2013 മാർച്ച് 9, ശനിയാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച ii)


                                ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി
                        (തുടര്ച്ച ii) 

മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതവും രാഷ്ട്രീയക്കളിയും വളരെയധികം ദൈവമനുഷ്യരെ പ്രകോപിപ്പിച്ചു. 14-ാം നൂറ്റാണ്ടോടുകൂടി സഭാനവീകരണത്തിനായി പാശ്ചാത്യദേശത്തു തന്നെ വളരെയധികം പേര്‍ മുമ്പോട്ടു വന്നു. മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും പുരോഹിതരുടെയും അധാര്‍മികജീവിതത്തെ എതിര്‍ത്തവര്‍ക്കെതിരെ ഇന്‍ക്വിസിഷന്‍ എന്ന കിരാതമായ നീതിനിര്‍വഹണം നടത്താനാരംഭിച്ചു. ''സംശയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ നില വിശദീകരിക്കാനുള്ള അവകാശം പോലും പലപ്പോഴും ഉണ്ടായിരുന്നില്ല. വളരെയധികം നിരപരാധികള്‍ നിഷ്‌കരുണം വധിക്കപ്പെട്ടു. ഉദാഹരണത്തിന്, റോബര്‍ട്ട് എന്നൊരു ഡൊമിനിക്കന്‍ സന്ന്യാസി 1239-ല്‍ ഒരൊറ്റ ദിവസം തന്നെ 180 പാഷണ്ഡികളെ ദഹിപ്പിക്കുന്നതിനിടയാക്കി. മാനുഷികമായ നീതിപോലും പലര്‍ക്കും നിഷേധിക്കപ്പെട്ടിരുന്നു, അതുപോലെ ക്രുരമായ ശാരീരിക മര്‍ദനങ്ങളും നടന്നിരുന്നു. ഇവയെല്ലാം സഭയുടെ മാനുഷികവശത്തിനുണ്ടായ പരാജയങ്ങള്‍ എന്നുമാത്രമേ നമുക്ക് വ്യാഖ്യാനിക്കാനാവൂ. അതോടൊപ്പം ഇതില്‍ നിന്നൊരു ഗുണപാഠവും ഗ്രഹിക്കാം'' (മുന്‍ഗ്രന്ഥം, പേജ് 389). 


ഇന്‍ക്വിസിഷന്‍ എന്ന ക്രൂരനീതിനിര്‍വഹണത്തിന്റെ മറവില്‍ മാര്‍പ്പാപ്പാമാര്‍ ധാര്‍മികാധഃപതനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. ചില മാര്‍പ്പാപ്പാമാരെക്കുറിച്ച് ചരിത്രകാരന്മാര്‍ ഇങ്ങനെ പറയുന്നു: ''Francesco della Rovere, General of Fransciscans, when elected Pope, undertook to make the papacy as powerful as the leading Italian State and, with this end in view, he persued a policy of systematic nepotism and of Matrimonial alliuaces'' (An Outline History of the Church by Centuries: Joseph Mcsorley, page 495). ഇദ്ദേഹത്തിന്റെ മരണശേഷം 8-ാം ഇന്നസെന്റ് മാര്‍പ്പാപ്പാ തെരഞ്ഞടുക്കപ്പെട്ടു. ഇദ്ദേഹത്തിന് മൂന്നുമക്കളുണ്ടായിരുന്നു. ഒരാള്‍ ഭാര്യയില്‍ ജനിച്ചതും രണ്ടുപേര്‍ വെപ്പാട്ടികളില്‍ ജനിച്ചതും. അദ്ദേഹത്തിന്റെ തെരഞ്ഞടുപ്പിനെക്കുറിച്ച് മുന്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ''Innocent VIII was elected in a conclave which ranks as one of the most deplorable in the annals of Church History'' (ibid page 496)

1492-ല്‍ ഇന്നസെന്റ് മാര്‍പ്പാപ്പാ മരിച്ചു. തുടര്‍ന്ന് മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടത് റോഡ്രിറിഗോ ബോര്‍ജിയാ എന്ന കര്‍ദ്ദിനാളായിരുന്നു. കാലിസ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പാ തന്റെ മരുമകനായ ബോര്‍ജിയായെ 26-ാം വയസ്സിലാണ് കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. 27-ാം വയസ്സില്‍ സഭയുടെ വൈസ് ചാന്‍സിലര്‍ പദവി അദ്ദേഹത്തിനു കിട്ടി. കര്‍ദ്ദിനാളന്മാര്‍ക്ക് വമ്പിച്ച കൈക്കൂലി കൊടുത്താണ് ബോര്‍ജിയ മാര്‍പ്പാപ്പായായത്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വളരെയധികം മിസ്ട്രസുമാരും അവരില്‍ ആറോളം പുത്രീപുത്രന്മാരുമുണ്ടായിരുന്നു. പോപ്പിന്റെ ഒരു മിസ്ട്രസ്സായിരുന്ന ഗിലിയ ഫാര്‍നസ്സിന്റെ സഹോദരന്‍ അലസ്സാഡ്രോ ഫാര്‍നസ്സിനെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തി. ഇദ്ദേഹം ''പെറ്റിക്കോട്ടു'' കര്‍ദ്ദിനാള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇദ്ദേഹമാണ് പിന്നീട് മൂന്നാം പോള്‍ മാര്‍പ്പാപ്പായായത്. അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ തന്റെ മകന്‍ സീസറെ 18-ാം വയസ്സില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തി. കര്‍ദ്ദിനാളായ സീസറെ പിന്നീട് പൗരോഹിത്യത്തില്‍ നിന്ന് 22-ാം വയസ്സില്‍ മാറ്റി. ഫ്രാന്‍സിലെഒരു രാജകുമാരിയെ കല്യാണം കഴിപ്പിച്ച് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അധിപനാക്കി. അല്ക്‌സാണ്ടറുടെ പുത്രി ലൂസെസിയാ (Lucezia) യെ ജിയോവാനി സ്‌ഫ്രോസാപ്രഭു (Geovanni Sforza)വാണ് വിവാഹം കഴിച്ചിരുന്നത്. മൂന്നു കൊല്ലത്തിനു ശേഷം അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ ഈ വിവാഹം അസാധുവാക്കുകയും മകളെ മറ്റൊരു പ്രഭുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

1513-ല്‍ 37-ാം വയസ്സില്‍ ജിയോവാനി ജിയോ പത്താമന്‍ മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടു. ഇറ്റലിയിലെ സമ്പന്നമായ മെഡിസിതറവാട്ടിലെ പൊന്നോമന പുത്രനായിരുന്നു ഇദ്ദേഹം. പ്രതാപവാനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ലോറന്‍സോപ്രഭു ജിയോവാനിയെ 7-ാം വയസ്സില്‍ പുരോഹിതനാക്കി. 8-ാം വയസ്സില്‍ ആബട്ടായി നിയമിച്ചു. ഇന്നസെന്റ് 8-ാമന്‍ മാര്‍പ്പാപ്പാ 14-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാളാക്കി. 37-ാം വയസ്സില്‍ മാര്‍പ്പാപ്പായും. 

