രഭുവിനെ ചക്രവര്‍ത്തിയായി പോപ്പ് ഫൊര്‍മോസുസ് (891-96) അവരോധിച്ചു. അതേസമയം ജര്‍മനിയിലെ അര്‍നള്‍ഫ് രാജാവിനെ നിസ്സങ്കോചം മാര്‍പ്പാപ്പാ ചക്രവര്‍ത്തിയായി അംഗീകരിച്ചു. അത് ഈ രണ്ടു ചക്രവര്‍ത്തിമാരും പരസ്പരം ഏറ്റുമുട്ടാന്‍ പശ്ചാത്തലമൊരുക്കി. ജര്‍മന്‍ രാജാവിനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതില്‍ ക്ഷുഭിതനായ ലാമ്പര്‍ട്ട് രാജാവ് റോം ആക്രമിച്ചു. അപ്പോഴേക്കും ഫൊര്‍മോസുസ് മാര്‍പ്പാപ്പാ നിര്യാതനായിരുന്നു. ഈ മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പില്‍പെട്ട സ്റ്റീഫന്‍ ഏഴാമന്‍ മാര്‍പ്പാപ്പായായി അവരോധിക്കപ്പെട്ടു.  
   മരണമടഞ്ഞ ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ലോകചരിത്രത്തില്ഇതിനു മുന്‍പോ പിന്‍പോ കേട്ടിട്ടില്ലാത്ത വിധം വിചാരണയ്ക്ക് വിധേയനാക്കി. എട്ടുമാസം മുമ്പ് മരിച്ചടക്കപ്പെട്ട ഫെര്‍മോസൂസിന്റെ ശവശരീരം മാന്തിയെടുത്ത് മാര്‍പ്പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിച്ച് കൗണ്‍സില്‍ ചേബറില്‍ പാപ്പായുടെ സിംഹാസനത്തില്‍ ഇരുത്തി. ഇതിനു ശേഷം വിസ്താരം ആരംഭിച്ചു. സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്നെ ഈ പ്രേതവിസ്താരം നടത്തി. ഈ സൂനഹദോസില്‍ വച്ച് ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ശപിച്ചു. ഇതിനു ശേഷം സ്ഥാനവസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി, മാര്‍പ്പാപ്പാ എന്ന നിലയില്‍ അനുഗ്രഹിക്കുന്നതിന് ഉയര്‍ത്തിയ, വലതു കയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചു.പിന്നീട് മൃതദേഹം കൊട്ടാരത്തിലൂടെ വലിച്ചിഴച്ച് തെരുവില്‍ കൂടിയിരുന്ന ജനങ്ങളുടെ മധ്യത്തിലേയ്ക്ക് എറിഞ്ഞു. അവര്‍ അതിനെ അവിടെ നിന്നു വലിച്ച് ടൈബര്‍ നദിയില്‍ എറിഞ്ഞു.    അങ്ങനെ സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്റെ മുന്‍ഗാമിയോട് പ്രതികാരം ചെയ്തുന്നാല്‍ ആ വര്‍ഷം  എതിരാളികള്‍ സ്റ്റീഫന്‍ മാര്‍പ്പാപ്പായെ കഴുത്തുഞെരിച്ചു കൊന്നു.. 