മാര്‍പ്പാപ്പാമാരുടെ കുത്തഴിഞ്ഞ ജീവിതത്തിനും പുരോഹിതരുടെയും മെത്രാന്മാരുടെയും അസാന്മാര്‍ഗിക ജീവിത വ്യവഹാരത്തിനുമെതിരെ സ്വരമുയര്‍ത്തിയവരെ, ഇന്‍ക്വിസിഷന്‍ എന്ന ഭീകര നീതിനിര്‍വഹണത്താല്‍ നിശ്ശബ്ദരാക്കിപ്പോന്നു. എന്നാല്‍ അധാര്‍മികതക്കെതിരെയുള്ള ചെറുത്തു നില്‍പ് വര്‍ധിച്ചു വന്നു. അത് യൂറോപ്യന്‍ ക്രൈസ്തവലോകത്തില്‍ ഉരുള്‍പൊട്ടലായി കലാശിച്ചു. 16-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ ക്രൈസ്തവലോകത്തെയും പേപ്പസിയെയും കിടിലം കൊള്ളിച്ചു കൊണ്ട് നവീകരണപ്രസ്ഥാനം വളരുകയും ഇന്‍ക്വിസിഷനെ അതിജീവിച്ച് പേപ്പസിയുടെ അടിത്തറ തകര്‍ക്കുകയും ചെയ്തു. കാല്‍വിനും ലൂതറും ആശയനേതൃത്വം നല്കിയ ഈ പ്രസ്ഥാനം പാശ്ചാത്യക്രിസ്ത്യാനികളെ രണ്ടു ഭാഗമായി വിഭജിച്ചു. റോമാസഭയെ എതിര്‍ത്തവര്‍ 'പ്രൊട്ടസ്റ്റന്റുകാര്‍' എന്നറിയപ്പെടുന്നു. അവര്‍ മാര്‍പ്പാപ്പായുടെ പരമാധികാരത്തെ എതിര്‍ത്തു പോരുന്നു.  
                                                                    (തുടരും) 

2013 മാർച്ച് 6, ബുധനാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച i)


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി                    (തുടര്ച്ച)                                                                                   മാര്‍പ്പാപ്പാമാരെ അക്കാലഘട്ടങ്ങളില്‍ തെരഞ്ഞെടുത്തിരുന്നത് സ്വാധീന ശക്തിയുള്ള രാജാക്കന്മാരായിരുന്നു. പോപ്പ് ഊര്‍ബര്‍ ആറാമന്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച് അരങ്ങേറിയ നാടകം                       ഡോ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: 
''1378 മാര്‍ച്ചുമാസം 27-ാം തിയതി പോപ്പ് ഗ്രിഗറി പത്താമന്‍ ചരമമടഞ്ഞു. സഭാനിയമപ്രകാരം പത്തുദിവസങ്ങള്‍ക്കു ശേഷം റോമിലെ പതിനാറു കര്‍ദ്ദിനാളന്മാര്‍ പുതിയ ഒരു പാപ്പായെ തെരഞ്ഞെടുക്കുന്നതിനായി ഒരുമിച്ചു കൂടി. അവരില്‍ പതിനൊന്നു പേര്‍ ഇറ്റലിക്കാരും നാലു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ സ്‌പെയിന്‍കാരനുമായിരുന്നു. വിജയത്തിന്നാവശ്യമായ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ ഭൂരിപക്ഷത്തെ ഫ്രഞ്ചുകാര്‍ നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധം വഴങ്ങാത്ത രണ്ടു വിഭാഗമായി കര്‍ദ്ദിനാളന്മാര്‍ ചേരി തിരിഞ്ഞു. ഗ്രിഗറിയുടെ മരണാനന്തരം ഉടന്‍ തന്നെ ഫ്രഞ്ചുകാരനല്ലാത്ത ഒരാളെ പാപ്പായായി അവരുടെ ഇടയില്‍ നിന്നു തെരഞ്ഞെടുക്കുവാന്‍ വോട്ടറന്മാരെ ഇറ്റലിക്കാര്‍ പ്രേരിപ്പിച്ചിരുന്നു. കോണ്‍ ക്ലേവിനു മുമ്പു തന്നെ അപ്രകാരമൊരു തീരുമാനത്തില്‍ കര്‍ദ്ദിനാളന്മാര്‍ എത്തിച്ചേര്‍ന്നിരുന്നുവത്രേ!
                                                                                  തെരഞ്ഞെടുപ്പിനായി ഏപ്രില്‍ ഏഴാം തിയതി വൈകുന്നേരം കര്‍ദ്ദിനാളന്മാര്‍ റോമില്‍ വന്ന അവസരത്തില്‍ 'ഒരു റോമന്‍ പാപ്പാ അല്ലങ്കില്‍ കുറഞ്ഞ പക്ഷം ഒരു ഇറ്റാലിയന്‍ പാപ്പാ' എന്ന് ആവേശപൂര്‍വം ആര്‍ത്തു വിളിക്കുന്ന ഒരു വലിയ ജനക്കൂട്ടം അവരെ നേരിട്ടു. എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷം പാപ്പാഭരണം തിരികെ കിട്ടിയതോടെ, ഇനിയും അവിഞ്ഞോണിലേക്ക് തിരികെപ്പോകുമോ എന്ന ഭയത്താല്‍ ഫ്രഞ്ചുകാരനായ പാപ്പായെ വേണ്ടാ എന്ന് റോമന്‍ ജനത ആഗ്രഹിച്ചിരുന്നു. അതിന്റെ ബാഹ്യപ്രകടനമെന്നോണം കോണ്‍ക്ലേവു സമയം മുഴുവന്‍ റോമന്‍ ജനം നാലു പാടും ചുറ്റിത്തിരിയുകയും പാപ്പായുടെ പ്രത്യേക മുറിയില്‍ നിന്ന് വെടിപൊട്ടിക്കുകയും ഒരു റോമന്‍പാപ്പായ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. അനന്തരം ജനക്കൂട്ടം തെരഞ്ഞെടുപ്പിന്റെ സമ്മേളനസ്ഥലമായ കോണ്‍ക്ലേവിലേക്കും നുഴഞ്ഞുകയറി. എട്ടാം തീയതി വൈകുന്നേരം കാവല്‍ക്കാരെയെല്ലാം തള്ളി നീക്കിക്കൊണ്ട് കോണ്‍ക്ലേവിനുള്ളില്‍ തന്നെ പ്രവേശിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആസന്നമായിരിക്കുന്ന അപകടം മനസ്സിലാക്കിയ കര്‍ദ്ദിനാളന്മാര്‍ താമസംവിനാ റോമിലെ ഏറ്റവും പ്രായം കൂടിയ ഒരു കര്‍ദ്ദിനാളിനെ പാപ്പായുടെ വേഷമണിയിച്ച് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കി. ക്ഷൂഭിതരായ ജനങ്ങളെ ശാന്തരാക്കുന്നതിനും, അങ്ങനെ അപകീര്‍ത്തിയില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷപെടുന്നതിനുംവേണ്ടിയുള്ള ഒരു ഉപായം മാത്രമായിരുന്നു അത്. കുഴപ്പങ്ങള്‍ക്കിടയില്‍ കര്‍ദ്ദിനാളന്മാര്‍ ചിതറിക്കപ്പെട്ടു. പ്രാണരക്ഷാര്‍ത്ഥം ചിലര്‍ പട്ടണങ്ങളില്‍ ഒളിച്ചു. മറ്റു ചിലര്‍ വി. അഞ്ചലോയുടെ കോട്ടയിലുള്ള മാര്‍പ്പാപ്പായുടെ സങ്കേതത്തില്‍ അഭയം തേടി. എന്തെന്നാല്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അവര്‍ പൂര്‍ണ്ണമായും കീഴടങ്ങിയിരുന്നില്ല.

നേപ്പിള്‍സുകാരനായ ബര്‍ത്തലോമിയാ പ്രിഞ്ഞാനോയെ (Bartholomeo Prignano) പാപ്പായായി അവര്‍ ഐകകണ്‌ഠ്യേന തെരഞ്ഞടുത്തിരുന്നു. ബാരിയിലെ (Bari) ആര്‍ച്ചു ബിഷപ്പായിരുന്ന അദ്ദേഹം 1378 ഏപ്രില്‍ 8-ാം തിയതി ഊര്‍ബന്‍ ആറാമന്‍ (Urban VI) എന്ന നാമം സ്വികരിച്ചു പാപ്പാസ്ഥാനം ഏറ്റെടുത്തു'                                                                                                                                                                                                                                                                      ‘...കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തം മെയ് അവസാനത്തോടു കൂടി റോമാ വിട്ട കര്‍ദ്ദിനാളന്മാര്‍ ക്രമേണ അനാനി (Anagni) യായില്‍ ഒരുമിച്ചു കൂടി. ഊര്‍ബന്‍ ആറാമന്‍ ശരിയായ ഒരു പാപ്പായല്ലെന്നും റോമന്‍ ജനക്കൂട്ടത്തില്‍ നിന്നുള്ള ഭയം നിമിത്തം മാത്രമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ലോകത്തെ അറിയിച്ചുകൊണ്ട് ആഗസ്റ്റ് രണ്ട് എന്ന വ്യാജതീയതി വച്ച് ഒരു പ്രകടന പത്രിക അവര്‍ ഇറക്കി. ഊര്‍ബന്‍ പാപ്പായോട് സ്ഥാനത്യാഗം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചതിനാല്‍, കര്‍ദ്ദിനാളന്മാര്‍ കോണ്‍ക്ലേവു കൂടി സെപ്തംബര്‍ ഇരുപതാം തീയതി ഫ്രഞ്ചുകാരനായ റോബര്‍ട്ട് കര്‍ദ്ദിനാളിനെ (Cardinal Robert of Geneva) പാപ്പായായി തെരഞ്ഞടുത്തു. അദ്ദേഹം ക്ലെമന്റ് സപ്തമന്‍ (Clement VII) എന്ന നാമധേയവും സ്വീകരിച്ചു. എന്നാല്‍ ഊര്‍ബന്‍ മാര്‍പ്പാപ്പാ കര്‍ദ്ദിനാളന്മാരുടെ പുതിയ സംഘം സ്ഥാപിച്ച് ക്ലെമന്റിനേയും അദ്ദേഹത്തിന്റെ അനുയായികളെയും മഹറോന്‍ ചൊല്ലി. ക്ലെമന്റും അതേ നാണയത്തില്‍തന്നെ മടക്കിക്കൊടുത്തു. അങ്ങനെയാണ് പാശ്ചാത്യ ശീശ്മയുടെ ആരംഭം. ഊര്‍ബന്‍ ആറാമന്‍ നിയമാനുസൃതമായ പാപ്പായായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പൊതുവേ യോജിക്കുന്നു. ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുവാന്‍ വളരെയധികം തെളിവുകള്‍ വെളിച്ചത്തു കൊണ്ടുവരികയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അസാധ്യമായിരുന്നുവെങ്കില്‍ത്തന്നെയും പൊതുപരിപാടികളിലും രഹസ്യകത്തിടപാടുകളിലും കര്‍ദ്ദിനാളന്മാര്‍ പാപ്പായെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ നിന്ന് അംഗീകാരങ്ങളും ആനുകൂല്യങ്ങളും സ്വീകരിക്കുകയും ചെയ്തുവെന്ന വസ്തുത ഇപ്പറഞ്ഞതിനെ അരക്കിട്ടുറപ്പിക്കുകയത്രെ ചെയ്തത്. എന്നാല്‍ സമകാലീനര്‍ക്കു ലഭിക്കാതിരുന്ന പല തെളിവുകളും ഇന്നു ലഭ്യമാണ്. മൂന്നു മാസങ്ങള്‍ക്കു ശേഷം ഊര്‍ബനെ ഏകകണ്ഠമായി നിരാകരിച്ചതായി മാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു. ഓരോ പാപ്പായും തന്റെ ഭാഗം ഏറ്റം ബോധ്യമാകത്തക്കവണ്ണം വാദിച്ചു. കൂടാതെ യൂറോപ്പിലെ പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങള്‍ ഈ പ്രശ്‌നം രൂക്ഷതരമാക്കി. ഫ്രഞ്ചുകാരനായ ക്ലെമന്റിനെ ഫ്രാന്‍സ് സര്‍വ സന്നദ്ധതയോടും കൂടി സ്വീകരിച്ചപ്പോള്‍ ഇംഗ്ലണ്ട് ഊര്‍ബനെയും സ്വാഗതം ചെയ്തു. ഫ്രാന്‍സിന്റെ സഖ്യരാജ്യങ്ങളായിരുന്ന സ്‌കോട്ട്‌ലന്‍ഡ്, സ്‌പെയിന്‍ എന്നിവയും അവിഞ്ഞോണ്‍ ഭാഗത്തു ചേര്‍ന്നു. എന്നാല്‍ ഇറ്റലിയും സ്‌കാന്റിനേവിയായും പശ്ചിമയൂറോപ്പും സാമ്രാജ്യത്തിന്റെ മുഖ്യഭാഗവും റോമന്‍ ഭാഗത്തിനു വേണ്ടിയാണ് നിലകൊണ്ടത്.                                                                                                                         ചില വിശുദ്ധരെയും ഈ പക്ഷങ്ങളില്‍ ദേശീയതലത്തില്‍ കാണുവാന്‍ സാധിക്കും. സ്‌പെയിനില്‍ നിന്നുള്ള വി. വിന്‍സെന്റ് ഫെററും ഫ്രാന്‍സില്‍ നിന്നുള്ള വി. കോളേറ്റും അവിഞ്ഞോണ്‍ പക്ഷത്തെ അനുകൂലിച്ചു. സീയന്നായിലെ വി. കത്രീനാ തുടങ്ങിയവര്‍ റോമന്‍ പാപ്പായെ അനുകൂലിക്കുന്നവരായിരുന്നു. സന്ന്യാസസഭകള്‍ അവയില്‍ തന്നെ വിഭജിക്കപ്പെട്ടിരുന്നു. ഒരു സാധാരണ അത്മായനെയോ പുരോഹിതനെയോ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് വിശ്വസനീയമെന്ന് തോന്നിയിരുന്ന ഒരു അധികാരിയുടെ നിശ്ചയം സ്വീകരിക്കുകയും തന്റെ പാപ്പാ സഭയില്‍ നിന്നു പുറംതള്ളപ്പെട്ടവനും ശീശ്മക്കാരനും ആകാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും മാത്രമേ രണീയമായുണ്ടായിരുന്നുള്ളു'' (തിരുസ്സഭാചരിത്രം, പേജ് 476-77; 479-81).                                                                                                                                                                                                                   (തുടരും)   

2013 മാർച്ച് 4, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
VI
മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി

എട്ടാം നൂറ്റാണ്ടില്‍ രാഷ്ട്രീയാധികാരംകൂടി കൈവന്നതോടെ മാര്‍പ്പാപ്പാമാരുടെ ജീവിതശൈലിക്ക് മാറ്റം ഉണ്ടായി. റോമന്‍ചക്രവര്‍ത്തിമാരെ തെരഞ്ഞടുക്കുന്നതില്‍ പ്രഭുക്കന്മാര്‍ തമ്മില്‍ നടത്തിയ യുദ്ധങ്ങളെയും അതിക്രമങ്ങളെയും കലാപങ്ങളെയും ഓര്‍മിപ്പിക്കുന്ന മട്ടില്‍ പാപ്പാധികാരത്തിനു വേണ്ടി പ്രഭുക്കന്മാര്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി.  ഫാ. കൂടപ്പുഴ എഴുതുന്നു: ''ചാര്‍ലി മെയിന്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ കുലീനവംശജരായ കുറെപ്പേര്‍ സഭാധികാരികളുടെ സഹായം സ്വീകരിച്ച് അധികാരം പിടിച്ചു പറ്റാന്‍ ശ്രമിച്ചു. മാര്‍പ്പാപ്പായുടെ സ്ഥാനത്തിന് ഏറെപ്പേര്‍ നോട്ടമിട്ടു. ആദര്‍ശങ്ങളുടെ കാവല്‍ഭടന്മാരായിരിക്കേണ്ടിയിരുന്ന മാര്‍പ്പാപ്പാമാരുടെ ജീവിതം പരാജയങ്ങളില്‍ നിന്നും വിമുക്തമായിരുന്നില്ല. 867നും 1048 നും ഇടയ്ക്ക് സഭാസാരഥ്യം വഹിച്ച 44 പാപ്പാമാരില്‍ ഒമ്പതു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  വിഷം കൊണ്ട് രണ്ടു പേര്‍ മരിച്ചു . നാലുപേര്‍ കൊലപാതകത്തിനു വിധേയരായി. ഒരാളെ കഴുത്തു ഞെരിച്ചു കൊന്നു. മറ്റു രണ്ടുപേര്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ഈ വസ്തുതകള്‍ അന്നത്തെ ധാര്‍മ്മിക നിലവാരം വ്യക്തമാക്കാന്‍ ഉപകരിക്കും'' (തിരുസ്സഭാ ചരിത്രം, പേജ് 348-49). 
മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതം യഥാര്‍ഥ ക്രൈസ്തവവിശ്വാസികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭൗതികഭരണതലങ്ങളിലും കൊട്ടാരങ്ങളില്‍ പോലും അസുലഭമായി കണ്ടെത്താവുന്ന അസാന്മാര്‍ഗികതയിലും ക്രൂരതയിലും പേപ്പല്‍ കൊട്ടാരം അത്യധികം അധഃപതിച്ചു. യൂറോപ്പിലെ രാജകിരീടങ്ങള്‍ക്ക് അധാര്‍മികപിന്തുണ നല്കുന്നതില്‍ മാര്‍പ്പാപ്പാമാര്‍ കാണിച്ച ഔദാര്യം അവര്‍ക്കു തന്നെ കെണിയായിത്തീര്‍ന്നു. സ്‌പൊളേറ്റോ യിലെ ലാമ്പര്‍ട്ടു പ്രഭുവിനെ ചക്രവര്‍ത്തിയായി പോപ്പ് ഫൊര്‍മോസുസ് (891-96) അവരോധിച്ചു. അതേസമയം ജര്‍മനിയിലെ അര്‍നള്‍ഫ് രാജാവിനെ നിസ്സങ്കോചം മാര്‍പ്പാപ്പാ ചക്രവര്‍ത്തിയായി അംഗീകരിച്ചു. അത് ഈ രണ്ടു ചക്രവര്‍ത്തിമാരും പരസ്പരം ഏറ്റുമുട്ടാന്‍ പശ്ചാത്തലമൊരുക്കി. ജര്‍മന്‍ രാജാവിനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതില്‍ ക്ഷുഭിതനായ ലാമ്പര്‍ട്ട് രാജാവ് റോം ആക്രമിച്ചു. അപ്പോഴേക്കും ഫൊര്‍മോസുസ് മാര്‍പ്പാപ്പാ നിര്യാതനായിരുന്നു. ഈ മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പില്‍പെട്ട സ്റ്റീഫന്‍ ഏഴാമന്‍ മാര്‍പ്പാപ്പായായി അവരോധിക്കപ്പെട്ടു.  
   മരണമടഞ്ഞ ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ലോകചരിത്രത്തില്ഇതിനു മുന്‍പോ പിന്‍പോ കേട്ടിട്ടില്ലാത്ത വിധം വിചാരണയ്ക്ക് വിധേയനാക്കി. എട്ടുമാസം മുമ്പ് മരിച്ചടക്കപ്പെട്ട ഫെര്‍മോസൂസിന്റെ ശവശരീരം മാന്തിയെടുത്ത് മാര്‍പ്പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിച്ച് കൗണ്‍സില്‍ ചേബറില്‍ പാപ്പായുടെ സിംഹാസനത്തില്‍ ഇരുത്തി. ഇതിനു ശേഷം വിസ്താരം ആരംഭിച്ചു. സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്നെ ഈ പ്രേതവിസ്താരം നടത്തി. ഈ സൂനഹദോസില്‍ വച്ച് ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ശപിച്ചു. ഇതിനു ശേഷം സ്ഥാനവസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി, മാര്‍പ്പാപ്പാ എന്ന നിലയില്‍ അനുഗ്രഹിക്കുന്നതിന് ഉയര്‍ത്തിയ, വലതു കയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചു.പിന്നീട് മൃതദേഹം കൊട്ടാരത്തിലൂടെ വലിച്ചിഴച്ച് തെരുവില്‍ കൂടിയിരുന്ന ജനങ്ങളുടെ മധ്യത്തിലേയ്ക്ക് എറിഞ്ഞു. അവര്‍ അതിനെ അവിടെ നിന്നു വലിച്ച് ടൈബര്‍ നദിയില്‍ എറിഞ്ഞു.    അങ്ങനെ സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്റെ മുന്‍ഗാമിയോട് പ്രതികാരം ചെയ്തുന്നാല്‍ ആ വര്‍ഷം  എതിരാളികള്‍ സ്റ്റീഫന്‍ മാര്‍പ്പാപ്പായെ കഴുത്തുഞെരിച്ചു കൊന്നു.. 