തുടര്‍ന്ന് സ്റ്റീഫന്‍ മാര്‍പ്പാപ്പായുടെ പിന്തുണക്കാരനായ കാര്‍ഡിനല്‍ സെര്‍ജിയൂസ് മാര്‍പ്പാപ്പായായി സ്ഥാനം ഏറ്റു അതുകൊണ്ടും പ്രശ്‌നം അവസാനിച്ചില്ല. എതിര്‍ഗ്രൂപ്പുകാര്‍ സെര്‍ജിയൂസിനെ റോമില്‍ നിന്നും ആട്ടിപ്പായച്ചു. ആറുകൊല്ലത്തിനിടയില്‍ ഏഴു പേര്‍ പാപ്പാ സ്ഥാനം കയ്യാളി. (ഇവരില്‍ പലരും എതിര്‍ പാപ്പാമാരായാണ് അറിയപ്പെടുന്നത്.) ഏഴാം കൊല്ലം പ്രഭുക്കന്മാരുടെ പിന്തുണയോടെ സെര്‍ജിയൂസ് തിരിച്ചെത്തി റോമാ കൈവശപ്പെടുത്തി ഈ കാലഘട്ടത്തെക്കുറിച്ച്. കത്തോലിക്കാ ചരിത്രകാരനായ തോമസ് നീലും റെയ്മണ്ട്ഷുമാന്റും ഇങ്ങനെ എഴുതുന്നു: ''ഒരു എതിര്‍ പാപ്പാ ആയിരുന്ന ക്രിസ്റ്റഫര്‍ മാര്‍പ്പാപ്പാ, ലിയോ അഞ്ചാമനെ ജയിലില്‍ അടച്ചു സെര്‍ജിയൂസ്  മൂന്നാമന്‍ മാര്‍പ്പാപ്പാ (904-911) ക്രിസ്റ്റഫറിനെ ലിയോ മാര്‍പ്പാപ്പായോടൊപ്പം കല്‍തുറുങ്കിലാക്കി തുടര്‍ന്ന് അവരോടുള്ള പക മൂലം രണ്ടു പേരെയും വധിച്ചു. സെര്‍ജിയൂസ്, ഫൊര്‍മോസൂസ് മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പുകാരനായിരുന്നു. പഴയ മുറിവുകള്‍ ഉണങ്ങാന്അനുവദിച്ചുമില്ല. 
ഈ വഴക്കുകള്‍ക്കിടയില്‍ സമ്പന്നനും പേപ്പല്‍ അധികാരിയും സെനറ്ററുമായ തിയോഫിലാക്ട് അധികാരം കവര്‍ന്നെടുത്തു. ഇയാളും ഭാര്യ തെയഡോറായും പെണ്‍മക്കളായ തെയഡോറായും മറോസ്സിയായും ചേര്‍ന്ന് രണ്ടു തലമുറ റോമില്‍ ആധിപത്യം സ്ഥാപിച്ചു. മറോസ്സിയാ, അവളുടെ സൗന്ദര്യം കൊണ്ട് സെര്‍ജിയൂസ് മാര്‍പ്പാപ്പായെ കീഴടക്കി, ആ കുടുംബ ത്തിന്റെ അധികാരം ഉറപ്പിച്ചു. ജോണ്‍ 10-ാമന്‍ മാര്‍പ്പാപ്പാ (914-922) തന്റെ സ്ഥാനാരോഹണത്തിന് തിയോഫിലാക്ട് കുടുംബത്തോട് കടപ്പെട്ടിരി ക്കുന്നു. അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. സരാസ്സന്മാര്‍ക്ക് എതിരായി സ്വയം പട നയിച്ച് വിജയം നേടി. ജര്‍മനിയിലും ഫ്രാന്‍സിലും അധികാരം ഉറപ്പിച്ചു. മറോസ്സിയായുടെയും സെര്‍ജ്ജിയൂസ്സ് മാര്‍പ്പാപ്പായുടെയും പുത്രനായിരുന്നു ജോണ്‍ 11-ാമന്‍ മാര്‍പ്പാപ്പാ (931-935). അദ്ദേഹം റോമിലെ ഭരണ ത്തിന്റെ കടിഞ്ഞാണ്‍ തന്റെ അമ്മയ്ക്ക് പൂര്‍ണമായും വിട്ടുകൊടുത്തു. എന്നാല്‍ പോപ്പിന്റെ സഹോദരന്‍ ആല്‍ബറിക് അധികാരം പിടിച്ചടക്കി. പ്രഭു ഇരുപതു കൊല്ലക്കാലം റോമില്‍ ശക്തമായ ഒരു ഭരണം നല്‍കിയെങ്കിലും തുടര്‍ച്ചയായി അഞ്ചു മാര്‍പ്പാപ്പാമാരെ നേരിട്ടു തന്നെ ഇയാള്‍ നിയമിച്ചു. ആല്‍ബറിക്കിന്റെ സുഹൃത്തായ ക്രുഡിയിലെ വി. ഓദോയുടെ പ്രേരണയില്‍ ആധ്യാത്മിക നവീകരണത്തിനുള്ള വ്യഗ്രത റോമില്‍ ഉണ്ടായി. നിര്‍ഭാഗ്യവശാല്‍ തന്റെ മരണക്കിടക്കയില്‍ വച്ച് ആല്‍ബറിക്ക് തന്റെ പുത്രനെ മാര്‍പ്പാപ്പായായി പേരു നിര്‍ദേശിച്ചു: ജോണ്‍ 12 (955-64). ഈ പാപ്പായോടൊപ്പം മാര്‍പ്പാപ്പാമാരുടെ ചരിത്രവും ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് അധഃപതിച്ചു. ഇരുപതു വയസ്സു പോലും ആകാതിരുന്ന ജോണ്‍ മാര്‍പ്പാപ്പാ വൈവിധ്യമാര്‍ന്ന ജീവിത സുഖങ്ങള്‍ക്കായി സ്വയം പൂര്‍ണമായും അര്‍പ്പിച്ചു.
12 വയസ്സിനും 20 വയസ്സിനും മധ്യേ പ്രായമുണ്ടന്നു കരുതപ്പെടുന്ന 9-ാം ബനഡിക്ട് മാര്‍പ്പാപ്പാ (1032-1044) സുഖഭോഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി. റോമാക്കാര്‍ക്കു പോലും ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. 1044ല്‍ പോപ്പിനെതിരായി ക്രെസന്തി കലാപക്കൊടി ഉയര്‍ത്തുകയും സില്‍വസ്റ്റര്‍ 3-ാമനെ മാര്‍പ്പാപ്പായായി ലാറ്ററന്‍ കൊട്ടാരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ടസ്‌കന്നിയുടെ ബന്ധുക്കള്‍ ബനഡിക്ട് മാര്‍പ്പാപ്പായുടെ സ്ഥാനം തിരിച്ചു പിടിച്ച് ബനഡിക്ടിനു കൊടുത്തെങ്കിലും സമാധാനവും സുഖഭോഗവും ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ തലതൊട്ടപ്പനില്‍ നിന്നും പണം വാങ്ങി സ്ഥാനം വിട്ടുകൊടുത്തു.   അങ്ങനെ സ്ഥാനം ലഭിച്ച ഗ്രിഗറി 6-ാമന്‍ പണം കൊടുത്ത് സ്ഥാനം വാങ്ങിയതൊഴിച്ചാല്‍ വളരെ ചീത്തയൊന്നുമായിരുന്നില്ല. (പണം കൊടുത്താണ് പാപ്പാസ്ഥാനം വാങ്ങിയതെന്ന് പരസ്യമായിരുന്നുമില്ല). ബനഡിക്ട് കുറഞ്ഞൊരു കാലം കൊണ്ട് തന്റെ സ്വസ്ഥ ജീവിതം മടുത്തു. പാപ്പാ സ്ഥാനം തിരിച്ചു ചോദിച്ചു. പാപ്പാസ്ഥാനത്തിനു വേണ്ടി നടന്ന ഈ കച്ചവടത്തെപ്പറ്റി ചക്രവര്‍ത്തി ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹം 1046-ല്‍ വമ്പിച്ച സന്നാഹവുമായി ഇറ്റലിയിലെത്തി. പുരോഹിതരുടെ ഒരു സൂനഹദോസ് വിളിച്ചു കൂട്ടി എല്ലാ മാര്‍പ്പാപ്പാമാരെയും സ്ഥാനഭ്രഷ്ടരാക്കി ജര്‍മന്‍കാരനായ ക്ലമന്റ് രണ്ടാമനെ മാര്‍പ്പാപ്പായായി പ്രഖ്യാപിച്ചു'' (History of the Catholic Church, Milwaukee, 1957 pages. 168-170, സ്വന്തം തര്‍ജമ).
                                                                               (തുടരും) 