തുടര്‍ന്ന് സ്റ്റീഫന്‍ മാര്‍പ്പാപ്പായുടെ പിന്തുണക്കാരനായ കാര്‍ഡിനല്‍ സെര്‍ജിയൂസ് മാര്‍പ്പാപ്പായായി സ്ഥാനം ഏറ്റു അതുകൊണ്ടും പ്രശ്‌നം അവസാനിച്ചില്ല. എതിര്‍ഗ്രൂപ്പുകാര്‍ സെര്‍ജിയൂസിനെ റോമില്‍ നിന്നും ആട്ടിപ്പായച്ചു. ആറുകൊല്ലത്തിനിടയില്‍ ഏഴു പേര്‍ പാപ്പാ സ്ഥാനം കയ്യാളി. (ഇവരില്‍ പലരും എതിര്‍ പാപ്പാമാരായാണ് അറിയപ്പെടുന്നത്.) ഏഴാം കൊല്ലം പ്രഭുക്കന്മാരുടെ പിന്തുണയോടെ സെര്‍ജിയൂസ് തിരിച്ചെത്തി റോമാ കൈവശപ്പെടുത്തി ഈ കാലഘട്ടത്തെക്കുറിച്ച്. കത്തോലിക്കാ ചരിത്രകാരനായ തോമസ് നീലും റെയ്മണ്ട്ഷുമാന്റും ഇങ്ങനെ എഴുതുന്നു: ''ഒരു എതിര്‍ പാപ്പാ ആയിരുന്ന ക്രിസ്റ്റഫര്‍ മാര്‍പ്പാപ്പാ, ലിയോ അഞ്ചാമനെ ജയിലില്‍ അടച്ചു സെര്‍ജിയൂസ്  മൂന്നാമന്‍ മാര്‍പ്പാപ്പാ (904-911) ക്രിസ്റ്റഫറിനെ ലിയോ മാര്‍പ്പാപ്പായോടൊപ്പം കല്‍തുറുങ്കിലാക്കി തുടര്‍ന്ന് അവരോടുള്ള പക മൂലം രണ്ടു പേരെയും വധിച്ചു. സെര്‍ജിയൂസ്, ഫൊര്‍മോസൂസ് മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പുകാരനായിരുന്നു. പഴയ മുറിവുകള്‍ ഉണങ്ങാന്അനുവദിച്ചുമില്ല. 
ഈ വഴക്കുകള്‍ക്കിടയില്‍ സമ്പന്നനും പേപ്പല്‍ അധികാരിയും സെനറ്ററുമായ തിയോഫിലാക്ട് അധികാരം കവര്‍ന്നെടുത്തു. ഇയാളും ഭാര്യ തെയഡോറായും പെണ്‍മക്കളായ തെയഡോറായും മറോസ്സിയായും ചേര്‍ന്ന് രണ്ടു തലമുറ റോമില്‍ ആധിപത്യം സ്ഥാപിച്ചു. മറോസ്സിയാ, അവളുടെ സൗന്ദര്യം കൊണ്ട് സെര്‍ജിയൂസ് മാര്‍പ്പാപ്പായെ കീഴടക്കി, ആ കുടുംബ ത്തിന്റെ അധികാരം ഉറപ്പിച്ചു. ജോണ്‍ 10-ാമന്‍ മാര്‍പ്പാപ്പാ (914-922) തന്റെ സ്ഥാനാരോഹണത്തിന് തിയോഫിലാക്ട് കുടുംബത്തോട് കടപ്പെട്ടിരി ക്കുന്നു. അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. സരാസ്സന്മാര്‍ക്ക് എതിരായി സ്വയം പട നയിച്ച് വിജയം നേടി. ജര്‍മനിയിലും ഫ്രാന്‍സിലും അധികാരം ഉറപ്പിച്ചു. മറോസ്സിയായുടെയും സെര്‍ജ്ജിയൂസ്സ് മാര്‍പ്പാപ്പായുടെയും പുത്രനായിരുന്നു ജോണ്‍ 11-ാമന്‍ മാര്‍പ്പാപ്പാ (931-935). അദ്ദേഹം റോമിലെ ഭരണ ത്തിന്റെ കടിഞ്ഞാണ്‍ തന്റെ അമ്മയ്ക്ക് പൂര്‍ണമായും വിട്ടുകൊടുത്തു. എന്നാല്‍ പോപ്പിന്റെ സഹോദരന്‍ ആല്‍ബറിക് അധികാരം പിടിച്ചടക്കി. പ്രഭു ഇരുപതു കൊല്ലക്കാലം റോമില്‍ ശക്തമായ ഒരു ഭരണം നല്‍കിയെങ്കിലും തുടര്‍ച്ചയായി അഞ്ചു മാര്‍പ്പാപ്പാമാരെ നേരിട്ടു തന്നെ ഇയാള്‍ നിയമിച്ചു. ആല്‍ബറിക്കിന്റെ സുഹൃത്തായ ക്രുഡിയിലെ വി. ഓദോയുടെ പ്രേരണയില്‍ ആധ്യാത്മിക നവീകരണത്തിനുള്ള വ്യഗ്രത റോമില്‍ ഉണ്ടായി. നിര്‍ഭാഗ്യവശാല്‍ തന്റെ മരണക്കിടക്കയില്‍ വച്ച് ആല്‍ബറിക്ക് തന്റെ പുത്രനെ മാര്‍പ്പാപ്പായായി പേരു നിര്‍ദേശിച്ചു: ജോണ്‍ 12 (955-64). ഈ പാപ്പായോടൊപ്പം മാര്‍പ്പാപ്പാമാരുടെ ചരിത്രവും ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് അധഃപതിച്ചു. ഇരുപതു വയസ്സു പോലും ആകാതിരുന്ന ജോണ്‍ മാര്‍പ്പാപ്പാ വൈവിധ്യമാര്‍ന്ന ജീവിത സുഖങ്ങള്‍ക്കായി സ്വയം പൂര്‍ണമായും അര്‍പ്പിച്ചു.
12 വയസ്സിനും 20 വയസ്സിനും മധ്യേ പ്രായമുണ്ടന്നു കരുതപ്പെടുന്ന 9-ാം ബനഡിക്ട് മാര്‍പ്പാപ്പാ (1032-1044) സുഖഭോഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി. റോമാക്കാര്‍ക്കു പോലും ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. 1044ല്‍ പോപ്പിനെതിരായി ക്രെസന്തി കലാപക്കൊടി ഉയര്‍ത്തുകയും സില്‍വസ്റ്റര്‍ 3-ാമനെ മാര്‍പ്പാപ്പായായി ലാറ്ററന്‍ കൊട്ടാരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ടസ്‌കന്നിയുടെ ബന്ധുക്കള്‍ ബനഡിക്ട് മാര്‍പ്പാപ്പായുടെ സ്ഥാനം തിരിച്ചു പിടിച്ച് ബനഡിക്ടിനു കൊടുത്തെങ്കിലും സമാധാനവും സുഖഭോഗവും ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ തലതൊട്ടപ്പനില്‍ നിന്നും പണം വാങ്ങി സ്ഥാനം വിട്ടുകൊടുത്തു.   അങ്ങനെ സ്ഥാനം ലഭിച്ച ഗ്രിഗറി 6-ാമന്‍ പണം കൊടുത്ത് സ്ഥാനം വാങ്ങിയതൊഴിച്ചാല്‍ വളരെ ചീത്തയൊന്നുമായിരുന്നില്ല. (പണം കൊടുത്താണ് പാപ്പാസ്ഥാനം വാങ്ങിയതെന്ന് പരസ്യമായിരുന്നുമില്ല). ബനഡിക്ട് കുറഞ്ഞൊരു കാലം കൊണ്ട് തന്റെ സ്വസ്ഥ ജീവിതം മടുത്തു. പാപ്പാ സ്ഥാനം തിരിച്ചു ചോദിച്ചു. പാപ്പാസ്ഥാനത്തിനു വേണ്ടി നടന്ന ഈ കച്ചവടത്തെപ്പറ്റി ചക്രവര്‍ത്തി ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹം 1046-ല്‍ വമ്പിച്ച സന്നാഹവുമായി ഇറ്റലിയിലെത്തി. പുരോഹിതരുടെ ഒരു സൂനഹദോസ് വിളിച്ചു കൂട്ടി എല്ലാ മാര്‍പ്പാപ്പാമാരെയും സ്ഥാനഭ്രഷ്ടരാക്കി ജര്‍മന്‍കാരനായ ക്ലമന്റ് രണ്ടാമനെ മാര്‍പ്പാപ്പായായി പ്രഖ്യാപിച്ചു'' (History of the Catholic Church, Milwaukee, 1957 pages. 168-170, സ്വന്തം തര്‍ജമ).
                                                                               (തുടരും) 

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം V


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
V
പേപ്പസിക്കെതിരെ

നസ്രത്തിലെ തച്ചന്റെ മകനായ യേശുവിന്റെ മുക്കുവനായ ശിഷ്യന്‍ പത്രോസിന്റെ പിന്‍ഗാമി യൂറോപ്പിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി മാറിയപ്പോള്‍ ഈ സ്ഥാനത്തിനെതിരെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ന്നു വന്നു. ഈ വെല്ലുവിളിയുടെ കുന്തമുന രണ്ടു വാദഗതികളില്‍ ഊന്നിയാണ് നിലനിന്നത്.
പാശ്ചാത്യ-പൗരസ്ത്യവാദം
ക്രൈസ്തവസഭയുടെ മൂലക്കല്ലായ ക്രിസ്തുവും പേപ്പസിയുടെ അടിത്തറക്കല്ലായ പത്രോസും മധ്യപൂര്‍വദേശവാസികളായ യഹൂദരായിരുന്നു. ന്യായമായും ആദിമ നൂറ്റാണ്ടുകളില്‍ പൗരസ്ത്യ ദേശത്താണ് ക്രൈസ്തവ മതം വികാസം പ്രാപിച്ചത്. ഇറ്റലി ഒഴിച്ചുള്ള ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുവിന്നു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ക്രൈസ്തവമതം പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ മധ്യപൂര്‍വദേശങ്ങളില്‍ വിവിധ പാത്രിയാര്‍ക്കേറ്റുകളുടെ കീഴില്‍ ക്രൈസ്തവര്‍ സംഘടിതരായിരുന്നു. ജെറുശലേം, അന്ത്യോക്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബാബിലോണ്‍ എന്നിങ്ങനെ വിവിധ പാത്രിയാര്‍ക്കേറ്റുകളുടെ കീഴില്‍ പൗരസ്ത്യ ക്രിസ്ത്യാനികള്‍ സംഘടിതരായപ്പോള്‍ പാശ്ചാത്യസഭയില്‍ റോമന്‍ പാത്രിയര്‍ക്കീസിന്റെ (പാപ്പായുടെ) കീഴില്‍ ക്രൈസ്തവര്‍ ജീവിച്ചു പോന്നു. മുന്‍ അധ്യായത്തില്‍ വിവരിച്ചതുപോലെ പാശ്ചാത്യസഭ രാഷ്ട്രീയശക്തികളുടെ പിന്തുണയോടെ കൂടുതല്‍ ശക്തമായപ്പോള്‍ അത് പൗരസ്ത്യ പാത്രിയാര്‍ക്കേറ്റുകള്‍ക്ക് ഒരു ഭീഷണിയായിത്തീര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ മാര്‍പ്പാപ്പായ്ക്ക് പാത്രിയര്‍ക്കീസ്മാരില്‍ ഒന്നാംസ്ഥാനം ലഭിച്ചിരുന്നെങ്കിലും (രണ്ടാം സ്ഥാനം പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിനായിരുന്നു.) പൗരസ്ത്യസഭകളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല. അധികാരപരമായ ഈ വടംവലി ഒന്‍പതാം നൂറ്റാണ്ടില്‍ പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മിലുള്ള ഭിന്നതയില്‍ അവസാനിച്ചു. ഈ ഭിന്നതയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിമാരായിരുന്നു. അന്നത്തെ ചക്രവര്‍ത്തിനിയായിരുന്ന തെയഡോറായുടെ (842-856) സഹോദരന്‍ ബര്‍ദാസ് കിരീടാവകാശിയായിരുന്ന മൈക്കിള്‍ മൂന്നാമനെ വശീകരിക്കുകയും സ്വസഹോദരിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു. അന്നു പാത്രിയര്‍ക്കീസായിരുന്ന ഇഗ്നേഷ്യസ്, ബര്‍ദാസിന്റെ പ്രവൃത്തികളെ എതിര്‍ക്കുകയും തെയഡോറാ ചക്രവര്‍ത്തിനിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ അധികാരസമരത്തില്‍ തെയഡോറാ പരാജയപ്പെട്ടു. മൈക്കിള്‍ ചക്രവര്‍ത്തി ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസിനെ അധികാരത്തില്‍ നിന്നു പുറന്തള്ളുകയും ഫോസിയസ്സിനെ പാത്രിയര്‍ക്കീസായി നിയമിക്കുകയും ചെയ്തു. സ്ഥാനഭ്രഷ്ടനായ ഇഗ്നേഷ്യസ് റോമന്‍ മാര്‍പ്പാപ്പായുടെ പിന്തുണ ചോദിച്ചു. ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസിന്റെ സ്വാധീനത്തില്‍പ്പെട്ട് നിക്കോളാസ് മാര്‍പ്പാപ്പാ 863-ല്‍ ഒരു സിനഡ് വിളിച്ചു കൂട്ടി ഫോസിയസ്സിനെ ശപിച്ച് സഭാഭ്രഷ്ടനാക്കി. ഈ സംഭവം പാശ്ചാത്യസഭയേയും പൗരസ്ത്യസഭയേയും തമ്മില്‍ ഭിന്നിപ്പിച്ചു. 

മൈക്കിള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ബേസില്‍ ഒന്നാമന്‍ (867-886) റോമായോട് കൂറുള്ളവനായിരുന്നു. റോമിന്റെ താത്പര്യപ്രകാരം ഫോസിയസ്സിനെക്കൊണ്ട് പാത്രിയാര്‍ക്കാ സ്ഥാനം രാജിവയ്പ്പിക്കുകയും വീണ്ടും മുന്‍ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസിനെ പാത്രിയര്‍ക്കീസായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസായി വീണ്ടും വാഴിക്കപ്പെടുന്നതിനു മുമ്പ് മരണമടയുകയും ഫോസിയസ് തന്നെ പാത്രിയര്‍ക്കീസായി തുടരുകയും ചെയ്തു. റോമന്‍ മാര്‍പ്പാപ്പായെ അനുസരിക്കാന്‍ ഫോസിയസ് തയ്യാറായെങ്കിലും 886-ല്‍ ലെയോ ആറാമന്‍ മാര്‍പ്പാപ്പ ഫോസിയസ്സിനെ സ്ഥാനഭ്രഷ്ടനാക്കി ലെയോയുടെ ഇളയ അനുജനായ സ്റ്റീഫനെ പാത്രിയാര്‍ക്കീസായി അവരോധിച്ചു. ഫോസിയസ്സിനെക്കുറിച്ച് ഫാ.കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''അധികാരത്തിനുള്ള ആഗ്രഹത്താലും വിധേയത്വക്കുറവിനാലും ഒരു വലിയ ശീശ്മക്കാരന്‍ എന്നാണ് പാശ്ചാത്യര്‍ക്ക് ഫോസിയസ്സിനെപറ്റിയുള്ള അഭിപ്രായം. എന്നാല്‍ പൗരസ്ത്യരുടെ അഭിപ്രായം നേരെ മറിച്ചാണ്. റോമിന്റെ അധികാരപ്രമത്തത യ്ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ കിഴക്കിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ച ധീരനേതാവാണ് അവരുടെ ദൃഷ്ടിയില്‍ ഫോസിയസ്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാന്മാരില്‍ ഒരുവനായിരുന്നു അദ്ദേഹം; സഭാ ചരിത്രത്തില്‍ എക്കാലത്തും ഉയര്‍ന്നു നില്‍ക്കുന്ന ഒരു മഹാ പ്രതാപവാനും. ഫോസിയസ് തന്റെ കാലഘട്ടത്തിലെ സുപ്രസിദ്ധ പണ്ഡിതനും വ്യക്തിപരമായ ജീവിതത്തില്‍ യാതൊരു കളങ്കവുമില്ലാത്തവനും ആയിരുന്നു. 'സമൃദ്ധമായ വിശുദ്ധിയും ലോകോത്തരമായ ജ്ഞാനവുമുള്ള ഒരാള്‍' എന്നാണ് പ്രതിയോഗിയായ പോപ്പ് നിക്കോളാസ് പോലും ഫോസിയസ്സിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്തൊക്കെയായാലും ഫോസിയസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ സാര്‍വ്വത്രികസഭയില്‍ വളരെ പ്രത്യഘാതങ്ങള്‍ ഉളവാക്കി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഭിന്നതയ്ക്ക് സ്ഥൂലരൂപം നല്‍കുന്ന ഒന്നായിരുന്നു അത്. പാശ്ത്യസഭകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതാപവും പൗരസ്ത്യസഭകളുടെ പരമ്പരാഗതമായ സ്വയംഭരണാവകാശവും തമ്മിലുള്ള ഉരസലുകളാണിവിടെ ദൃശ്യമാകുക. മാര്‍പ്പാപ്പായ്ക്ക് രാഷ്ട്രീയമായി കൈവന്ന നേട്ടങ്ങളും പൗരസ്ത്യര്‍ക്ക് മുഹമ്മദീയരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന കനത്ത ആക്രമണങ്ങളുമാണ് ഇതിന്റെ പശ്ചാത്തലം'' (തിരുസ്സഭാചരിത്രം, പേജ് 365-366). 

ഈ സംഘര്‍ഷത്തെതുടര്‍ന്ന് റോമിന്റെ അധികാരത്തെ ചോദ്യം ചെയ്തു കൊണ്ട്പിന്നീട് പൗരസ്ത്യ ഓര്‍ത്തോക്‌സ് സഭ രൂപം കൊണ്ടു. അങ്ങനെ അധികാരപരമായി പൗരസ്ത്യമെന്നും പാശ്ചാത്യമെന്നും ഉള്ള വിഭജനം ക്രൈസ്തവസഭയില്‍ വന്നു ചേരുകയും പാശ്ചാത്യസഭ പൂര്‍ണമായും റോമന്‍ മാര്‍പ്പാപ്പായുടെ അധികാരം അംഗീകരിക്കുകയും ചെയ്തു. 