1 അഭിപ്രായം:

  1. Joseph MatthewMarch 6, 2013 at 7:57 PM
    പോപ്പ് ഫൊര്‍മോസുസ് (891-96) പ്രേതവിസ്താരം ശ്രീ പുലിക്കുന്നന്റെ ലേഖനത്തില്‍ മുഴുവനായി എഴുതിയിട്ടില്ല. വിസ്തരിച്ചത് സ്റ്റീഫന്‍ എഴാമാനെന്നും ആറാമനെന്നും വിത്യസ്തമായി ചരിത്രലേഖനങ്ങളില്‍ കാണുന്നു. ഈ മാര്‍പാപ്പയുടെ പ്രേതവിസ്താരങ്ങള്‌ അധികാരംവെച്ച് കളിക്കുന്നവരുടെ രാഷ്ട്രീയമായിരുന്നു.

    മാര്‍പാപ്പയായിരുന്നപ്പോള്‍ അനുഗ്രഹിച്ചിരുന്ന മൂന്നു വിരലുകള്‍ ഫൊര്‍മോസുസിന്റെ മൃതശരീരത്തില്‍നിന്നും മുറിച്ചശേഷം മൃതദേഹം വലിച്ചിഴച്ച് ടൈബര്‍നദിയില്‍ എറിയുന്നതുവരെയുള്ള ചരിത്രം ഈ ലേഖനത്തില്‍ വായിക്കാം.