റോമന്‍ സഭയോടൊപ്പംതന്നെ സ്ഥാനം തങ്ങള്‍ക്കും ഉണ്ടെന്നും റോമന്‍ സഭയ്ക്കു പ്രത്യേക പ്രാധാന്യം റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ മാത്രമായിരുന്നെന്നും പൗരസ്ത്യര്‍ വാദിച്ചു. കാല്‍സിഡോണിയന്‍ കൗണ്‍സില്‍ (A.D.451) 28-ാം കാനോനായില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''പരിശുദ്ധ പിതാക്കന്മാരുടെ തീരുമാനങ്ങള്‍ അനുസരിച്ചും, ഇപ്പോള്‍ വായിച്ച 150 മെത്രാന്മാരുടെ കാനോനാ അനുസരിച്ചും പുതിയ റോമ്മായായ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയുടെ പാരമ്പര്യങ്ങളെ ബഹുമാനിച്ചു കൊണ്ടും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു: '.........അതേ കാരണങ്ങള്‍ കൊണ്ടുതന്നെ പുതിയ റോമ്മായ്ക്കും ഇവിടെ കൂടിയിരിക്കുന്ന 150 മെത്രാന്മാര്‍ തുല്യ അവകാശങ്ങള്‍ നല്‍കി. കാരണം പുതിയ റോമായ്ക്ക് സാമ്രാജ്യത്തില്‍ തുല്യ അവകാശങ്ങള്‍ ഉണ്ട്; സഭാകാര്യങ്ങളിലും ഈ അവകാശങ്ങള്‍ ഉണ്ടായിരിക്കണം; കാരണം റോമ്മാ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവള്‍ക്കാണ്...'' (മുന്‍ഗ്രന്ഥം, പേജ് 263). 

നേരത്തെ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലില്‍ വച്ച് A.D. 381-ല്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു: ''കോണ്‍സ്റ്റാന്റിനോപ്പിള്‍ 'പുതിയ റോമ' (New Rome) ആയതു കൊണ്ട് അവിടുത്തെ മെത്രാന് റോമായിലെ മെത്രാന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുണ്ടായിരിക്കും'' (മുന്‍ഗ്രന്ഥം, പേജ് 263)

''ഈ രണ്ടു കൗണ്‍സിലുകളും സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍ എന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ റോമിലെ മെത്രാന്ന് സാമ്രാജ്യതലസ്ഥാനമെത്രാന്‍ എന്നുള്ള ഔന്നത്യത്തിനപ്പുറം ആകമാനസഭയെ ഭരിക്കാനുള്ള അവകാശം ആദിമനൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നില്ല എന്ന് പൗരസ്ത്യസഭകള്‍ വാദിച്ചു. മാര്‍പ്പാപ്പാ എന്ന പേരു തന്നെ ഉപയോഗിക്കാനുള്ള അവകാശം ആദ്യമായി സംവരണം ചെയ്തത് അലക്‌സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കീസായിരുന്നു'' (Karl Rahnar, Sacramentum Mundi, Vol. 5, page 40. തര്‍ജമ സ്വന്തം). പേപ്പല്‍ സംസ്ഥാനങ്ങളുടെ സ്ഥാപനത്തോടുകൂടി രാജകീയ പദവി ആര്‍ജിച്ച റോമായിലെ മെത്രാന്‍ യൂറോപ്പിലെ രാജാക്കന്മാരുടെ പിന്തുണയോടുകൂടി രാഷ്ട്രീയ ശൈലിയില്‍ അധികാരം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുകയായിരുന്നു എന്നായിരുന്നു പൗരസ്ത്യസഭയുടെ വാദം.

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV (തുടര്‍ച്ച)


ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
IV

പേപ്പല്‍ സ്റ്റേറ്റുകള്‍
(തുടര്‍ച്ച)

എട്ടാം നൂറ്റാണ്ടായപ്പോള്‍ സഭാകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മാര്‍പ്പാപ്പാ സ്വതന്ത്രമായ ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയ് ക്കുള്ള തന്റെ അവകാശങ്ങളുടെ അംഗീകരണത്തിനായി പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്കും രാജസദസ്സുകളിലേക്കും അയയ്ക്കുവാന്‍ തുടങ്ങി. ഒന്നാം ലെയോ മാര്‍പ്പാപ്പാ (440-461) യാണ് ആദ്യമായി ഇത്തരം പ്രതിനിധികളെ അയച്ചത്. പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളും, അധികാരാവകാശങ്ങളും ശരിയായിട്ട് പാലിക്കുന്നുണ്ടോ എന്നന്വേഷിക്കുവാന്‍ മാര്‍പ്പാപ്പാ പ്രതിനിധികളെ അയയ്ക്കാന്‍ തുടങ്ങിയത് 9-ാം നൂറ്റാണ്ടോടുകൂടിയാണ്. മൂന്നു തരത്തിലുള്ള പ്രതിനിധികളാണുണ്ടായിരുന്നത്. നയതന്ത്രപ്രതിനിധി കളായി മാര്‍പ്പാപ്പാ ഇതര രാജ്യങ്ങളിലേക്ക് അയച്ചിരുന്നവരാണ് 'ലെഗാത്തി മിസ്സി' (Legati Missi). പ്രോനൂണ്‍ഷ്യോ, ഇന്റര്‍നൂണ്‍ഷ്യോ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. രണ്ടാമത്തെ വിഭാഗം 'ലെഗാത്തി നാറ്റി' (Legati Nati) എന്നാണറിയപ്പെടുന്നത്. ഇക്കൂട്ടര്‍ റോമില്‍ നിന്ന് പ്രത്യേകം അയയ്ക്കപ്പെടുന്നവരല്ല. തദ്ദേശീയരായ മെത്രാന്മാരെയോ അതുപോലുള്ള സഭാധികാരികളെയോ ആ ഒരു പ്രദേശത്തേക്കോ രാജ്യത്തേക്കോ മുഴുവനായുള്ള തന്റെ പ്രതിനിധിയായി മാര്‍പ്പാപ്പാ നിയമിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സ്വന്തനാട്ടില്‍ വസിച്ചുകൊണ്ട് റോമിലെ പാപ്പായുടെ പ്രതിനിധിയായി അവര്‍ വര്‍ത്തിക്കുന്നു. ഏതെങ്കിലും പ്രത്യേക അവസരത്തിലോ സമ്മേളനത്തിലോ ചടങ്ങിലോ തന്നെ പ്രതിനിധീകരിക്കാന്‍ മാര്‍പ്പാപ്പാ നിയോഗിക്കുന്ന വ്യക്തികളാണ് 'ലെഗാത്തി അലാത്തരെ' (Legati Alatere) എന്ന പേരില്‍ അറിയപ്പെടുന്ന മൂന്നാമത്തെ വിഭാഗം. രാഷ്ട്രീയത്തിലും മതാത്മകതലത്തിലും റോമിന് വലിയ സ്വാധീനം മറ്റു രാജ്യങ്ങളുടെ മേല്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മേല്‍, ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളായിരുന്നു ഇത്തരത്തിലുള്ള പേപ്പല്‍ പ്രതിനിധികള്‍.

അധികാര കേന്ദ്രീകരണത്തിനുപയോഗിച്ചിരുന്ന മറ്റു മാര്‍ഗങ്ങളാണ് പാലിയം നല്‍കലും 'ആദ്‌ലിമിനാ' (Ad Limina) സന്ദര്‍ശനവും. പാലിയം എന്നത് തോളില്‍ ധരിക്കുന്ന അലങ്കരിച്ച രോമവസ്ത്രമാണ്. സിവിലധികാരികളും മറ്റും തോളില്‍ ധരിച്ചിരുന്ന ഈ വസ്ത്രം സഭാധികാരത്തിന്റെ ഒരു ചിഹ്നമായി പരിണമിച്ചു. മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം പൂര്‍ണമാകണമെങ്കില്‍ മാര്‍പ്പാപ്പായില്‍ നിന്നും നേരിട്ട് പാലിയം സ്വീകരിച്ചിരിക്കണമെന്നായി പുതിയ നിബന്ധന. ഇതിനുവേണ്ടി മെത്രാപ്പോലീത്താ മാര്‍ റോമാ സന്ദര്‍ശിക്കേണ്ടിയിരുന്നു. 