    പിന്നീട് ഒരു പുരോഹിതസന്യാസി ഈ പ്രേതശരീരം വീണ്ടെടുത്തിരുന്നു. സ്റ്റീഫന്‍(7?)ആറാമന്റെ മരണശേഷം ഫൊര്‍മോസിസിന്റെ മൃതശരീരം വീണ്ടും സെന്‍റ് പീറ്റേഴ്സ് ബസലീക്കായില്‍ കൊണ്ടുവന്നു മറവുചെയ്തിരുന്നു.മറ്റൊരു കുറ്റവിസ്ത്താരം പാടില്ലാന്നും നിരോധിച്ചിരുന്നു. ഫൊര്‍മോസുസ് വിരോധിയായിരുന്ന സെര്‍ജിയൂസ് മൂന്നാമന്‍ 904-ല്‍ മാര്‍പാപ്പയായി. ഈ മാര്‍പാപ്പ രണ്ടാംതവണയും ഫൊര്‍മോസീസിന്റെ പ്രേതത്തെ വിസ്തരിക്കുവാന്‍ തീരുമാനിച്ചു.കൂടാതെ ഫൊര്‍മോസീസ് സ്ഥാനം നല്കിയ പുരോഹിതരും മെത്രാന്മാരും വീണ്ടും അഭിഷേകം നടത്തണമെന്നും കല്പ്പനയുണ്ടാക്കി. എന്നാല്‍ സഭാപുരോഹിതരുടെ എതിര്‍പ്പുമൂലം സെര്‍ജിയൂസ് മാര്‍പാപ്പ ആ തീരുമാനത്തില്‍നിന്നും പിന്‍വാങ്ങി.

    സെര്‍ജിയൂസ്മൂന്നാമന്‍ പ്രേതത്തെ രണ്ടാംതവണയും വിസ്തരിച്ച് കുറ്റക്കാരനെന്നു വിധിച്ചു. ഇതിനെ രണ്ടാം കാഡവര്‍ സിനഡന്നറിയപ്പെടുന്നു. ഈ സിനഡില്‍വെച്ചു പ്രേതത്തിന്റെ തലവെട്ടി വീണ്ടും മറവുചെയ്തു. ഇയാളുടെ മുന്‍ഗാമികള്‍ ലിയോ അഞ്ചാമന്‍ മാര്‍പാപ്പായെയും ക്രിസ്റ്റഫര്‍ മാര്‍പാപ്പയെയും കല്‌ത്തുറുങ്കലില്‍നിന്നും വധിച്ചു.

    ഇയാളുടെ വെപ്പാട്ടിയിലുണ്ടായ മകനാണ് അടുത്ത മാര്‍പാപ്പായായ ജോണ്‍ പതിനൊന്നാമന്‍. ഈ മാര്‍പാപ്പയെ 'സഭയുടെ അപമാനം (shame) എന്നറിയപ്പെടുന്നു.


    Joseph MatthewMarch 6, 2013 at 9:13 PM
    ശ്രീ പുലിക്കുന്നന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന സ്റ്റീഫന്‍ എഴാമനല്ല സ്റ്റീഫന്‍ അറാമനാണ് പ്രേതവിസ്താരം നടത്തിയത്.(VI.സ്റ്റീഫന്‍ 6,(896-897) സ്റ്റീഫന്‍ ഏഴാമന്‍ മാര്‍പാപ്പായായിരുന്ന കാലം 928 മുതല്‍ 931 വരെയാണ്.
    ഏഴു സ്റ്റീഫന്‍മാര്‍പാപ്പാമാരുടെയും ഭരണകാലങ്ങള്‍ താഴെചേര്‍ക്കുന്നു.
    I. സെന്റ്‌.സ്റ്റീഫന്‍ 1,(254-257)
    II.സ്റ്റീഫന്‍ 2,(715-757)
    III. സ്റ്റീഫന്‍ 3, (720-772)
    IV.സ്റ്റീഫന്‍ 4,(816-817)
    V. സ്റ്റീഫന്‍ 5, (885-891)
    VI.സ്റ്റീഫന്‍ 6,(896-897)
    VII. സ്റ്റീഫന്‍ 7,(928-931)

    മറുപടിഇല്ലാതാക്കൂ