എല്ലാ മെത്രാന്മാരും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റോമിലെത്തി വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കണമെന്നും രൂപതാ ഭരണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമമുണ്ടാക്കി. ഇങ്ങനെയുള്ള സന്ദര്‍ശനത്തിനാണ് 'ആദ്‌ലിമിനാ'സന്ദര്‍ശനം എന്നു പറയുന്നത്. ലോകം മുഴുവനെയും റോമനാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പ്രവണതയാണ് അപ്രധാനമായ ഈ കാര്യങ്ങളിലെല്ലാം പ്രതിഫലിച്ചു കാണുന്നത്. പാശ്ചാത്യ സഭയിലെ ഈ ചട്ടങ്ങള്‍ പിന്നീട് എല്ലാ പൗരസ്ത്യസഭകളിലേക്കും വ്യാപിക്കുന്നതായി കാണാം. ഭാരതത്തിലെ മലബാര്‍ റീത്ത് ഇതിനുദാഹരണമാണ്'' (മുന്‍ഗ്രന്ഥം, പേജ് 460-463).

ഇങ്ങനെ വളര്‍ന്നു വികസിച്ച റോമന്‍ കേന്ദ്രീകരണത്തിന് നൈയാമികവും ഭരണപരവും ആയി രൂപം നല്‍കുവാന്‍ 12-ാം നൂറ്റാണ്ടില്‍ കാനോന്‍ നിയമം ക്രോഡീകരിക്കപ്പെട്ടു. ഇതേപറ്റി ഫാ. കൂടപ്പുഴ എഴുതുന്നു: 


''സമര്‍ത്ഥവും കേന്ദ്രീകൃതവുമായ വ്യവസ്ഥിതിക്ക് ഉപയുക്തമായ ഒരു നിയമസംഹിത രൂപംകൊണ്ടത് ഇന്നസെന്റ് മൂന്നാമന്റെ (1198-1216) കാലത്താണ്. സഭാചരിത്രകാരനായ ഫിലിപ്പ് ഹ്യുഗിന്റെ വാക്കുകളില്‍, 'ദൈവശാസ്ത്രം മണ്ണടിഞ്ഞ ഒരു യുഗത്തില്‍ കാനന്‍ നിയമം പടര്‍ന്നു പുഷ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു' അത്.


ഇന്നസെന്റ് മാര്‍പ്പാപ്പായുടെ കാലത്താണ് നിയമനിര്‍മാണ സംബന്ധമായ 3000 എഴുത്തുകളുടെ ഒരു ശേഖരണം നടന്നത്. അദ്ദേഹത്തിന്റെ അസാധാരണമായ ഈ പ്രവര്‍ത്തനം ബൊളോഞ്ഞായിലെ നിയമപണ്ഡിതരെയെല്ലാം തട്ടിയുണര്‍ത്തി. അങ്ങനെ ഇന്നസെന്റ് മാര്‍പ്പാപ്പായുടെ ഭരണ കാലത്തു തന്നെ ധാരാളം നിയമങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ സാധിച്ചു. ഈ ശേഖരം (Tertia Compellatio) ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ നിയമസംഹിത. 1209-ല്‍ പുറത്തിറങ്ങിയ ഈ നിയമഗ്രന്ഥം ബോളോഞ്ഞായിലെ സര്‍വ്വകലാശാലയിലേയ്ക്ക് അയക്കപ്പെട്ടു. മാര്‍പ്പാപ്പാതന്നെ നിയമപണ്ഡിതന്മാരുടെ ആഴ്ചതോറുമുള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്നുവരെയുള്ള മാര്‍പ്പാപ്പാമാര്‍ പുലര്‍ത്തിപ്പോന്ന അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ടത് ഇന്നസെന്റിന്റെ വാഴ്ചക്കാലത്താണ്. മാര്‍പ്പാപ്പാ, 'ക്രിസ്തുവിന്റെ വികാരി'യാണെന്ന ആശയം അദ്ദേഹത്തിന്റെ ഭരണകാലം മുതല്‍ വ്യാപകമായി പ്രചരിച്ചു. താന്‍ ദൈവത്തെക്കാള്‍ താണവനും എന്നാല്‍ മനുഷ്യരെക്കാള്‍ ഒരു പടി ഉയര്‍ന്നവനു മാണെന്ന് ഒരു പ്രസംഗത്തില്‍ മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു. ആ പരമാധികാരത്തിന്റെ പരിപൂര്‍ണമായ വിനിയോഗമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം'' (മുന്‍ഗ്രന്ഥം, പേജ് 464-465).

1215-ലെ നാലാം ലാറ്ററന്‍ കൗണ്‍സിലോടുകൂടി റോമന്‍ ആധിപത്യം അതിന്റെ ഔന്നത്യത്തിലെത്തി. ''ഈ സൂനഹദോസ് പ്രഖ്യാപിക്കപ്പെട്ടത് 1213 ഏപ്രില്‍ 19-ാം തീയതിയാണ്. കൂടുതല്‍ സഭകളുടെ പ്രാതിനിധ്യം ഉണ്ടാകുന്നതിനായി മുന്‍സൂനഹദോസുകളെ അപേക്ഷിച്ച് വളരെ വിപുല മായ തോതില്‍ തന്നെ പ്രചരണം നടത്തിയിരുന്നു. അങ്ങനെ 1215 നവംബറില്‍ 412 മെത്രാന്മാരുടെയും 800 സന്യാസസഭാധിപന്മാരുടെയും സാന്നിധ്യത്തില്‍ കൗണ്‍സില്‍ ആരംഭിച്ചു. അലക്‌സാന്‍ഡ്രിയായിലെയും അന്ത്യോക്യായിലെയും പാത്രിയര്‍ക്കീസുമാരുടെ പ്രതിനിധികളുമുണ്ടായിരുന്നു. പാശ്ചാത്യ സഭയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പിതാക്കന്മാര്‍ ഇതില്‍ പങ്കെടുത്തു. എന്നാല്‍ പൗരസ്ത്യസഭകളില്‍ ഗ്രീക്കു സഭയുടെയും മറ്റു ചില സഭകളുടെയും പ്രതിനിധികളുണ്ടായിരുന്നില്ല. നവംബര്‍ 11-ാം തീയതി ആരംഭിച്ച ഈ കൗണ്‍സില്‍ മൂന്നു സമ്മേളനങ്ങളിലായി 70 കാനോനകളാണ് പാസാക്കിയെടുത്തത്. റോമില്‍ കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തിന് രൂപം കൊടുക്കുന്നതിനും ഉതകുന്നവയായിരുന്നു ഇതിലെ കാനോനകള്‍ പലതും'' (മുന്‍ഗ്രന്ഥം, പേജ് 466).
 


കാനോന്‍ നിയമത്തിന്റെ സൃഷ്ടിയില്‍ വളരെയധികം കള്ള രേഖകളെ ആസ്പദമാക്കിയിരുന്നു എന്ന് ഉറച്ച വാദമുണ്ട്. ഹാന്‍സ്‌കങ്ങ് കാനോന്‍ നിയമത്തിന് അടിസ്ഥാനമായ രേഖകളെ സംബന്ധിച്ച് ഇപ്രകാരം എഴുതുന്നു: ''The great change,however, came about in conjunction with the Gregorian Reform .......The papal teaching authority was now buttressed by the monstrous ninth-century forgery of the Decretals of the Pseudo Isidore (115) forged documents attributed to the early bishops of Rome from Clement of Rome onwards and 125 documents with interpolations.'' (Infallible?, page 94)....... ''Gratian, the founder of canon law, wrote his law - book which laid the foundation for all that was to follow in later times, including the 1918 Code of canon Law, quoting 324 passags from popes of the first four centuries, of which 313 are demonstrably forged........ These prepositions based on forgeries were than taken over by St. Thomas into his Summa Theologiae, where they really began to make history'' (Hans Kung, Infallible?, Pages 95,96).


അങ്ങനെ പതിമൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും പേപ്പസി അതിന്റെ അധികാരത്തിന്റെ ഉന്നത ശൃംഗങ്ങളില്‍ എത്തിച്ചേര്‍ന്നു.